'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍': എസ്ഡിപിഐ തിരഞ്ഞെടുപ്പ് പ്രചാരണം; സംസ്ഥാനതല ഉദ്ഘാടനം മലപ്പുറത്ത്

വിവിധ പാര്‍ട്ടികളുടെയും മുന്നണികളുടെയും രാഷ്ട്രീയ നയനിലപാടുകളും വികസനകാഴ്ചപാടുകളും ചര്‍ച്ച ചെയ്യപ്പെടേണ്ട സ്ഥാനത്ത് ഹിന്ദുത്വ പ്രീണത്തിന്റെയും ന്യൂനപക്ഷ അപരവല്‍ക്കരണത്തിന്റെയും ധ്രുവീകരണ അജണ്ടയിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ മാറി

Update: 2021-02-18 07:23 GMT

മലപ്പുറം : എസ്ഡിപിഐ നിയമസഭാ തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ സംസ്ഥാനതല ഉദ്ഘാടനം 20ന് മലപ്പുറത്ത് നടക്കുമെന്ന് ഭാരവാഹികള്‍ വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. 'ധ്രുവീകരണ രാഷ്ട്രീയത്തിനെതിരെ ജനകീയ ബദല്‍' എന്നാണ് എസ്ഡിപിഐ ഉയര്‍ത്തുന്ന തിരഞ്ഞെടുപ്പ് സന്ദേശം. ബിജെപി സൃഷ്ടിച്ച വര്‍ഗീയ വിഭജന അജണ്ടയിലൂടെ രാജ്യം മുഴുവന്‍ നീങ്ങിയപ്പോള്‍ അതിനെതിരെ നിലകൊണ്ട കേരളവും ഇപ്പോള്‍ അതിവേഗം ധ്രുവീകരണത്തിലേക്ക് അടുത്ത് കൊണ്ടിരിക്കുകയാണ്. തിരഞ്ഞെടുപ്പ് അടുക്കുമ്പോള്‍ കൃത്യവും വിപുലവുമായ രാഷ്ട്രീയ സംവാദങ്ങള്‍ക്ക് വേദിയായിരുന്ന കേരളത്തില്‍ ഇപ്പോള്‍ വ്യത്യസ്ഥമായൊരു അന്തരീക്ഷം രൂപപ്പെട്ടിരിക്കുന്നു. വിവിധ പാര്‍ട്ടികളുടെയും മുന്നണികളുടെയും രാഷ്ട്രീയ നയനിലപാടുകളും വികസനകാഴ്ചപാടുകളും ചര്‍ച്ച ചെയ്യപ്പെടേണ്ട സ്ഥാനത്ത് ഹിന്ദുത്വ പ്രീണത്തിന്റെയും ന്യൂനപക്ഷ അപരവല്‍ക്കരണത്തിന്റെയും ധ്രുവീകരണ അജണ്ടയിലേക്ക് തെരഞ്ഞെടുപ്പ് പ്രചരണങ്ങള്‍ മാറി.


ഇരുമുന്നണികളും ബിജെപിയെ വളര്‍ത്തികൊണ്ടിരിക്കുന്നതാണ് കാണുന്നത്. ഈ മഹാവിപത്തിനെതിരെ ഒന്നിച്ച് നില്‍ക്കാന്‍ ജനങ്ങളെ സജ്ജമാക്കുക എന്ന ദൗത്യം ഏറ്റടുത്ത് എസ്ഡിപിഐ 2021 ഫെബ്രുവരി 21 മുതല്‍ മാര്‍ച്ച് 5 വരെ പഞ്ചായത്ത് തല കാല്‍നടയാത്രകള്‍ നടത്തുമെന്നും ഭാരവാഹികള്‍ അറിയിച്ചു. ജാഥയുടെ സംസ്ഥാനതല ഉദ്ഘാടനം എസ്ഡിപിഐ ദേശീയ സെക്രട്ടറി ഡോ. തസ്‌ലിം അഹമ്മദ് റഹ്മാനി ഫെബ്രുവരി 20ന് വൈകുന്നേരം 4:30 ന് മലപ്പുറത്ത് നിര്‍വഹിക്കും. കുന്നുമ്മല്‍ വാരിയംകുന്നത്ത് സ്മാരക വേദിയില്‍ നടക്കുന്ന സമ്മേളനത്തില്‍ എസ്ഡിപിഐ സംസ്ഥാന പ്രസിഡന്റ് അബ്ദുല്‍ മജീദ് ഫൈസി അധ്യക്ഷത വഹിക്കും. ജനറല്‍ സെക്രട്ടറിമാരായ റോയ് അറക്കല്‍ ,പി അബ്ദുല്‍ ഹമീദ്, ട്രഷറര്‍ അജ്മല്‍ ഇസ്മായില്‍, ജില്ലാ പ്രസിഡന്റ് സി പി എ ലത്തീഫ് പങ്കെടുക്കുമെന്നും വാര്‍ത്താസമ്മേളനത്തില്‍ അറിയിച്ചു. സംസ്ഥാന സെക്രട്ടറി മുസ്തഫ കൊമ്മേരി, ജില്ലാ സെക്രട്ടറി ടി എം ഷൗക്കത്ത്, സംസ്ഥാന സമിതി അംഗങ്ങളായ ജലീല്‍ നീലാമ്പ്ര, അഡ്വ. എ എ റഹീം പങ്കെടുത്തു.




Tags:    

Similar News