പെരിയകേസ് വിധി: നീതി ജയിച്ചു, പിണറായി തോറ്റുവെന്ന് രമേശ് ചെന്നിത്തല

Update: 2020-12-01 13:29 GMT

തിരുവനന്തപുരം: കൃപേഷിന്റെയും ശരത് ലാലിന്റെയും കൊലയാളികളെ സംരക്ഷിക്കുന്ന പിണറായി സർക്കാരിന്റെ മുഖത്തേറ്റ അടിയാണ് ഇന്നത്തെ സുപ്രിം കോടതി ഉത്തരവെന്ന് പ്രതിപ​കഷനേതാവ് രമേശ് ചെന്നിത്തല. സി.ബി.ഐ ഈ കേസ് അന്വേഷിച്ചാൽ കൊലയാളികൾക്കൊപ്പം ഈ അരും കൊലപാതകത്തിന്റെ ആസൂത്രകരായ നേതാക്കളും കുടുങ്ങുമെന്ന ഭയമാണ് പൊതു ഖജനാവ് ധൂർത്തടിച്ച് സുപ്രിം കോടതി വരെ പോകാൻ സർക്കാരിനെ പ്രേരിപ്പിച്ചതെന്ന് ചെന്നിത്തല ആരോപിച്ചു.

നെറി കെട്ട ആ നീക്കത്തിനുള്ള കനത്ത തിരിച്ചടിയാണ് സുപ്രീം കോടതിയിൽ നിന്നുണ്ടായിരിക്കുന്നത്. യൂത്ത് കോൺഗ്രിസിന്റെ ചുറുചുറുക്കുള്ള പ്രവർത്തകരായിരുന്ന കൃപേഷിനെയും ശരത് ലാലിനെയും അതിക്രൂരമായാണ് സി.പി.എം കൊലയാളികൾ വെട്ടിക്കൊന്നത്. തുടർന്ന് നടന്ന പൊലിസ് അന്വേഷണം പ്രതികളെ രക്ഷിക്കുന്ന തരത്തിലായതോടെയാണ് രണ്ട് ചെറുപ്പക്കാരുടെയും കുടുംബാംഗങ്ങൾ സി.ബി.ഐ അന്വേഷണമാവശ്യപ്പെട്ട് കോടതിയിലെത്തിയത്. പ്രതികളെ രക്ഷിക്കാൻ കോടിക്കണക്കിന് രൂപ പൊതുഖജനാവിൽ നിന്ന് ദൂർത്തടിച്ചു. കോടിക്കണക്കിന് രൂപ മുടക്കി മുന്തിയ അഭിഭാഷകരെ വിലയ്‌ക്കെടുത്താണ് കൃപേഷിനും ശരത് ലാലിനും ലഭിക്കേണ്ട നീതി അട്ടിമറിക്കാൻ പിണറായി സർക്കാർ ശ്രമിച്ചത്. കൊലയാളികളെ രക്ഷിക്കുന്നതിന് ഒരു കോടിയിലേറെ രൂപയാണ് പൊതു ഖജനാവിൽ നിന്ന് ചിലവാക്കിയത്. എത്രയൊക്കെ മൂടി വയ്ക്കാൻ ശ്രമിച്ചാലും സത്യം പുറത്തു വരിക തന്നെ ചെയ്യുമെന്നതിന് തെളിവാണ് ഈ വിധി-  ചെന്നിത്തല പറഞ്ഞു. 

2019 ഫെബ്രുവരിയിലാണ് 17നാണ് കാസർകോട് ജില്ലയിലെ പെരിയ ഗ്രാമത്തിൽ യൂത്ത് കോൺഗ്രസ് പ്രവർത്തരായ കൃപേഷിനെയും(21) ശരത് ലാലിനെയും(24) ബൈക്ക് തടഞ്ഞുനിർത്തി വെട്ടിക്കൊലപ്പെടുത്തിയത്. സംഭവത്തിൽ സിപിഎം പ്രവർത്തകരെ പോലിസ് അറസ്റ്റ് ചെയ്തു. കേസന്വേഷണം ലോക്കൽ പോലിസ് അന്വേഷിക്കണമെന്നായിരുന്നു സർക്കാരിന്റെ വാദം. പക്ഷേ, മാതാപിതാക്കൾ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് കോടതിയെ സമീപിച്ചു. സിബിഐ അന്വേഷണം ഒഴിവാക്കുന്നതിനായിരുന്നു സംസ്ഥാന സര്‍ക്കാര്‍ സുപ്രിംകോടതിയെ സമീപിച്ചത്.

Similar News