ജസ്പ്രീത് സിംഗിന്റെ വീട് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ സന്ദര്‍ശിച്ചു

ജസ്പ്രീത് സിംഗിന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ നേതാക്കള്‍ ഉറപ്പു നല്‍കി.

Update: 2020-03-04 11:18 GMT

കോഴിക്കോട്: പരീക്ഷയെഴുതാന്‍ അനുവദിക്കാത്താതിന്റെ പേരില്‍ ആത്മഹത്യ ചെയ്ത മലബാര്‍ ക്രിസ്ത്യന്‍ കോളേജ് അവസാനവര്‍ഷ ബിരുദ വിദ്യാര്‍ത്ഥി ജസ്പ്രീത് സിംഗിന്റെ വീട് പോപുലര്‍ ഫ്രണ്ട് ജില്ലാ പ്രസിഡണ്ട് കെ. ഫായിസ് മുഹമ്മദ്, സെക്രട്ടറി സജീര്‍ മാത്തോട്ടം ജില്ലാ കമ്മിറ്റി അംഗം അബ്ദുല്‍ ഖയ്യൂം എന്നിവര്‍ സന്ദര്‍ശിച്ചു കുടുംബത്തെ ആശ്വസിപ്പിച്ച സംഘം പിതാവ് മന്‍മോഹന്‍ സിംഗ്, സഹോദരി ബല്‍വീന്ദര്‍ എന്നിവരില്‍ നിന്നും പരാതി കേള്‍ക്കുകയുണ്ടായി. കോഴിക്കോട് യൂനിവേഴ്‌സിറ്റിയിലേയും . മലബാര്‍ ക്രിസ്ത്യന്‍ കോളേജിലേയും അധ്യാപകര്‍ക്കെതിരെ കടുത്ത ആരോപണമാണ് അവര്‍ ഉന്നയിച്ചത്. പരീക്ഷ എഴുതാന്‍ ആവശ്യമായ ഹാജര്‍ 75 ശതമാനമാണ് എന്നാല്‍ 68 ശതമാനം ഹാജറുള്ള ജസ്പ്രീത് സിംഗ് വര്‍ഷം തന്നെ പരീക്ഷ എഴുതാന്‍ ആവശ്യമായ നടപടികള്‍ക്കായി വിവിധ കേന്ദ്രങ്ങളെ സമീപിച്ചിരുന്നു. എന്നാല്‍ കടുത്ത അവഗണനയാണ് നേരിടേണ്ടി വന്നതെന്നും പഞ്ചാബികളല്ലേ പഞ്ചാബില്‍ പോയി പഠിച്ചോളൂ എന്ന് പറഞ്ഞു അധ്യാപകര്‍ പരിഹസിച്ചതായും കുടുംബം പറഞ്ഞു.ജസ്പ്രീത് സിംഗിന്റെ മരണത്തിനു കാരണക്കാരായവരെ നിയമത്തിന്റെ മുന്നില്‍ കൊണ്ടുവരാന്‍ ആവശ്യമായ എല്ലാ പിന്തുണയും നല്‍കുമെന്ന് പോപുലര്‍ ഫ്രണ്ട് ജില്ലാ നേതാക്കള്‍ ഉറപ്പു നല്‍കി.




Tags: