ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടപ്പെട്ട പണം വീണ്ടെടുക്കാന്‍ അയല്‍വീടുകളില്‍ മോഷണം; യുവാവ് പിടിയില്‍

Update: 2022-10-20 17:49 GMT

ഇടുക്കി: ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടപ്പെട്ട ഒന്നര ലക്ഷം കണ്ടെത്താന്‍ അയല്‍വീടുകളില്‍ നിന്നും സ്വര്‍ണ്ണം മോഷ്ടിച്ചയാളെ ഇടുക്കി വണ്ടിപ്പെരിയാര്‍ പോലിസ് അറസ്റ്റ് ചെയ്തു. വണ്ടിപ്പെരിയാര്‍ മഞുമല പുതുക്കാട് പുതുലയം സ്വദേശി യാക്കൂബാണ് പിടിയിലായത്. വണ്ടിപ്പെരിയാര്‍ മഞുമലയിലെ ഒരു വീട്ടില്‍ നിന്നും മൂന്നു പവന്‍ സ്വര്‍ണ്ണം മോഷണം പോയെന്ന് കഴിഞ്ഞ ദിവസം വണ്ടിപ്പെരിയാര്‍ പോലിസിന് പരാതി ലഭിച്ചു. ഇത് സംബന്ധിച്ച് അന്വേഷണം തുടങ്ങിയപ്പോള്‍ മറ്റ് അഞ്ച് വീടുകളില്‍ നിന്ന് കൂടി സ്വര്‍ണ്ണം മോഷണം പോയെന്ന പരാതിയുമായി ആളുകളെത്തി.

സ്വര്‍ണം നഷ്ടപ്പെട്ടവര്‍ നല്‍കിയ സൂചനയുടെ അടിസ്ഥാനത്തില്‍ പോലിസ് മഞുമല പുതുലയം സ്വദേശി യാക്കൂബിനെ ചോദ്യം ചെയ്തു. ഈ ചോദ്യം ചെയ്യലിലാണ് മോഷണം നടത്തിയത് ഇയാളാണെന്ന് സ്ഥിരീകരിച്ചത്. ആളുകള്‍ പുറത്തുപോകുമ്പോള്‍ വീടുകളുടെ വെളിയില്‍ ഒളിച്ചുവയ്ക്കുന്ന താക്കോലെടുത്ത് വീട്ടിനുള്ളില്‍ കടന്ന് സ്വര്‍ണ്ണാഭരണങ്ങള്‍ മോഷ്ടിച്ച ശേഷം താക്കോല്‍ തിരികെ അതേ സ്ഥലത്ത് വയ്ക്കും. അതിനാല്‍ മോഷണം നടന്ന് ദിവസങ്ങള്‍ക്ക് ശേഷമാണ് സംഭവം ഉടമ അറിയുക.

യാക്കൂബിന് പുതിയ വീട് പണിയാന്‍ മാതാപിതാക്കളില്‍ നിന്നും മറ്റുമായി കിട്ടിയ ആറുലക്ഷം രൂപ ബാങ്ക് അക്കൗണ്ടിലുണ്ടായിരുന്നു. ഇതില്‍ ഒന്നര ലക്ഷം രൂപയോളം ഓണ്‍ലൈന്‍ റമ്മി കളിച്ച് നഷ്ടപ്പെട്ടു. ഈ പണം കണ്ടെത്താനാണ് മോഷണം നടത്തിയതെന്ന് യാക്കൂബ് പോലിസിനോട് പറഞ്ഞു. മോഷ്ടിച്ച സ്വര്‍ണം വണ്ടിപ്പെരിയാറിലെ വിവിധ സ്ഥാപനങ്ങളിലായി പണയം വച്ചിരിക്കുകയാണ്. വണ്ടിപ്പെരിയാര്‍ പോലിസ് അറസ്റ്റ് ചെയ്ത പ്രതിയെ പീരുമേട് കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു.