പി കെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി

Update: 2026-03-05 08:17 GMT

തിരുവനന്തപുരം: പി കെ ശശിയെ സിപിഎം പ്രാഥമിക അംഗത്വത്തില്‍ നിന്ന് പുറത്താക്കി. പാലക്കാട് നടന്ന വിമത കണ്‍വെന്‍ഷനില്‍ പങ്കെടുത്തതിന് തൊട്ടുപിന്നാലെയാണ് നടപടി. ജില്ലാ നേതൃത്വത്തിനെതിരെ രൂക്ഷവിമര്‍ശനമാണ് ശശി നടത്തിയത്. ഇതിനു പിന്നാലെയാണ് പുറത്താക്കല്‍ നടപടി വരുന്നത്.

സിപിഎമ്മിലെ അസംതൃപ്തരുടെ കൂട്ടായ്മയാണ് ഇതെന്നും ആത്മാഭിമാനമുള്ള വിപ്ലവകാരികളുടെ കണ്‍വെന്‍ഷനാണെന്നും പികെ ശശി പറഞ്ഞു. ഉത്തരവാദിത്തപ്പെട്ട സ്ഥാനത്ത് ഇരിക്കുന്നവര്‍ സ്പിരിറ്റ് കേസ് പ്രതിയായി. അതിനെ ചോദ്യം ചെയ്തതിന് വേട്ടയാടി. സര്‍ക്കാറിന്റെ, ഭരണത്തിന്റെ സ്വാധീനം ഉപയോഗിച്ച് തോന്നിവാസം നടത്തി. കള്ളു കുടിച്ച് ഇരിക്കുമ്പോഴാണ് ലോക്കല്‍ സെക്രട്ടറിയെ തീരുമാനിക്കുന്നത്.

സ്പിരിറ്റ് കേസിലെ പ്രതികള്‍ പാര്‍ട്ടിയിലേക്ക് വരുന്നു. ശരിയായ പാര്‍ട്ടിക്ക് വേണ്ടി നടപടി എടുത്തവര്‍, തരംതാഴ്ത്തപ്പെട്ടവര്‍, ജോലിയില്‍ നിന്നും പിരിച്ചുവിട്ടവര്‍ എന്നിവരാണ് കണ്‍വെന്‍ഷനില്‍ പങ്കെടുക്കുന്നതെന്നും അദ്ദേഹം പറഞ്ഞു. ഞങ്ങള്‍ ആഗ്രഹിച്ചതല്ല ഇതെന്നും നിര്‍ബന്ധിതമായതാണെന്നും പികെ ശശി വേദിയില്‍ പറഞ്ഞു. കൊടിയേരി സഖാക്കളെ ചേര്‍ത്തുനിര്‍ത്തിയിരുന്നു എന്നും എന്നാല്‍, ഇപ്പോള്‍ പാര്‍ട്ടിയില്‍ ആ കരുതല്‍ ഇല്ലെന്നും ശശി പറഞ്ഞു. ആയിരത്തിലേറെ പേര്‍ പങ്കെടുത്ത സിപിഎം വിമത കണ്‍വെന്‍ഷനിലാണ് ശശിയുടെ കടുത്ത വിമര്‍ശനങ്ങള്‍ ഉണ്ടായത്.

Tags: