പിണറായി വിജയനെ വെട്ടിനുറുക്കുമെന്ന കൊലവിളി മുദ്രാവാക്യം: ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് പരാതി

പോപുലര്‍ ഫ്രണ്ട് കൊടുങ്ങല്ലൂര്‍ ഡിവിഷന്‍ സെക്രട്ടറി എം പി സലീം ആണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി മുമ്പാകെ പരാതി നല്‍കിയത്. കണ്ടാലറിയാവുന്ന 300 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയാണ് പരാതി.

Update: 2022-01-08 12:52 GMT

കൊടുങ്ങല്ലൂര്‍: മുഖ്യമന്ത്രി പിണറായി വിജയനെ വെട്ടിനുറുക്കി കൊലപ്പെടുത്തുമെന്ന് മുദ്രാവാക്യം വിളിച്ച് പ്രകടനം നടത്തിയ ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേ പോപുലര്‍ ഫ്രണ്ട് പരാതി നല്‍കി. പോപുലര്‍ ഫ്രണ്ട് കൊടുങ്ങല്ലൂര്‍ ഡിവിഷന്‍ സെക്രട്ടറി എം പി സലീം ആണ് തൃശൂര്‍ റൂറല്‍ ജില്ലാ പൊലിസ് മേധാവി മുമ്പാകെ പരാതി നല്‍കിയത്. കണ്ടാലറിയാവുന്ന 300 ആര്‍എസ്എസ്- ബിജെപി പ്രവര്‍ത്തകര്‍ക്കെതിരേയാണ് പരാതി.

കൊടുങ്ങല്ലൂരില്‍ സത്യേഷ് അനുസ്മരണ സമ്മേളനത്തോടനുബന്ധിച്ച് നടന്ന റാലിക്കിടെയാണ് മുഖ്യമന്ത്രിക്കെതിരേ കൊലവിളി മുദ്രാവാക്യം ഉണ്ടായത്. 'കണ്ണൂരിലെ തരിമണലില്‍, പിണറായിയെ വെട്ടിനുറുക്കി, പട്ടിക്കിട്ട് കൊടുക്കും ഞങ്ങള്‍' എന്നായിരുന്നു ആര്‍എസ്എസ് പ്രവര്‍ത്തകരുടെ മുദ്രാവാക്യം. പ്രകടനത്തിന്റെ ദൃശ്യങ്ങള്‍ ബിജെപി സംസ്ഥാന വക്താവ് സന്ദീപ് വാചസ്പതി ഫേസ്ബുക്കിലൂടെ ലൈവായി പങ്കുവച്ചിരുന്നു. കൊലവിളി മുദ്രാവാക്യങ്ങള്‍ക്ക് പുറമേ പ്രകോപനപരമായ മറ്റ് മുദ്രാവാക്യങ്ങളും പ്രകടനത്തില്‍ പ്രവര്‍ത്തകര്‍ ഉയര്‍ത്തിയിരുന്നു. സ്ത്രീകളടക്കം നൂറുകണക്കിന് ആളുകളായിരുന്നു പ്രകടനത്തില്‍ പങ്കെടുത്തത്. വര്‍ഗീയ വിദ്വേഷം ഉയര്‍ത്തുന്ന തരത്തിലുള്ള മുദ്രാവാക്യങ്ങള്‍ റാലിയില്‍ ഉയര്‍ന്നു.

അതേസമയം, പ്രകടനവുമായി ബന്ധപ്പെട്ട് മൂന്നുപേരെ അറസ്റ്റ് ചെയ്‌തെന്നും ഈ വിഷയത്തില്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും കൊടുങ്ങല്ലൂര്‍ പൊലിസ് അറിയിച്ചെന്ന് എം പി സലീം തേജസിനോട് പറഞ്ഞു.

Tags:    

Similar News