ആര്‍എസ്എസ് ക്രിമിനലുകള്‍ക്ക് പിണറായി വിജയന്റെ പോലിസ് ഒത്താശ ചെയ്യുന്നു: മാര്‍ട്ടിന്‍ ജോര്‍ജ്

Update: 2023-01-17 11:16 GMT

കണ്ണൂര്‍: പാനൂര്‍ മേഖലയില്‍ ആര്‍എസ്എസ് ക്രിമിനലുകളെ പിണറായി വിജയന്റെ പോലിസ് സംരക്ഷിക്കുകയാണെന്ന് ഡിസിസി പ്രസിഡന്റ് അഡ്വ.മാര്‍ട്ടിന്‍ ജോര്‍ജ്. സംഘര്‍ഷാവസ്ഥ നിലനില്‍ക്കുന്ന പ്രദേശത്ത് പോലിസ് വേണ്ട ജാഗ്രത സ്വീകരിക്കാത്തതാണ് ബ്ലോക്ക് കോണ്‍ഗ്രസ് പ്രസിഡന്റ് കെ പി ഹാഷിമിന് നേരെയുണ്ടായ വധശ്രമം. തിങ്കളാഴ്ച്ച രാത്രി ഈ പ്രദേശത്ത് ആര്‍എസ്എസ് ക്രിമിനലുകള്‍ തേര്‍വാഴ്ച നടത്തുമ്പോള്‍ പോലിസ് യാതൊന്നും ചെയ്തില്ല. കഴിഞ്ഞ ദിവസം പന്ന്യനൂര്‍ കുറുമ്പക്കാവ് ക്ഷേത്ര പരിസരത്ത് ആര്‍എസ്എസ് പ്രവര്‍ത്തകര്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരെ അക്രമിക്കുകയും കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ സന്ദീപിന് ഗുരുതരമായി പരിക്കേല്‍ക്കുകയും ചെയ്തിരുന്നു.

അക്രമം നടത്തിയ ക്രിമിനലുകള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാത്തതാണ് രാത്രി കൂടുതല്‍ അക്രമങ്ങളുണ്ടാവാന്‍ കാരണം. പാനൂര്‍ മേഖലയില്‍ കോണ്‍ഗ്രസിന്റെ വളര്‍ച്ചയിലുള്ള അസഹിഷ്ണുതയാണ് ആര്‍എസ്എസ്സിനെ അക്രമത്തിന് പ്രേരിപ്പിക്കുന്നത്. ആര്‍എസ്എസ് ക്രിമിനല്‍ സംഘങ്ങള്‍ സ്വര്‍ണക്കടത്തും ലഹരി കടത്തുമുള്‍പ്പെടെ മാഫിയാ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയാണ്. ഇവരുടെ മാഫിയാ പ്രവര്‍ത്തനങ്ങളില്‍ മനം മടുത്ത് കൂടുതല്‍ യുവാക്കള്‍ കോണ്‍ഗ്രസിലേക്ക് ആകൃഷ്ടരായിരിക്കുകയാണ്. ഈ പ്രദേശത്ത് കോണ്‍ഗ്രസിന്റെ പ്രവര്‍ത്തനങ്ങള്‍ക്ക് ശക്തമായ നേതൃത്വം കൊടുക്കുന്ന ഹാഷിം സംഘപരിവാറിന്റെ കണ്ണിലെ കരടായിരുന്നു.

പാനൂര്‍ മേഖലയില്‍ അക്രമികള്‍ക്കെതിരേ ശക്തമായ നടപടി സ്വീകരിക്കാന്‍ പോലിസ് തയ്യാറാവണം. പോലിസിന്റെ അലംഭാവത്തിലും സംഘപരിവാറിന് തണല്‍ വിരിക്കുന്ന സിപിഎം ഭരണകൂട സമീപനത്തിലും ശക്തമായ പ്രതിഷേധം ജനാധിപത്യവിശ്വാസികള്‍ ഉയര്‍ത്തണമെന്ന് മാര്‍ട്ടിന്‍ ജോര്‍ജ് ആവശ്യപ്പെട്ടു. അഡ്വ. മാര്‍ട്ടിന്‍ ജോര്‍ജിനോടൊപ്പം നേതാക്കളായ വി സുരേന്ദ്രന്‍ മാസ്റ്റര്‍, ഹരിദാസ് മൊകേരി, സന്തോഷ് കണ്ണംവള്ളി, രമേശന്‍ മാസ്റ്റര്‍,പാനൂര്‍ നഗരസഭാ ചെയര്‍മാന്‍ നാസര്‍ തുടങ്ങിയവര്‍ പ്രസ്തുത സ്ഥലം സന്ദര്‍ശിച്ചു.

Tags:    

Similar News