ഹോട്ടല്‍ അടപ്പിക്കാനുള്ള പോലിസ് ശ്രമം സംഘര്‍ഷത്തില്‍ കലാശിച്ചു; പൂവാട്ടുപറമ്പില്‍ വ്യാപാരികളുടെ ഹര്‍ത്താല്‍ തുടങ്ങി

Update: 2021-11-15 04:13 GMT

കോഴിക്കോട്: പൂവാട്ടുപറമ്പ് അങ്ങാടിയില്‍ ഹോട്ടല്‍ അടപ്പിക്കാനെത്തിയ പോലിസും വ്യാപാരികളും തമ്മില്‍ സംഘര്‍ഷം. അവശനിലയിലായ ഹോട്ടല്‍ ഉടമയെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. സംഭവത്തില്‍ പ്രതിഷേധിച്ച് പൂവാട്ടുപറമ്പില്‍  ഉച്ച വരേയുള്ള ഹര്‍ത്താല്‍ ആരംഭിച്ചു. 

ഞായറാഴ്ച രാത്രി പത്തരയോടെയാണ് പൂവാട്ടുപറമ്പിലെ വെറൈറ്റി ഹോട്ടല്‍ അടപ്പിക്കാന്‍ പോലിസുകാര്‍ എത്തിയത്. പ്രദേശത്ത് രണ്ട് രാഷ്ട്രീയ പാര്‍ട്ടികള്‍ തമ്മില്‍ നേരിയ സംഘര്‍ഷം നിലനിന്ന സാഹചര്യത്തിലാണ് പോലിസിന്റെ നടപടി. ഈ സമയത്ത് ഹോട്ടലില്‍ ഭക്ഷണം കഴിച്ചുകൊണ്ടിരിക്കുന്ന ഇരുപതോളം പേര്‍ ഉണ്ടായിരുന്നു. ഇവരെ പുറത്താക്കി ഹോട്ടല്‍ അടപ്പിക്കാന്‍ പോലിസ് ആവശ്യപ്പെട്ടു.

ഭക്ഷണം കഴിക്കുന്നവര്‍ ഉള്ളിലുണ്ടെന്നും 10 മിനിറ്റിനകം അടയ്ക്കാമെന്നും ഉടമയായ ബാവ പറഞ്ഞത് പോലിസിന് രസിച്ചില്ല. പോലിസ് ഉള്ളില്‍ കയറി ഉടമയെ പിടിച്ച് പുറത്തിട്ടു. അതോടെ പൊലിസും ഹോട്ടലുകാരും തമ്മില്‍ സംഘര്‍ഷമായി.

വിവരമറിഞ്ഞ് കൂടുതല്‍ വ്യാപാരികള്‍ സ്ഥലത്തെത്തി. ഹോട്ടല്‍ ഉടമയെ ബലം പ്രയോഗിച്ച് ജീപ്പില്‍ കയറ്റാന്‍ ശ്രമിച്ചെങ്കിലും നാട്ടുകാര്‍ തടഞ്ഞു. ഇതിനിടയില്‍ ക്ഷീണിതനായ ഹോട്ടല്‍ ഉടമയെ വ്യാപാരികളും നാട്ടുകാരും ചേര്‍ന്ന് രാത്രി 11 മണിയോടെ കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു.

പെരുവയല്‍ പഞ്ചായത്ത് ഓഫിസില്‍ രാത്രി ഒരു സംഘം തമ്പടിച്ചിട്ടുണ്ടെന്ന് അറിഞ്ഞായിരുന്നു പോലിസ് എത്തിയത്.