പോത്തന്‍കോട് കൊലപാതകത്തില്‍ മൂന്ന് പേര്‍ കൂടി അറസ്റ്റില്‍

അരുണ്‍, വിഷ്ണു, സച്ചിന്‍ എന്നിവരാണ് പിടിയിലായത്

Update: 2021-12-13 11:57 GMT

തിരുവനന്തപുരം: പോത്തന്‍കോട് സുധീഷിനെ വെട്ടിക്കൊലപ്പെടുത്തിയ കേസില്‍ മൂന്ന് പേര്‍ കൂടി പിടിയില്‍. മംഗലപുരം സ്വദേശികളായ അരുണ്‍, വിഷ്ണു, സച്ചിന്‍ എന്നിവരാണ് പിടിയിലായത്. കൃത്യത്തില്‍ നേരിട്ട് പങ്കെടുത്തവരാണ് ഇവര്‍. കേസില്‍ നേരത്തെ മൂന്ന് പേര്‍ അറസ്റ്റിലായിരുന്നു. കൊലപാതകം ആസൂത്രണം ചെയ്ത് നടപ്പാക്കിയ ഒട്ടകം രാജേഷ്, ആഴൂര്‍ ഉണ്ണി എന്നിവര്‍ ഇപ്പോഴും ഒളിവിലാണ്.

മംഗലപുരം ചെമ്പകമംഗലം സ്വദേശിയായ സുധീഷിനെ പോത്തന്‍കോട് കല്ലൂരിലെ വീട്ടില്‍വച്ചാണ് പ്രതികള്‍ ഇന്നലെ ആക്രമിച്ചത്. ഇന്നലെ ഉച്ചയ്ക്ക് രണ്ടരയോടെയാണ് സുധീഷിനെ പ്രതികള്‍ കൊലപ്പെടുത്തിയത്. ഓട്ടോയിലും രണ്ട് ബൈക്കിലുമായി എത്തിയ പത്തംഗ സംഘത്തെ കണ്ട സുധീഷ് വീട്ടിനുള്ളിലേക്ക് ഓടിക്കയറി. ബോംബ് എറിഞ്ഞ് ഭീതിയുണ്ടാക്കിയ സംഘം വീടിന്റെ ജനലുകളും വാതിലുകളും അടിച്ച് തകര്‍ത്തശേഷം അകത്ത് കയറി സുധീഷിനെ തുടരേ വെട്ടുകയായിരുന്നു. തടയാനെത്തിയ വീട്ടിലുണ്ടായിരുന്ന കുഞ്ഞിനെയടക്കം ആക്രമിച്ചു.

സുധീഷിനെ ആക്രമിച്ച ശേഷം കാല്‍പാദം വെട്ടിയെടുത്തു റോഡില്‍ വലിച്ചെറിഞ്ഞിരുന്നു. വെട്ടേറ്റ് ഗുരുതരാവസ്ഥയിലായ സുധീഷിനെ തിരുവനന്തപുരം മെഡിക്കല്‍ കോളജ് ആശുപത്രിയിലേക്ക് മാറ്റിയെങ്കിലും രക്ഷിക്കാനായില്ല. ഗുണ്ടാകുടിപ്പകയാണ് കൊലപാതകത്തിന് കാരണമെന്ന് പോലിസ് അറിയിച്ചു.

അതേസമയം, സുധീഷിന്റെ സഹോദരി ഭര്‍ത്താവാണ് ഗുണ്ടാ സംഘത്തിന് സഹായം ചെയ്ത് കൊടുത്തുന്നതെന്ന വിവരം പുറത്ത് വരുന്നു.

Tags:    

Similar News