യുപിയില്‍ സവര്‍ണ യുവാക്കള്‍ ബലാല്‍സംഗം ചെയ്തു കൊന്ന ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പോലിസ് നിര്‍ബന്ധപൂര്‍വം സംസ്‌കരിച്ചു
ഹത്രാസ്: ഉത്തര്‍പ്രദേശില്‍ സവര്‍ണരായ നാല് യുവാക്കള്‍ ബലാല്‍സംഗം ചെയ്തു കൊന്ന ദലിത് പെണ്‍കുട്ടിയുടെ മൃതദേഹം പോലിസ് നിര്‍ബന്ധപൂര്‍വം സംസ്‌കരിച്ചു. ബുധനാഴ്ച പുലര്‍ച്ചെ 2.45നാണ് മൃതദേഹം സംസ്‌കരിച്ചതെന്ന് ഇന്ത്യാ ടുഡെ റിപോര്‍ട്ട് ചെയ്തു.
പോലിസ് തന്നെയാണ് അന്തിമ കര്‍മങ്ങള്‍ നിര്‍വഹിച്ചത്. അവസാനമായി വീട്ടിലേക്ക് കൊണ്ടുവരണമെന്ന ആവശ്യം നിരസിച്ചുവെന്ന് കുടുംബം വ്യക്തമാക്കി.
വൈകീട്ട് 10.10നാണ് പെണ്‍കുട്ടിയുടെ മൃതദേഹം ഡല്‍ഹിയിലെ സഫ്ദര്‍ജംഗ് ആശുപത്രിയില്‍ നിന്ന് സ്വന്തം നാടായ ഹാത്രാസിലേക്ക് പോലിസ് കൊണ്ടുപോയത്.
മൃതദേഹം വിട്ടുനല്‍കണമെന്നാവശ്യപ്പെട്ട് ഇന്നലെ വൈകീട്ടും ആശുപത്രിക്കു മുന്നില്‍ കോണ്‍ഗ്രസും ഭീം ആദ്മിയും മനുഷ്യാവകാശപ്രവര്‍ത്തകരും ചേര്‍ന്ന് പ്രതിരോധം തീര്‍ത്തിരുന്നെങ്കിലും അതിനെയും മറി കടന്നായിരുന്നു പോലിസിന്റെ നീക്കം. യുപിയിലെ ഹാത്രാസിലെ ഇരുപതു വയസ്സുള്ള പെണ്‍കുട്ടി ഇന്നലെ രാവിലെയാണ് ബലാല്‍സംഗത്തെ തുടര്‍ന്നുണ്ടായ പരിക്കുകള്‍ മൂലം ചികില്‍സയിലിരിക്കെ മരിക്കുന്നത്.
ആശുപത്രിയില്‍ പ്രതിഷേധത്തിനിടയില്‍ പിതാവിനെയും സഹോദരനെയും യുപി പോലിസ് തട്ടിക്കൊണ്ടുപോകാന്‍ ശ്രമിച്ചിരുന്നെങ്കിലും പ്രക്ഷോഭകരുടെ ഇടപെടല്‍ മൂലം അത് നടന്നില്ല. പെണ്‍കുട്ടിയുടെ മൃതദേഹം എവിടെയാണെന്ന് പറയണമെന്നാണ് കുടുംബം ആവശ്യപ്പെട്ടിരുന്നത്. പോലിസ് പക്ഷേ, ആവശ്യത്തിനും വഴങ്ങിയില്ല.
ഡല്‍ഹി നിര്‍ഭയ പെണ്‍കുട്ടിയേക്കാള്‍ ക്രൂരമായാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തിരിക്കുന്നതെന്നാണ് ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരിക്കുന്നത്. കഴുത്തിലെ മൂന്ന് എല്ലുകള്‍ ഒടിഞ്ഞുതൂങ്ങിയിട്ടുണ്ട്. നാവ് മുറിഞ്ഞുപോയിട്ടുണ്ട്. ഹാത്രാസിലെ നാല് സവര്‍ണ യുവാക്കളാണ് പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തത്. ഏറെ നിര്‍ബന്ധിച്ച ശേഷമാണ് പോലിസ് അവരെ അറസ്റ്റ് ചെയ്ത് ജയിലിലാക്കാന്‍ തയ്യാറായത്. പെണ്‍കുട്ടി മരിച്ച സാഹചര്യത്തില്‍ അവര്‍ക്കെതിരേ കൊലക്കുറ്റം ചുമത്തും.
സപ്തംബര്‍ 14 നാണ് യുപിയെ ഹാത്രാസില്‍ വയലില്‍ പുല്ലരിയാന്‍ പോയ പെണ്‍കുട്ടിയെ സവര്‍ണരായ നാല് യുവാക്കള്‍ ചേര്‍ന്ന് ബലാല്‍സംഗം ചെയ്തത്. പെണ്‍കുട്ടിയെ കാണാതായതിനെ തുടര്‍ന്ന് നടത്തിയ അന്വേഷണത്തില്‍ ബലാല്‍സംഗത്തില്‍ ഗുരുതരമായി പരിക്കേറ്റ പെണ്‍കുട്ടിയെ ബോധം പോയി ചോരയൊലിപ്പിച്ച നിലയില്‍ കണ്ടെത്തുകയായിരുന്നു. ആ സമയത്ത് പെണ്‍കുട്ടിയ്ക്ക് കനത്ത രക്തവാര്‍ച്ചയനുഭവപ്പെട്ടിരുന്നു. കഴുത്തിലെ എല്ലൊടിഞ്ഞ് സുഷുമ്‌നാ നാഡി തകര്‍ന്നതിനാല്‍ ശരീരത്തിന്റെ ഒരു ഭാഗം തളരുകയും ചെയ്തു. ആദ്യം അലീഗഡിലെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച പെണ്‍കുട്ടിയെ പിന്നീട് ഡല്‍ഹിയിലേക്ക് മാറ്റുകയായിരുന്നു. കുടുംബം പെണ്‍കുട്ടിയെ ബലാല്‍സംഗം ചെയ്തവര്‍ക്കെതിരേ നടപടിയെടുക്കാന്‍ ആവശ്യപ്പെട്ടെങ്കിലും പ്രശ്‌നം നടന്ന് 5 ദിവസത്തിനു ശേഷമാണ് അറസ്റ്റ് ചെയ്യാന്‍ തയ്യാറായത്.
തുടക്കത്തില്‍ ബലാല്‍സംഗത്തിന് കേസെടുക്കാനും തയ്യാറായില്ല. പകരം കൊലപാതകശ്രമം ചാര്‍ജ്ജ് ചെയ്തു. തുടര്‍ച്ചയായ ഇടപെലിനെ തുടര്‍ന്നാണ് ബലാല്‍സംഗത്തിന് കേസെടുത്തത്. കേസെടുക്കുന്നതില്‍ അനാസ്ഥയുണ്ടായിട്ടില്ലന്ന് അവകാശപ്പെട്ട് യുപി പോലിസ് രംഗത്തുവന്നിട്ടുണ്ട്.