ഒരു എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് പോലിസ് തല്ലിയത്: കെ മുരളീധരന്‍

Update: 2025-10-11 09:00 GMT

തൃശൂര്‍: ഷാഫി പറമ്പില്‍ എംപിക്ക് പരിക്കേറ്റ സംഭവത്തില്‍ പ്രതികരണവുമായി മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് കെ മുരളീധരന്‍. ഒരു എംപിയെ യാതൊരു മര്യാദയും കൂടാതെയാണ് പോലിസ് തല്ലിയതെന്നും അദ്ദേഹം പറഞ്ഞു. സിപിഐഎമ്മിന് എന്തും ചെയ്യാം. കോണ്‍ഗ്രസിന് പ്രതിഷേധം നടത്തിക്കൂടയെന്ന് ആണോയെന്നും അദ്ദേഹം ചോദിച്ചു. സംഘര്‍ഷം ഉണ്ടായപ്പോള്‍ തടയാനാണ് ഷാഫി പറമ്പില്‍ അങ്ങോട്ട് പോയതെന്നും മുരളീധരന്‍ വ്യക്തമാക്കി.

അതേസമയം, സിപിഎം ക്രിമിനലുകളും അവര്‍ക്ക് ഒത്താശ ചെയ്യുന്ന കേരള പോലിസിലെ ഗുണ്ടകളും ചേര്‍ന്നാണ് ഷാഫി പറമ്പില്‍ എംപിയെ ക്രൂരമായി മര്‍ദിച്ചതെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍ പറഞ്ഞു. സിപിഎമ്മിന്റെ ഉത്തരവാദിത്തപ്പെട്ട നേതാക്കള്‍ തന്നെ ഷാഫിയേയും പരിക്കേറ്റ മറ്റുള്ളവരേയും സൈബറിടങ്ങളിലും അല്ലാതെയും കേട്ടാലറക്കുന്ന ഭാക്ഷയില്‍ അധിക്ഷേപിക്കുകയാണെന്നും ഇതൊന്നും കൊണ്ട് പോരാട്ട വീര്യത്തെ തകര്‍ക്കാനാകില്ലെന്നും സതീശന്‍ പറഞ്ഞു.

പോലിസ് ഒന്നും ചെയ്തില്ല, ലാത്തിയില്‍ തൊട്ടിട്ടേയില്ല എന്നൊക്കെയാണ് കോഴിക്കോട് റൂറല്‍ എസ്പി അടക്കമുള്ളവര്‍ ഇന്നലെ പറഞ്ഞത്. പച്ചകള്ളം പൊളിക്കുന്ന ദൃശ്യങ്ങളിതാണ്. ഷാഫിയെ ആക്രമിച്ചത് ബോധപൂര്‍വമാണ്. ഇത് കൊണ്ടൊന്നും അയ്യപ്പന്റെ സ്വര്‍ണം കട്ട കേസ് ഇല്ലാതാകില്ല. അഴിമതിയും കൊള്ളയും ജനമനസുകളില്‍ മായാതെ നില്‍ക്കുമെന്നും വ ഡി സതീശന്‍ പറഞ്ഞു.

Tags: