സിപിഎം- ബിജെപി സംഘര്‍ഷം രൂക്ഷം; വട്ടിയൂര്‍ക്കാവില്‍ യോഗങ്ങള്‍ക്കും പ്രകടനങ്ങള്‍ക്കും പോലിസിന്റെ വിലക്ക്

Update: 2022-08-31 14:54 GMT

തിരുവനന്തപുരം: സിപിഎം- ബിജെപി സംഘര്‍ഷം രൂക്ഷമായതിനെ തുടര്‍ന്ന് വട്ടിയൂര്‍ക്കാവില്‍ രാഷ്ട്രീയ പാര്‍ട്ടികളുടെ യോഗങ്ങളും പ്രകടനങ്ങളും ഒത്തുചേരലുകളും പോലിസ് വിലക്കി. ബുധനാഴ്ച മുതല്‍ സപ്തംബര്‍ ആറുവരെ ഒരാഴ്ചത്തേക്കാണ് വട്ടിയൂര്‍ക്കാവ് സ്‌റ്റേഷന്‍ പരിധിയില്‍ നിരോധനാജ്ഞ. ജില്ലയിലെ രാഷ്ട്രീയ സംഘര്‍ഷങ്ങള്‍ക്ക് അയവ് വന്നെങ്കിലും വട്ടിയൂര്‍ക്കാവ് മേഖലയില്‍ സംഘര്‍ഷം രൂക്ഷമാവുന്നതിനെ തുടര്‍ന്നാണ് നടപടിയെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ അറിയിച്ചു.

കഴിഞ്ഞയാഴ്ച വഞ്ചിയൂരില്‍ എബിവിപിയും എസ്എഫ്‌ഐയും തമ്മില്‍ സംഘര്‍ഷമുണ്ടായിരുന്നു. ഇതെത്തുടര്‍ന്ന് നഗരത്തിന്റെ പല ഭാഗങ്ങളിലും സിപിഎം- ബിജെപി പ്രവര്‍ത്തകര്‍ തമ്മില്‍ സംഘര്‍ഷമുണ്ടായി. വട്ടിയൂര്‍ക്കാവിലാണ് ഏറ്റവും രൂക്ഷമായ സംഘര്‍ഷം നടക്കുന്നത്. ആര്‍എസ്എസ്, സിപിഎം പ്രവര്‍ത്തകര്‍ പരസ്പരം ഏറ്റുമുട്ടുകയും സ്ഥാപനങ്ങളും പാര്‍ട്ടി ഓഫിസുകളും ആക്രമിക്കുകയും ചെയ്തു. നിരോധനം ലംഘിച്ച് യോഗമോ പ്രകടനമോ ഉണ്ടായാല്‍ ശക്തമായ നടപടിയുണ്ടാവുമെന്ന് സിറ്റി പോലിസ് കമ്മീഷണര്‍ വ്യക്തമാക്കി. അതോടൊപ്പം തന്നെ സംഘര്‍ഷ ബാധിത പ്രദേശങ്ങളില്‍ കൂടുതല്‍ പോലിസുകാരെ വിന്യസിച്ചിട്ടുമുണ്ട്.

Tags:    

Similar News