ഗംഗാശുദ്ധീകരണത്തിന് സുസ്ഥിരവികസന പദ്ധതിയ്ക്ക് ആഹ്വാനം നല്‍കി പ്രധാനമന്ത്രി

ജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ നമാമി ഗംഗാ പദ്ധതിയ്ക്ക് മുന്നോട്ടുപോകാനാവൂ. ജില്ലാ തോറുമുള്ള ഗംഗ കമ്മറ്റികള്‍ കുറച്ചുകൂടെ കാര്യക്ഷമമാക്കണം.

Update: 2019-12-15 03:13 GMT

കാന്‍പൂര്‍: ഗംഗാ നദി ശുദ്ധീകരിക്കുന്നതില്‍ രാജ്യം ഏറെ മുന്നോട്ട് പോയെങ്കിലും ഇനിയും ഏറെ ചെയ്യാനുണ്ടെന്ന് പ്രധാനമന്ത്രി മോദി. ഗംഗാ ശുദ്ധീകരണത്തിന്റെ ഭാഗമായി രൂപപ്പെടുത്തിയ നമാമി ഗംഗാ പദ്ധതി ഏറെ മുന്നോട്ട് പോയിട്ടുണ്ടെന്ന് അഭിപ്രായപ്പെട്ട പ്രധാനമന്ത്രി ഗംഗാസമതലത്തിലും തീരപ്രദേശങ്ങളിലും സീറോ വേസ്റ്റ് പദ്ധതി നടപ്പാക്കണമെന്നും പേപ്പര്‍ മില്ലുകളില്‍ നിന്നും തുകല്‍കമ്പനികളില്‍ നിന്നുമുള്ള മാലിന്യം കുറച്ചുകൊണ്ടുവരണമെന്നും ചൂണ്ടിക്കാട്ടി. നമാമി ഗംഗ ശുദ്ധീകരണ പദ്ധതിയുടെ നടത്തിപ്പ് പുനപ്പരിശോധിക്കുന്നതിന്റെ ഭാഗമായി ഗംഗാ സന്ദര്‍ശനത്തിനെത്തിയതായിരുന്നു പ്രധാനമന്ത്രി.

ജനങ്ങളുടെ പങ്കാളിത്തത്തോടെ മാത്രമേ നമാമി ഗംഗാ പദ്ധതിയ്ക്ക് മുന്നോട്ടുപോകാനാവൂ. ജില്ലാ തോറുമുള്ള ഗംഗ കമ്മറ്റികള്‍ കുറച്ചുകൂടെ കാര്യക്ഷമമാക്കണം. പദ്ധതി എല്ലാ ജില്ലകളിലും നടപ്പാക്കണം. ഗംഗാ ശുദ്ധീകരണം ഏറെ കാലമായി മുടങ്ങിക്കിടക്കുകയായിരുന്നു അത് പരിഹരിക്കാനാണ് നമാമി പദ്ധതി നടപ്പാക്കിയതെന്നും മോദി പറഞ്ഞു.

ഗംഗാസമതലത്തില്‍ സുസ്ഥിരവികസന രീതിയാണ് പരീക്ഷിക്കേണ്ടത്. അതിന് കര്‍ഷകരെ പ്രത്സാഹിപ്പിക്കുകയും വേണം. സമതലപ്രദേശങ്ങളില്‍ ഫലവൃക്ഷങ്ങള്‍ വച്ചുപിടിക്കണം. ഇവിടത്തെ വികസന പദ്ധതികള്‍ സ്ത്രീകളുടെ സ്വയം സഹായ സംഘങ്ങളെ ഏല്‍പ്പിക്കണം. കഴിയാവുന്നവ മുന്‍ സൈനികര്‍ക്കും നല്‍കണം. അതിനും പുറമെ ഗംഗ കേന്ദ്രീകരിച്ച് തീര്‍ത്ഥാനട ടൂറിസത്തിനൊപ്പം ജല ടൂറിസവും നടപ്പാക്കണമെന്നും മോദി പറഞ്ഞു. ഇതില്‍ നിന്നുള്ള വരുമാനം ഗംഗാശുദ്ധീകരണത്തിന് ഉപയോഗിക്കണമെന്നും അദ്ദേഹം നിര്‍ദേശിച്ചു. 

Tags: