അന്തര്‍ദേശീയ അതിര്‍ത്തി ജില്ലകളിലെ പൗരത്വം നിര്‍ണയിക്കാനുള്ള 2000ത്തിലെ പൈലറ്റ് പ്രൊജക്റ്റ് പരാജയമായിരുന്നുവെന്ന് റിപോര്‍ട്ട്

2003 ലായിരുന്നു അതിര്‍ത്തി ജില്ലകളിലെ 31 ലക്ഷം വരുന്ന ജനങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയത്.

Update: 2020-01-20 07:44 GMT

ന്യൂഡല്‍ഹി: കാര്‍ഗില്‍ റിവ്യു കമ്മിറ്റിയുടെ ശുപാര്‍ശപ്രകാരം ഇന്ത്യയിലെ അന്തര്‍ദേശീയ അതിര്‍ത്തി ജില്ലകളില്‍ നടപ്പാക്കിയ പൗരത്വ പട്ടിക പൈലറ്റ് പദ്ധതി പരാജയമായിരുന്നെന്ന് റിപോര്‍ട്ട്. പൗരത്വ ഭേദഗതി നിയമത്തെ ചൊല്ലിയുള്ള വിവാദം രാജ്യത്ത് ആഭ്യന്തര കലാപത്തിന് സമാനമായ സ്ഥിതിവിശേഷം സൃഷ്ടിച്ച സാഹചര്യത്തിലാണ് പൗരത്വ പട്ടിക തയ്യാറാക്കുന്നതുമായി ബന്ധപ്പെട്ട പുതിയ വിവരങ്ങള്‍ പുറത്തുവന്നിരിക്കുന്നത്. 2004 നും 2009 നും ഇടയില്‍ 12 സംസ്ഥാനങ്ങളിലും ഒരു കേന്ദ്ര ഭരണപ്രദേശത്തുമായി അന്തര്‍ദേശീയ അതിര്‍ത്തി പങ്കിടുന്ന ജില്ലകളിലെ ജനങ്ങള്‍ക്ക് വിവിധോദ്യശ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുകയായിരുന്നു തീരുമാനിച്ചിരുന്നത്.

2003 ലായിരുന്നു അതിര്‍ത്തി ജില്ലകളിലെ 31 ലക്ഷം വരുന്ന ജനങ്ങള്‍ക്ക് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാനുള്ള പദ്ധതിക്ക് കേന്ദ്രം അനുമതി നല്‍കിയത്. 1999ലെ കാര്‍ഗില്‍ യുദ്ധത്തിനു ശേഷം രൂപം കൊടുത്ത കാര്‍ഗില്‍ റിവ്യു കമ്മിറ്റിയാണ് അതിര്‍ത്തി പ്രദേശങ്ങളില്‍ വിവിധോദ്യശ്യ തിരിച്ചറിയല്‍ കാര്‍ഡ് നല്‍കാന്‍ ശുപാര്‍ശ ചെയ്തത്.

അതുപ്രകാരം 12.5 ലക്ഷം പേര്‍ക്ക് വിവിധോദ്യശ്യ തിരിച്ചറിയല്‍ കാര്‍ഡുകള്‍ നല്‍കി. രജിസ്ട്രാര്‍ ജനറല്‍ ഓഫ് ഇന്ത്യക്കായിരുന്നു അതിന്റെ ചുമതല. ബയോമെട്രിക്-വിരലടയാള വിവരങ്ങളോടുകൂടിയ മൈക്രോ ചിപ്പുകളാണ് പത്തു വര്‍ഷം കാലാവധിയുള്ള ഓരോ കാര്‍ഡിലും ഉള്‍പ്പെടുത്തിയിരുന്നത്. കൂടാതെ പൗരന്റെ ഫോട്ടോയും വ്യക്തിഗത വിവരങ്ങളും ഉള്‍ക്കൊള്ളിച്ചിരുന്നു.

പൗരന്‍ നല്‍കുന്ന രേഖകള്‍ രജിസ്ട്രാര്‍ ജനറലിന്റെ ഓഫിസ് നേരിട്ട് പരിശോധിച്ചാണ് തിരിച്ചറിയല്‍ കാര്‍ഡ് നല്‍കുക. രേഖകളൊന്നുമില്ലെങ്കില്‍ ഒരാള്‍ പൗരനാണെന്നതിന് രണ്ട് സാക്ഷികളെ ഹാജരാക്കാം. അതില്‍ എന്തെങ്കിലും തെറ്റുപറ്റുകയാണെങ്കില്‍ സാക്ഷികള്‍ നിയമനടപടി നേരിടേണ്ടിവരും. വിവാഹം കഴിച്ചയച്ച സ്ത്രീകള്‍ക്കും പാവപ്പെട്ടവര്‍ക്കും സ്വന്തമായ ഭൂമിയില്ലാത്തതിനാലും അതുപോലുള്ള മറ്റ് കാരണങ്ങളാലും അത്തരം രേഖകള്‍ നല്‍കാന്‍ കഴിഞ്ഞില്ല.

ഒടുവില്‍ പദ്ധതി പരാജയപ്പെട്ടതിനെ തുടര്‍ന്ന് 2009 മാര്‍ച്ചില്‍ പൈലറ്റ് പദ്ധതി പിന്‍വലിച്ചു. 31 ലക്ഷത്തില്‍ എത്ര പേര്‍ക്ക് ആവശ്യമായ രേഖകള്‍ ഹാജരാക്കാന്‍ കഴിഞ്ഞുവെന്ന കണക്ക് സര്‍ക്കാര്‍ പുറത്തുവിട്ടിട്ടില്ല. 2011 ല്‍ ഒരു ചോദ്യത്തിന് മറുപടിയായി അന്നത്തെ ആഭ്യന്തര സഹ മന്ത്രി ഗുരുദാസ് കമ്മത്ത് പൗരത്വ പട്ടിക തയ്യാറാക്കുന്നത് സമയനഷ്ടമുണ്ടാവുന്നതും ബുദ്ധിമുട്ടേറിയതും സങ്കീര്‍ണവുമാണെന്ന് മറുപടി പറഞ്ഞിരുന്നു. ഗ്രാമപ്രദേശങ്ങളില്‍ രേഖകള്‍ കണ്ടെത്തുക ബുദ്ധിമുട്ടാണെന്നും പറഞ്ഞു.

അടല്‍ ബിഹാരി വാജ്‌പേയിയുടെയും മന്‍മോഹന്‍സിങ്ങിന്റെയും കാലത്താണ് തിരഞ്ഞെടുത്ത സംസ്ഥാനങ്ങളും കേന്ദ്രഭരണപ്രദേശങ്ങളുമായ ഉത്തര്‍പ്രദേശ്, ഉത്തരാഖണ്ഡ്, രാജസ്ഥാന്‍, ജമ്മു കശ്മീര്‍, അസം, പശ്ചിമ ബംഗാള്‍, തമിഴ്‌നാട്, ഡല്‍ഹി എന്നിവിടങ്ങളില്‍ പദ്ധതി നടപ്പാക്കാന്‍ ശ്രമിച്ചത്. പദ്ധതി അവസാനിപ്പിച്ചുകൊണ്ട് കാര്‍ഗില്‍ റിവ്യു കമ്മിറ്റി സര്‍ക്കാരിന് നല്‍കിയ റിപോര്‍ട്ടില്‍ പൗരത്വം തെളിയിക്കുക ബുദ്ധിമുട്ടേറിയ കാര്യമാണെന്ന് പറഞ്ഞിരുന്നു. പൗരത്വ പട്ടിക സമൂഹത്തെ വിട്ടിമുറിക്കുമെന്നും കമ്മിറ്റിയില്‍ അംഗമായ പേര് വെളിപ്പെടുത്താനാഗ്രഹിക്കാത്ത ഒരുദ്യോഗസ്ഥന്‍ പറഞ്ഞു.  

Tags:    

Similar News