ജനസംഖ്യാ രജിസ്റ്റര്‍, ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍: മുസ്‌ലിം മജ്‌ലിസെ മുശാവറ അഖിലേന്ത്യാതലത്തില്‍ മുസ്‌ലിം സംഘടനകളുടെ ആലോചനായോഗം വിളിക്കുന്നു

Update: 2021-03-16 12:19 GMT

ന്യൂഡല്‍ഹി: പൗരത്വഭേദഗതി നിയമം, ജനസംഖ്യാരജിസ്റ്റര്‍ ബട്‌ല ഹൗസ് ഏറ്റുമുട്ടല്‍, മുശാവറകളുടെ പ്രവര്‍ത്തനങ്ങള്‍ തുടങ്ങി മുസ് ലിം ന്യൂനപക്ഷങ്ങള്‍ അനുഭവിക്കുന്ന വിഷയങ്ങളെക്കുറിച്ച് ആലോചിക്കാന്‍ ആള്‍ ഇന്ത്യ മുസ് ലിം മജ്‌ലിസെ മുശാവറ മുസ് ലിം സംഘടനകളുടെ അഖിലേന്ത്യാ യോഗം വിളിക്കുന്നു. ഈ മാസത്തില്‍ത്തനെയാണ് യോഗം വിളിക്കുന്നത്. കൊവിഡ് വ്യാപനം കുറയുന്നതോടെ ജനസംഖ്യാരജിസ്റ്റര്‍ തയ്യാറാക്കുന്നതിനുളള സര്‍വേ ആരംഭിക്കുമെന്ന കേന്ദ്ര സര്‍ക്കാരിന്റെ പ്രഖ്യാപനം പുറത്തുവന്ന സാഹചര്യത്തിലാണ് യോഗം വിളിക്കാന്‍ തീരുമാനിച്ചത്. പൗരത്വ ഭേദഗതി നിയമവും ജനസംഖ്യാ രജിസ്റ്ററും അഖിലേന്ത്യാ അടിസ്ഥാനത്തില്‍ കഴിഞ്ഞ വര്‍ഷം വലിയ പ്രക്ഷോഭത്തിനു കാരണമായിരുന്നു.

ക്ലാരിയോണ്‍ ഇന്ത്യയ്ക്ക് അനുവദിച്ച അഭിമുഖത്തിലാണ് മശാവറ പ്രസിഡന്റ് നവൈദ് ഹമിദ് യോഗം വിളിക്കാന്‍ തീരുമാനിച്ച വിവരം വെളിപ്പെടുത്തിയത്. ''ജനസംഖ്യാ രജിസ്റ്റര്‍ മുസ് ലിംകളെ സംബന്ധിച്ച് വലിയ പ്രശ്‌നമാണ്. റമദാനുമുമ്പ് ഇതിനെക്കുറിച്ച് ആരോചിക്കാന്‍ യോഗം വിളിക്കും''- അദ്ദേഹം പറഞ്ഞു. ഏപ്രില്‍ 14നാണ് റമദാന്‍ ആരംഭിക്കുന്നത്.

രാജ്യത്തെ മുസ് ലിം സംഘനടകളുടെ അഖിലേന്ത്യാ തലത്തിലുള്ള പൊതുവേദിയാണ് മുശാവറ. മുശാവറയുടെ അഭിപ്രായങ്ങള്‍ ഇന്ത്യന്‍ മുസ്‌ലിംകളുടെ അഭിപ്രായമായാണ് കണക്കാക്കുന്നത്.

പൗരത്വരജിസ്റ്ററിനെതിരേയും ജനസംഖ്യാരജിസ്റ്ററിനെതിരേയും സമരരംഗത്തിറങ്ങിയ സംഘടനകളുടെ യോഗം വിളിക്കാനാണ് പദ്ധതി. ജനസംഖ്യാ രജിസ്റ്റര്‍ പൗരത്വരജിസ്റ്ററിന്റെ മുന്നോടിയായാണ് കണക്കാക്കുന്നത്.

എന്‍പിആറിന്റെയും സെന്‍സെസിന്റെ ഒന്നാം ഘട്ട ഫീല്‍ഡ് ട്രയല്‍ നടത്താന്‍ സര്‍ക്കാര്‍ തീരുമാനിച്ച വിവരം ഈ മാസം ആദ്യം ഹിന്ദു റിപോര്‍ട്ട് ചെയ്തിരുന്നു. അതായി ബന്ധപ്പെട്ട ഒരു മൊബൈല്‍ ആപ്പും തയ്യാറാക്കിയിട്ടുണ്ട്. ദേശീയ ജനസംഖ്യാ രജിസ്റ്ററിനാവശ്യമായ ചോദ്യാവലികള്‍ തയ്യാറായി രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യ കഴിഞ്ഞ മാസം വ്യക്തമാക്കിയിരുന്നു.

കഴിഞ്ഞ വര്‍ഷം ഏപ്രില്‍ മുതല്‍ സെന്‍സസ് പ്രവര്‍ത്തനങ്ങളുടെ ഭാഗമായി ജനസംഖ്യാ രജിസ്റ്റര്‍ തയ്യാറാക്കുന്നതിനുള്ള ശ്രമങ്ങള്‍ നടത്താനാണ് ഉദ്ദേശിച്ചിരുന്നതെങ്കിലും കൊവിഡ് വ്യാപനത്തിന്റെ ഭാഗമായി അത് മാറ്റിവയ്ക്കുകയായിരുന്നു.

Tags: