ഫൈസര്‍ വാക്‌സിന്‍: നോര്‍വെയില്‍ 30 മരണം: മരിച്ചവരില്‍ മുഴുവന്‍ പേരും വൃദ്ധര്‍

Update: 2021-01-20 17:42 GMT

ഓസ്‌ലൊ: ഫൈസര്‍ വാക്‌സിന്‍ കുത്തിവയ്പില്‍ നോര്‍വെയില്‍ ഇതുവരെ മരിച്ചവരുടെ എണ്ണം 30 ആയി. മരിച്ചവരില്‍ മുഴുവന്‍ പേരും വൃദ്ധരാണെന്ന് അന്തര്‍ദേശീയ മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തു. അതേസമയം വാക്‌സിന്‍ സ്വീകരിച്ചതുമൂലം രോഗികള്‍ മരിച്ചത് വാക്‌സിന്‍ ഫലപ്രദമല്ലെന്ന നിഗമനത്തിലെത്താന്‍ പര്യാപ്തമല്ലെന്ന് ആരോഗ്യവിദഗ്ദര്‍ പറയുന്നു. നോര്‍വെയുടെ പ്രത്യേക സംവിധാനവുമായി ബന്ധപ്പെട്ടതാണ് ഇതെന്നാണ് വിശദീകരണം. നോര്‍വെയില്‍ ഇതുവരെ 45,000 പേരാണ് ഫൈസര്‍ വാക്‌സിന്‍ സ്വീകരിച്ചത്. ഫൈസര്‍ വാക്‌സിന്‍ ഉപയോഗിക്കുന്ന മറ്റ് രാജ്യങ്ങളില്‍ നിന്ന് മരണങ്ങള്‍ റിപോര്‍ട്ട് ചെയ്തിട്ടില്ല.

നോര്‍വെയുടെ വാക്‌സിനേഷന്‍ പദ്ധതി റസിഡന്റ് നഴ്‌സിങ് ഹോമുകളെ കേന്ദ്രീകരിച്ചാണ് നടപ്പാക്കുന്നത്. ഇവിടെയാണ് നോര്‍വെയിലെ പ്രായമായവര്‍ കൂട്ടമായി താമസിക്കുന്നത്. വാക്‌സിന്‍ എടുത്ത പലരും മരണത്തോടടുത്തവരുമായിരുന്നു. അതിനും പുറമെ വാക്‌സിന്‍ കുത്തിവയ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ വേഗത്തില്‍ ശേഖരിക്കാനുള്ള സംവിധാനം നോര്‍വെയിലുണ്ട്. അതുകൊണ്ടുതന്നെ വിവരങ്ങള്‍ എത്ര നിസ്സാരമാണെങ്കിലും പെട്ടെന്ന് തന്നെ ആരോഗ്യവകുപ്പിന് അറിയാന്‍ കഴിയും. മരണങ്ങളും ആരോഗ്യപ്രശ്‌നങ്ങളും പെട്ടെന്ന് ജനശ്രദ്ധയിലെത്തിയതിനു പിന്നില്‍ ഇതും ഉണ്ടെന്നാണ് കരുതുന്നത്. പ്രായമായവരില്‍ കൊവിഡ് വാക്‌സിന്‍ പ്രശ്‌നങ്ങളുണ്ടാക്കുന്നുണ്ടെങ്കില്‍ പോലും മറ്റു രാജ്യങ്ങളില്‍ അത് കണ്ടെത്തുക തന്നെ പ്രയാസമായിരിക്കും. കാരണം മറ്റ് രാജ്യങ്ങളില്‍ പ്രായമായവരില്‍ വാക്‌സിന്‍ നല്‍കിത്തുടങ്ങിയിട്ടില്ല.

അതേ സമയം ഫൈസര്‍ വാക്‌സിന്റെ സാങ്കേതികവിദ്യ ആദ്യമായാണ് മനുഷ്യരില്‍ പ്രയോഗിക്കുന്നത്. എംആര്‍എന്‍എ(മെസഞ്ചര്‍ആര്‍എന്‍എ) എന്ന സാങ്കേതികവിദ്യയനുസരിച്ച് സാര്‍സ് വൈറസിന്റെ ഒരു ഭാഗം മനുഷ്യസെല്ലുകളിലേക്ക് കടത്തിവിടുകയാണ് ചെയ്യുന്നത്. ഇത് വൈറസിനെതിരായ പ്രതിരോധം ശരീരത്തിനുള്ളിലുണ്ടാക്കും. അത് രോഗബാധയെ പ്രതിരോധിക്കും. ഈ പ്രതിരോധം കുത്തിവയ്‌പെടുക്കുന്ന വ്യക്തിയില്‍ ചില പ്രതികരണങ്ങളുണ്ടാക്കും. ഇത് ചിലരില്‍ ഗുരുതരമായ അവസ്ഥ സൃഷ്ടിക്കും. ഇത് താങ്ങാനാവാത്തവരാണ് മരിക്കുന്നത്. എന്തായാലും ഈ മരണങ്ങളുടെ പേരില്‍ ഫൈസര്‍ വാക്‌സിന്‍ ഫലപ്രദമല്ലെന്ന നിഗമനത്തിലെത്താന്‍ സമയായിട്ടില്ലെന്നാണ് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്.

മറ്റ് വാക്‌സിനുകളില്‍ മറ്റുതരത്തിലുളള വൈറസുകളാണ് അടങ്ങിയിരിക്കുന്നത്. ചിമ്പാന്‍സിയില്‍ അടങ്ങിയ ജലദോഷമുണ്ടാക്കുന്ന വാക്‌സിനാണ് കൊവിഷീല്‍ഡില്‍ അടങ്ങിയിട്ടുള്ളത്.

Tags:    

Similar News