പ്ലസ് വണ്‍ ഏക ജാലകം; കാസറഗോഡ് പതിനായിരത്തോളം വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ല: സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കാംപസ് ഫ്രണ്ട്

അപേക്ഷകരായ വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി അധിക ബാച്ച് അനുവദിക്കുക എന്നത് മാത്രമാണ് പ്രതിവിധി

Update: 2021-10-01 06:09 GMT
കാസറഗോഡ് : പ്ലസ് വണ്‍ പ്രവേശനത്തിന്റെ ആദ്യ അലോട്ട്‌മെന്റില്‍ തന്നെ കാസറഗോഡ് ജില്ലയില്‍ 9954 കുട്ടികള്‍ പുറത്ത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്ന് കാംപസ് ഫ്രണ്ട് ജില്ലാ ജോയിന്റ് സെക്രട്ടറി മുംസിറ ബദറുദീന്‍ ആവശ്യപ്പെട്ടു.


ഏക ജാലകം വഴിയുള്ള സീറ്റുകളില്‍ ജില്ലയില്‍ ശേഷിക്കുന്നത് 3239 സീറ്റാണ്. സംവരണ സീറ്റുകള്‍ പകുത്ത് നല്‍കിയാലും പകുതിയോളം വിദ്യാര്‍ഥികള്‍ക്ക് സീറ്റില്ലാത്ത അവസ്ഥയാണ. ജില്ലയില്‍ ഏക ജാലകം വഴി 104 സ്‌കൂളുകളിലായി ആകെ 12,938 സീറ്റുകളാണുള്ളത്. ജില്ലയില്‍ ഇത്തവണ 19,653 പേരാണ് ഏക ജാലകം വഴി അപേക്ഷിച്ചത്. ഇതില്‍ ആദ്യ അലോട്ട്‌മെന്റില്‍ ജനറല്‍ ഉള്‍പ്പടെ 9699 സീറ്റിലേക്കാണ് പ്രവേശനം നല്‍കിയത്.


ആദ്യ അലോട്ട്‌മെന്റില്‍ തന്നെ ഇടം നേടിയ സമ്പൂര്‍ണ്ണ എ പ്ലസ് ജേതാക്കള്‍ക്ക് പോലും ഇഷ്ട ഓപ്ഷനോ ഇഷ്ടപെട്ട സ്‌കൂളോ കിട്ടിയില്ല എന്നതും നിരാശാജനകമാണ്. അലോട്ട്‌മെന്റിന് ശേഷം ബാക്കി വരുന്ന സീറ്റുകള്‍ ദൂര ദിക്കിലുള്ള സ്‌കൂളുകളിലാണ്. കൃത്യമായ യാത്ര സൗകര്യങ്ങള്‍ ഇല്ലാത്തതിനാല്‍ അപേക്ഷകരായ വിദ്യാര്‍ഥികളുടെ എണ്ണം കണക്കാക്കി അധിക ബാച്ച് അനുവദിക്കുക എന്നത് മാത്രമാണ് പ്രതിവിധി. സാമ്പത്തിക ബാധ്യത ഉണ്ടായേക്കാം എന്ന മുടന്തന്‍ ന്യായവുമായി അധിക ബാച്ച് അനുവദിക്കാതിരിക്കുന്ന സര്‍ക്കാര്‍ നിലപാട് കുട്ടികളുടെ ഭാവി അവതാളത്തിലാക്കുകയാണ് ചെയ്യുന്നത്. വിഷയത്തില്‍ സര്‍ക്കാര്‍ അടിയന്തിരമായി ഇടപെടണമെന്നും മുംസിറ ബദറുദീന്‍ ആവശ്യപ്പെട്ടു.




Tags:    

Similar News