സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം തടയാന്‍ ശക്തമായ നടപടി; നിയമലംഘനം ആവര്‍ത്തിച്ചാല്‍ പെര്‍മിറ്റ് റദ്ദാക്കും

Update: 2026-03-06 05:34 GMT

തിരുവനന്തപുരം: സംസ്ഥാനത്ത് സ്വകാര്യ ബസ്സുകളുടെ മല്‍സരയോട്ടം നിയന്ത്രിക്കാന്‍ കര്‍ശന നടപടികളുമായി ഗതാഗത വകുപ്പ്. നിയമലംഘനങ്ങള്‍ ആവര്‍ത്തിക്കുന്ന ബസ്സുകളുടെ പെര്‍മിറ്റ് റദ്ദാക്കാന്‍ സര്‍ക്കാര്‍ നിര്‍ദേശം നല്‍കി. സമീപകാലത്ത് സ്വകാര്യ ബസ്സുകളുടെ അപകടങ്ങള്‍ വര്‍ധിച്ച പശ്ചാത്തലത്തിലാണ് എന്‍ഫോഴ്‌സ്‌മെന്റ് പരിശോധനകള്‍ ശക്തമാക്കാന്‍ തീരുമാനിച്ചത്. മല്‍സരയോട്ടം തടയുന്നതിനായി പ്രത്യേക പരിശോധനകള്‍ നടത്താന്‍ എന്‍ഫോഴ്‌സ്‌മെന്റ് വിഭാഗത്തിന് നിര്‍ദേശം നല്‍കിയിട്ടുണ്ട്.

അമിതവേഗതയിലും അശ്രദ്ധമായ ഡ്രൈവിങ്ങിലും പിടിയിലാവുന്ന ഡ്രൈവര്‍മാരുടെ ലൈസന്‍സ് സസ്‌പെന്‍ഡ് ചെയ്യും. കുറ്റം ആവര്‍ത്തിച്ചാല്‍ വാഹനത്തിന്റെ പെര്‍മിറ്റ് തന്നെ റദ്ദാക്കുന്ന കടുത്ത നടപടികളിലേക്കാണ് സര്‍ക്കാര്‍ നീങ്ങുന്നത്. ബസ്സ് ജീവനക്കാര്‍ക്ക് പോലിസ് വെരിഫിക്കേഷന്‍ സര്‍ട്ടിഫിേേക്കറ്റ് നിര്‍ബന്ധമാക്കിയിട്ടുണ്ട്. പരിശോധനയ്ക്കിടെ ഇത് ഹാജരാക്കണം. കൂടാതെ ബസ്സുകളിലെ ക്യാമറ, ജിപിഎസ്, സ്പീഡ് ഗവര്‍ണര്‍ എന്നിവ പ്രവര്‍ത്തനക്ഷമമാണെന്ന് ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്. ഇവ പ്രവര്‍ത്തനരഹിതമാണെന്ന് കണ്ടെത്തിയാല്‍ കനത്ത പിഴയും മറ്റു നടപടികളും ഉണ്ടാകും. റോഡുകളില്‍ എന്‍ഫോഴ്‌സ്‌മെന്റ് ഉദ്യോഗസ്ഥരുടെ സാന്നിധ്യം കൂടുതല്‍ ഉറപ്പാക്കുമെന്നും അധികൃതര്‍ അറിയിച്ചു.

മല്‍സരയോട്ടം നിയന്ത്രിക്കാന്‍ ജിയോ ഫെന്‍സിങ് സംവിധാനം നടപ്പാക്കാന്‍ നേരത്തെ തീരുമാനിച്ചിരുന്നെങ്കിലും അതില്‍ കാലതാമസം സംഭവിച്ചിരുന്നു. ഈ സാഹചര്യത്തിലാണ് പെര്‍മിറ്റ് റദ്ദാക്കല്‍ ഉള്‍പ്പെടെയുള്ള കടുത്ത നടപടികളിലൂടെ സ്വകാര്യ ബസ്സ് ജീവനക്കാരെയും ഉടമകളെയും നിയന്ത്രിക്കാന്‍ സര്‍ക്കാര്‍ ലക്ഷ്യമിടുന്നത്. റോഡ് സുരക്ഷ ഉറപ്പാക്കുന്നതിന്റെ ഭാഗമായി ഇനി വിട്ടുവീഴ്ചയില്ലാത്ത നടപടികളായിരിക്കും സ്വീകരിക്കുകയെന്ന് ഗതാഗത വകുപ്പ് വ്യക്തമാക്കി.

Tags: