നിയമലംഘനം ചൂണ്ടിക്കാണിച്ചു; വ്യാപാരി വ്യവസായി ഭാരവാഹിക്കെതിരെ സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ പരാതി

സെക്ടറല്‍ മജിസ്‌ട്രേറ്റ് സൈനയുടെ പരാതി തീര്‍ത്തും വാജമാണെന്ന് കെവിവിഇഎസ് ഭാരവാഹികളും സംഭവസമയം പ്രദേശത്ത് ഉണ്ടായിരുന്നവരും പറയുന്നു.

Update: 2021-08-14 14:41 GMT

മലപ്പുറം: സെക്ടറല്‍ മജിസ്‌ട്രേറ്റിന്റെ നിയമലംഘനം ചൂണ്ടിക്കാണിച്ചതിന്റെ വിരോധത്തില്‍ വ്യാപാരി വ്യവസായി ഭാരവാഹിക്കെതിരെ പരാതി നല്‍കി. കെവിവിഇഎസ് ചോക്കാട് യൂനിറ്റ് വൈസ് പ്രസിഡന്റ് വി അഷ്‌റഫ് അലിക്കെതിരെയാണ് സെക്ടറല്‍ മജിസ്‌ട്രേറ്റ് പുല്ലങ്കോട് ജിഎച്ച്എസ് അധ്യാപിക സൈന വ്യാജപരാതി നല്‍കിയത്. സ്ത്രീത്വത്തെ അപമാനിച്ചു, ഔദ്യോഗിക കൃത്യനിര്‍വഹണം തടസ്സപ്പെടുത്തി തുടങ്ങി ജാമ്യം ലഭിക്കാത്ത കുറ്റങ്ങളാണ് കെവിവിഇഎസ് ഭാരവാഹിക്കെതിരേ ആരോപിച്ചത്.


കല്ലാമൂലയിലെ ചായക്കടയില്‍ കടക്കാരനറിയാതെ കുട്ടി അകത്തു കടന്നതിന് സെക്ടറല്‍ മജിസ്‌ട്രേറ്റ് പിഴ ചുമത്തിയിരുന്നു. കടക്കാരന്‍ അകത്ത് ചായ എടുക്കുന്ന സമയത്താണ് കുട്ടി കയറിയതെന്നും ഇത് അറിഞ്ഞിരുന്നില്ലെന്നും പറഞ്ഞതിനെ തുടര്‍ന്ന് സെക്ടറല്‍ മജിസ്‌ട്രേറ്റ് പിഴ ചുമത്താതെ മടങ്ങി. പിന്നീട് തിരിച്ചുവന്ന് 500 രൂപ പിഴ ഈടാക്കി. കെവിവിഇഎസ് ഭാരവാഹിയായ അഷ്‌റഫ് അലി ഇതു സംബന്ധിച്ച് സെക്ടറല്‍ മജിസ്‌ട്രേറ്റിനോട് സംസാരിച്ചിരുന്നു. നിയമത്തിന്റെ കാര്‍ക്കശ്യം സംബന്ധിച്ച് സെക്ടറല്‍ മജിസ്‌ട്രേറ്റ് പറഞ്ഞപ്പോള്‍ എന്നാല്‍ സീറ്റ് ബെല്‍റ്റ് ധരിക്കാതെയാണ് സെക്ടറല്‍ മജിസ്‌ട്രേറ്റ് വാഹനത്തിലിരിക്കുന്നതെന്ന് അഷ്‌റഫ് അലി ചൂണ്ടിക്കാണിച്ചു. ഇതോടെ സെക്ടറല്‍ മജിസ്‌ട്രേറ്റ് സൈന അഷ്‌റഫ് അലിയോട് കയര്‍ക്കുകയും കാണിച്ചുതരാമെന്ന് ഭീഷണിപ്പെടുത്തുകയുമായിരുന്നു. പിന്നീട് സെക്ടറല്‍ മജിസ്‌ട്രേറ്റ് കെവിവിഇഎസ് ഭാരവാഹിക്കെതിരേ പോലിസില്‍ പരാതി നല്‍കി. സ്ത്രീത്വത്തെ അപമാനിച്ചു എന്നതുള്‍പ്പടെയുള്ള കുറ്റങ്ങളാണ് അഷ്‌റഫ് അലിക്കെതിരില്‍ ആരോപിച്ചത്.


എന്നാല്‍ സെക്ടറല്‍ മജിസ്‌ട്രേറ്റ് സൈനയുടെ പരാതി തീര്‍ത്തും വാജമാണെന്ന് കെവിവിഇഎസ് ഭാരവാഹികളും സംഭവസമയം പ്രദേശത്ത് ഉണ്ടായിരുന്നവരും പറയുന്നു. മറ്റൊരു വ്യാപാരിക്ക് നേരെ സെക്ടറല്‍ മജിസ്‌ട്രേറ്റ് കാണിച്ച അനീതിയെ കുറിച്ച് സംസാരിക്കാനാണ് അഷ്‌റഫ് അലി ശ്രമിച്ചതെന്നും സെക്ടറല്‍ മജിസ്‌ട്രേറ്റിനെ അപമാനിച്ചതായുള്ള പരാതി കളവാണെന്നും ഇവര്‍ പറയുന്നു. സെക്ടറല്‍ മജിസ്‌ട്രേറ്റ് വ്യാപാരിക്കെതിരെ കള്ളപരാതി നല്‍കിയതില്‍ കെവിവിഇഎസ് പ്രതിഷേധിച്ചു.




Tags:    

Similar News