തിരഞ്ഞെടുപ്പിനു ശേഷമുള്ള സംഘര്‍ഷം: ബംഗാളില്‍ അന്വേഷണത്തിനെത്തിയ മനുഷ്യാവകാശ സമിതി അംഗങ്ങള്‍ക്കെതിരേ ആക്രമണം

Update: 2021-06-29 12:29 GMT

ജാദവ്പൂര്‍: ബംഗാള്‍ നിയമസഭാ തിരഞ്ഞെടുപ്പിന് ശേഷമുണ്ടായ സംഘര്‍ഷങ്ങളെക്കുറിച്ച് അന്വേഷിക്കാനെത്തിയ കേന്ദ്ര മനുഷ്യാവകശാ കമ്മീഷന്‍ പ്രതിനിധി സംഘത്തിനെതിരേ ജാദവ്പൂരില്‍ ആക്രമണം. ഗുണ്ടകളുടെ നേതൃത്വത്തില്‍ തങ്ങളെ ആക്രമിക്കുകയായിരുന്നുവെന്ന് മനുഷ്യാവകാശ സമിതി അംഗം ആതിഫ് റഷീദ് പറഞ്ഞു.

തിരഞ്ഞെടുപ്പിന് ശേഷം സംസ്ഥാനത്ത് നാല്‍പ്പതേളം വീടുകള്‍ തകര്‍ത്തതായി കണ്ടെത്തിയിട്ടുണ്ടെന്ന് അദ്ദേഹം പറഞ്ഞു.

താരകേശ്വരില്‍ രാഷ്ട്രീയഭേദമന്യേ ഒരു കാരണവും കൂടാതെ നിരവധി പേര്‍ ആക്രമണത്തിന് വിധേയമായതായി രാജ്യസഭ എം പി സ്വപന്‍ ദാസ്ഗുപ്ത ദേശീയ മനുഷ്യാവകാശ സമിതി അംഗം രാജീവ് ജയിന് എഴുതി.

സംസ്ഥാനത്ത് തിരഞ്ഞെടുപ്പിന് ശേഷമുളള അക്രമസംഭവങ്ങള്‍ക്ക് ഇരയായവരോട് തെളിവുനല്‍കാന്‍ ദേശീയ കമ്മീഷന്‍ നിര്‍ദേശിച്ചിരുന്നു. ഞായഴാഴ്ച വൈകീട്ടും തിങ്കളാഴ്ചയുമാണ് സമിതി തെളിവെടുപ്പ് നടത്തിയത്.

ആക്രമണം നടന്നുവെന്ന് ആരോപിക്കപ്പെടുന്ന പ്രദേശങ്ങള്‍ സന്ദര്‍ശിക്കാനും കമ്മീഷന്‍ തീരുമാനിച്ചിരുന്നു. അത്തരമൊരു സന്ദര്‍ശനത്തിനിടയിലാണ്

അക്രമ സംഭവങ്ങള്‍ അരങ്ങേറിയതെന്ന് കമ്മീഷന്‍ അംഗങ്ങള്‍ പറഞ്ഞു.

ജൂണ്‍ 18നാണ് ഒരു കമ്മിറ്റി രൂപീകരിച്ച് അന്വേഷണം നടത്താന്‍ ഹൈക്കോടതി ദേശീയ മനുഷ്യാവകാശ കമ്മീഷന് നിര്‍ദേശം നല്‍കിയത്. ജൂണ്‍ 30നുളളില്‍ റിപോര്‍ട്ട് നല്‍കണം. ജൂണ്‍ 21ന് ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്നാവശ്യപ്പെട്ട് സംസ്ഥാന സര്‍ക്കാര്‍ ഒരു പരാതി നല്‍കിയിരുന്നു. സംഘര്‍ഷം ഇല്ലാതാക്കാന്‍ തങ്ങള്‍ സ്വീകരിച്ച നടപടികള്‍ കൃത്യമായി വിശദമാക്കാനുള്ള അവസരം ലഭിച്ചില്ലെന്ന് സംസ്ഥാന സര്‍ക്കാര്‍ ബോധിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും കോടതി വഴങ്ങിയില്ല.

പോലിസ് വേണ്ട വിധത്തില്‍ ഇടപെട്ടില്ലെന്ന് പരാതിയുള്ള നിലക്ക് തങ്ങള്‍ ഇടപെടുന്നില്ലെന്ന് കോടതി നിലപാടെടുത്തു. ചീഫ് ജസ്റ്റിസ് രാജേഷ് ബിന്‍ഡാല്‍ അടങ്ങുന്ന അഞ്ചംഗ ബെഞ്ചാണ് വിധി പറഞ്ഞത്.