കുഴല്‍പ്പണക്കേസ്: അജണ്ട മാറ്റാതെ ബിജെപിക്കു രക്ഷയില്ല; നിയമപരമായി തിരിച്ചടിച്ചില്ലെങ്കില്‍ കെ സുരേന്ദ്രന് ശിക്ഷ ഉറപ്പെന്നും ടി ജി മോഹന്‍ദാസ്

Update: 2021-06-09 05:37 GMT

തിരുവനന്തപുരം: കുഴല്‍പ്പണക്കേസില്‍ സംസ്ഥാനത്ത് നടന്നുകൊണ്ടിരിക്കുന്ന ചര്‍ച്ച വഴിതിരിച്ചുവിടാതെ ബിജെപി രക്ഷപ്പെടാന്‍ പോകുന്നില്ലെന്ന് സംഘപരിവാര്‍ സൈദ്ധാന്തികന്‍ ടി ജി മോഹന്‍ദാസ്. നിയമപരമായി നേരിട്ടില്ലെങ്കില്‍ കെ സുരേന്ദ്രന്‍ ഒരു വര്‍ഷം ജയിലില്‍ കിടക്കേണ്ടിവരുമെന്നും അത് ബിജെപിക്ക് കുടുക്കാവുമെന്നും മോഹന്‍ദാസ്. ജൂണ്‍ എട്ടാം തിയ്യതി ക്ലബ് ഹൗസില്‍ കൊടകരയിലെ ബിജെപി വേട്ട എന്ന പേരില്‍ ബിജെപിയുടെ യുവജനസംഘടനയായ യുവമോര്‍ച്ച നടത്തിയ ക്ലബ് ഹൗസ് ചര്‍ച്ചയിലാണ് ടി ജി മോഹന്‍ദാസ് പ്രവര്‍ത്തകര്‍ക്ക് മുന്നറിയിപ്പുനല്‍കിയത്.

ക്രമിനല്‍ കേസ് വിശദീകരിച്ചു വിശദീകരിച്ചുപോകും തോറും കുഴല്‍പ്പണ കേസ് ജനങ്ങള്‍ മറക്കില്ല. അതുസംബന്ധിച്ച കളങ്കം നിലനില്‍ക്കും. അതൊഴിവാക്കാന്‍ ഏക മാര്‍ഗം അജണ്ട മാറ്റുകയാണ്. അത് ഇന്ദിരാഗാന്ധിയില്‍ നിന്നാണ് പഠിക്കേണ്ടത്. ഒരു സഫോടനം നടന്നാല്‍ അവര്‍ അതിനേക്കാള്‍ വലിയ സ്‌ഫോടനം നടത്തി ചര്‍ച്ച മാറ്റി മറിക്കും. ഇക്കാര്യത്തില്‍ മോദി മിടുക്കനാണ്. ഗുജറാത്തില്‍ അത് തെളിയിച്ചിട്ടുണ്ട്. മാവോസേതുങ്ങില്‍ നിന്നും ഇത്തരം വിദ്യകള്‍ പഠിക്കണമെന്നും മോഹന്‍ ദാസ് പറയുന്നു.

കുഴല്‍പ്പണക്കേസ് ഈ രീതിയില്‍ തുടര്‍ന്നുപോയാല്‍ പാര്‍്ട്ടിക്ക് ക്ഷീണമാവുമെന്നും സാധാരണ പ്രവര്‍ത്തകര്‍ പോലും പിന്തിരിഞ്ഞുനില്‍ക്കുമെന്നും മോഹന്‍ ദാസ് ഓര്‍മിപ്പിക്കുന്നു.

കുഴല്‍പ്പണക്കേസ് ന്യായീകരിച്ചുനില്‍ക്കാന്‍ ബുദ്ധിമുട്ടാണെന്നും അജണ്ട മാറ്റി രക്ഷപ്പെടുകയേ നിര്‍വാഹമുള്ളുവെന്നുമാണ് മോഡറേറ്ററായ മോഹന്‍ദാസ് പറഞ്ഞുവയ്ക്കുന്നത്. ചര്‍ച്ചയില്‍ കെ സുരേന്ദ്രന്‍, കെ വി എസ് ഹരിദാസ് തുടങ്ങി പാര്‍ട്ടിയുമായി ബന്ധപ്പെട്ട പ്രമുഖര്‍ പങ്കെടുത്തു.