തോട്ടവിള നയം: കരട് രേഖയ്ക്ക് മന്ത്രിസഭയുടെ അംഗീകാരം

Update: 2021-01-21 13:08 GMT

തിരുവനന്തപുരം: സംസ്ഥാനത്തെ തോട്ടം മേഖല അഭിവൃദ്ധിപ്പെടുത്താനും കൂടുതല്‍ തൊഴിലവസരങ്ങള്‍ സൃഷ്ടിക്കാനും ലക്ഷ്യമിടുന്ന തോട്ടവിള നയത്തിന്റെ കരട് മന്ത്രിസഭ അംഗീകരിച്ചു. തോട്ടം മേഖലയിലെ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ സര്‍ക്കാര്‍ നിയോഗിച്ച ജസ്റ്റിസ് കൃഷ്ണന്‍ നായര്‍ കമ്മീഷന്റെ ശുപാര്‍ശകള്‍ കൂടി പരിഗണിച്ചാണ് തോട്ടവിള നയത്തിന് രൂപം നല്‍കിയത്. മുഖ്യമന്ത്രിയുടെ അധ്യക്ഷതയില്‍ കൂടിയ കാബിനറ്റ് യോഗത്തിന്റേതാണ് തീരുമാനം. 

അടഞ്ഞുകിടക്കുന്ന തോട്ടങ്ങള്‍ പ്രവര്‍ത്തിപ്പിക്കുന്നതിന് നടപടി സ്വീകരിക്കുക, തോട്ടം തൊഴിലാളികള്‍ക്ക് മെച്ചപ്പെട്ട ചികിത്സാ സൗകര്യം ഏര്‍പ്പെടുത്തുക, തൊഴിലാളികള്‍ക്ക് ലൈഫ് മിഷനിലൂടെ വീടുകള്‍ നല്‍കുക, സര്‍ക്കാര്‍ നിയന്ത്രണത്തിലുള്ള തോട്ടങ്ങള്‍ ലാഭകരമാക്കുക, തൊഴിലാളികളുടെ ജീവിതസാഹചര്യം മെച്ചപ്പെടുത്തുന്നതിന് കര്‍മപദ്ധതി നടപ്പാക്കുക തുടങ്ങിയവ നയത്തിന്റെ ഭാഗമാണ്. കേരളത്തില്‍ ഏറ്റവും പ്രതിസന്ധി അനുഭവിക്കുന്ന മേഖലയാണ് ഇത്. 

തോട്ടം മേഖലയിലെ പ്രധാന വിളകളായ ചായ, റബ്ബര്‍, ഏലം, കാപ്പി എന്നിവ നേരിടുന്ന പ്രശ്‌നങ്ങള്‍ പഠിക്കാന്‍ 2018 ജനുവരിയിലാണ് കേരള സര്‍ക്കാര്‍ ജസ്റ്റിസ് കൃഷ്ണന്‍ നായരെ അംഗമാക്കി കമ്മീഷനെ നിയമിച്ചത്. ഒരു മാസത്തിനുളളില്‍ റിപോര്‍ട്ട് അവതരിപ്പിക്കാനാണ് കമ്മീഷനോട് ആവശ്യപ്പെട്ടത്.