കെ സുരേന്ദ്രന്റെ പ്രസ്താവന: പിടികൂടുമെന്നുറപ്പായ കള്ളന്റെ അവസാന അടവെന്ന് പി കെ ഉസ്മാന്‍

സൈനിക മേധാവിയെ അവഹേളിച്ചത് ബിജെപി വക്താവ് സന്ദീപ് വചസ്പതിയായിരുന്നു. മോദിയെയും വിപിന്‍ റാവത്തിനെയും ചേര്‍ത്ത് 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്നായിരുന്നു സന്ദീപിന്റെ ഫേസ്ബുക്ക് പോസ്റ്റ്.

Update: 2021-12-10 10:46 GMT

തിരുവനന്തപുരം: സംയുക്തസേനാ മേധാവിയെ സാമൂഹിക മാധ്യമങ്ങളില്‍ അപമാനിച്ചവര്‍ക്കെതിരെ നടപടി എടുക്കണമെന്ന ബിജെപി നേതാവ് കെ സുരേന്ദ്രന്റെ പ്രസ്താവന പിടിക്കപ്പെടുമെന്ന് വ്യക്തമാവുമ്പോള്‍ കള്ളന്‍ പ്രകടിപ്പിക്കുന്ന അവസാന അടവ് മാത്രമാണെന്ന് എസ്ഡിപിഐ സംസ്ഥാന ജനറല്‍ സെക്രട്ടറി പി കെ ഉസ്മാന്‍. സൈനീക മേധാവിയെ ഏറ്റവും മോശമായി അവഹേളിച്ചത് ബിജെപി വക്താവ് സന്ദീപ് വചസ്പതിയായിരുന്നു. മോദിയെയും വിപിന്‍ റാവത്തിനെയും ചേര്‍ത്ത് 'കൊല്ലുന്ന രാജാവിന് തിന്നുന്ന മന്ത്രി' എന്നായിരുന്നു സന്ദീപ് ഫേസ്ബുക്കില്‍ പോസ്റ്റ് ചെയ്തത്. സംഘപരിവാര്‍ പ്രവര്‍ത്തകര്‍ തന്നെ അതിനെതിരേ രംഗത്തു വന്നിരുന്നു.

മുസ്്‌ലിം പേരുകളില്‍ വ്യാജ പ്രൊഫൈല്‍ ഉപയോഗിച്ച് വ്യാപകമായി അക്കൗണ്ടുകള്‍ സൃഷ്ടിച്ച് വിദ്വേഷ പ്രചാരണം നടത്തുന്നതിനെതിരേ നിയമനടപടി സ്വീകരിക്കാനും വാര്‍ത്തകള്‍ പ്രസിദ്ധീകരിക്കാനും നീക്കം നടത്തുന്നതിനിടെയാണ് സുരേന്ദ്രന്‍ ഒരു മുഴം മുന്നേ എറിഞ്ഞ് രംഗത്തുവന്നിരിക്കുന്നത്. ഹിന്ദുത്വവാദിയായ ശ്രീ ചെറായി എന്നൊരാള്‍ തന്റെ ഐഡിയില്‍ ഇത്തരത്തില്‍ വ്യാജ പ്രചാരണം നടത്തിവരികയാണ്. ഇയാള്‍ ചൂണ്ടിക്കാണിക്കുന്ന വ്യക്തിയുടെ ഐഡിയില്‍ പോസ്റ്റ് വന്നിട്ടുള്ള ഏതാനും മണിക്കൂറിനുള്ളില്‍ മാത്രമാണ്. കൂടാതെ ഈരാറ്റുപേട്ട സ്വദേശിയെന്നു പറയപ്പെടുന്ന വ്യാജ പേരുകാരന്റെ ഐഡിയില്‍ ഫ്രണ്ട് ലിസ്റ്റില്‍ ഒരാള്‍ പോലുമില്ല. ബോധപൂര്‍വം സൃഷ്ടിച്ച വ്യാജ ഐഡിയാണെന്നു ഒറ്റ നോട്ടത്തില്‍ തന്നെ വ്യക്തമാകുന്നതാണ്. ഇത്തരത്തില്‍ നിരവധി വ്യാജ അക്കൗണ്ടുകളാണ് ബിജെപിയും ആര്‍എസ്എസ്സും സൃഷ്ടിച്ചിട്ടുള്ളത്. കഴിഞ്ഞ ദിവസം സ്റ്റുഡന്റ് പോലിസ് കേഡറ്റിന്റെ സൈറ്റില്‍ പോലും ബിജെപിയുടെ പോസ്റ്റ് വരുകയും പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിന്‍വലിക്കുകയുമായിരുന്നു. വ്യാജ പ്രൊഫൈല്‍ നിര്‍മിച്ച് സാമൂഹിക ധ്രുവീകരണവും പരസ്പരം ശത്രുതയും വളര്‍ത്തുന്ന സംഘപരിവാര പ്രവര്‍ത്തകരെ അറസ്റ്റുചെയ്യാന്‍ സര്‍ക്കാരും പോലിസും തയ്യാറാവണമെന്നും പി കെ ഉസ്മാന്‍ വാര്‍ത്താക്കുറുപ്പില്‍ ആവശ്യപ്പെട്ടു.

Tags:    

Similar News