ശബരിമല മണ്ഡല വിളക്ക്; കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് തീര്‍ത്ഥാടകരെ അനുവദിക്കും

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു.

Update: 2020-09-28 12:41 GMT

തിരുവനന്തപുരം: ശബരിമല മണ്ഡല മകരവിളക്കിനോട് അനുബന്ധിച്ച് കൊവിഡ് പ്രോട്ടോക്കോള്‍ പാലിച്ച് ശബരിമലയില്‍ മണ്ഡലകാല ദര്‍ശനം അനുവദിക്കാന്‍ തീരുമാനം. ഭക്തരുടെ എണ്ണം കുറയ്ക്കുന്നതിനും വെര്‍ച്വല്‍ ക്യൂ സംവിധാനത്തിലൂടെ മാത്രം തീര്‍ഥാടകരെ പ്രവേശിപ്പിക്കുന്നതിനും തീരുമാനമെടുത്തതായും ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് എന്‍. വാസു പറഞ്ഞു.

ചീഫ് സെക്രട്ടറിയുടെ നേതൃത്വത്തിലുള്ള ഉന്നതതല സമിതിയുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും അന്തിമ തീരുമാനമെന്നും ദേവസ്വം പ്രസിഡന്റ് അറിയിച്ചു.കൊവിഡ് പ്രോട്ടോകോള്‍ പാലിച്ച് ഇതര സംസ്ഥാനങ്ങളില്‍ നിന്നുള്ളവരെയും പ്രവേശിപ്പിക്കാം എന്നാണ് നിലവിലെ ധാരണ. കൊവിഡ് രോഗ വ്യാപനം ശക്തമായി നിലനില്‍ക്കുന്ന പശ്ചാത്തലത്തില്‍ ആരോഗ്യവകുപ്പ് ആശങ്ക അറിയിച്ചതായും ദേവസ്വം പ്രസിഡന്റ് മാധ്യമങ്ങളോട് പറഞ്ഞു.

നെയ്യഭിഷേകം പഴയരീതിയില്‍ നടത്തുക പ്രായോഗികമല്ല. പകരം സംവിധാനം ഒരുക്കും. സന്നിധാനത്ത് വിരിവെക്കാനുമുള്ള സൗകര്യം ഉണ്ടാവില്ല. അന്നദാനം പരിമിതമായ രീതിയില്‍ ഉണ്ടാകും. പൊതുവായ പാത്രങ്ങള്‍ ഉപയോഗിക്കാതെ പകരം സംവിധാനം കണ്ടെത്തുമെന്നും അദ്ദേഹം പറഞ്ഞു. നടപ്പന്തലില്‍ വിരിവച്ച് കിടക്കുന്നതിന് ആരെയും അനുവദിക്കില്ല. രാത്രി തങ്ങുന്നതിനും അനുവദിക്കില്ലെന്നും തീരുമാനമായിട്ടുണ്ട്. പമ്പ നിലയ്ക്കല്‍ റോഡ് പണി തുലാമാസം ഒന്നിന് മുന്‍പ് നന്നാക്കും. തീര്‍ത്ഥാടകരെ സാന്നിധാനത്ത് വിരിവെക്കാന്‍ അനുവദിക്കില്ലെന്നും ദര്‍ശന ശേഷം മടങ്ങുന്ന സംവിധാനമായിരിക്കും ഉണ്ടായിരിക്കുക എന്നും ദേവസ്വം പ്രസിഡന്റ് പറഞ്ഞു.