പെരിയ ഇരട്ടക്കൊല കേസ് നടത്തിപ്പ്: സിപിഎം കൊലയാളികള്‍ക്ക് 24.5 ലക്ഷം നല്‍കാനുള്ള ഉത്തരവ് പിന്‍വലിക്കണമെന്ന് പി അബ്ദുല്‍ ഹമീദ്

ഖജനാവിലെ പണം കൊലയാളികളുടെ കേസ് നടത്തിപ്പിനുള്ളതല്ലെന്ന് ഇടതു സര്‍ക്കാര്‍ തിരിച്ചറിയണം

Update: 2022-04-29 11:03 GMT

തിരുവനന്തപുരം: കാസര്‍കോഡ് പെരിയയില്‍ യൂത്ത് കോണ്‍ഗ്രസ് പ്രവര്‍ത്തകരെ വെട്ടിക്കൊലപ്പെടുത്തിയ സിപിഎം കൊലയാളികളുടെ കേസ് നടത്തിപ്പിന് ജനങ്ങളുടെ നികുതി പണത്തില്‍ നിന്ന് 24.5 ലക്ഷം കൂടി അനുവദിച്ചുള്ള സര്‍ക്കാര്‍ ഉത്തരവ് ഉടന്‍ പിന്‍വലിക്കണമെന്ന് എസ്ഡിപിഐ സംസ്ഥാന വൈസ് പ്രസിഡന്റ് പി അബ്ദുല്‍ ഹമീദ്. ഖജനാവിലെ പണം കൊലയാളികളുടെ കേസ് നടത്തിപ്പിനുള്ളതല്ലെന്ന് ഇടതു സര്‍ക്കാര്‍ തിരിച്ചറിയണം. സംസ്ഥാനത്തിന്റെ ക്ഷേമത്തിനും വികസനത്തിനും വേണ്ടിയായിരുന്നോ സിപിഎം കൊലയാളികള്‍ പെരിയയില്‍ യുവാക്കളെ വെട്ടിനുറുക്കിയതെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ വ്യക്തമാക്കണം. പെരിയ ഇരട്ടക്കൊല കേസില്‍ സിപിഎം നേതാക്കളുടെ കേസ് നടത്തിപ്പിന് അഭിഭാഷകരുടെ ഫീസിനത്തില്‍ മാത്രം 88 ലക്ഷം രൂപയാണ് സര്‍ക്കാര്‍ ഖജനാവില്‍ നിന്നു ചെലവഴിച്ചത്.

പാര്‍ട്ടി കൊലയാളികളെ രക്ഷിക്കാനല്ല സംസ്ഥാനത്തെ ജനങ്ങള്‍ ഇടതുമുന്നണിയെ ഭരണമേല്‍പ്പിച്ചത്. സാമ്പത്തിക പ്രതിസന്ധിയെത്തുടര്‍ന്ന് ട്രഷറികളില്‍ കടുത്ത നിയന്ത്രണം തുടരുന്നതിനിടെയാണ് ഇത്രയധികം തുക അനുവദിച്ചതെന്നത് ജനങ്ങളോടുള്ള വെല്ലുവിളിയാണ്. പെരിയ കേസില്‍ മാത്രമല്ല, ഷുക്കൂര്‍ വധമുള്‍പ്പെടെ സിപിഎം പ്രതിയായ കൊലക്കേസിലെല്ലാം ഖജനാവില്‍ നിന്ന് ലക്ഷങ്ങളാണ് ചെലവഴിച്ചത്. ജനങ്ങളുടെ മേല്‍ അമിത നികുതി ഭാരം അടിച്ചേല്‍പ്പിച്ച് കൊള്ളയടിച്ചുണ്ടാക്കുന്ന പണം സിപിഎം പാര്‍ട്ടി കേസ് നടത്താന്‍ ഉപയോഗപ്പെടുത്തുന്നതിനെതിരേ നിയമ നടപടിക്കും ശക്തമായ പ്രചാരണത്തിനും എസ്ഡിപിഐ തയ്യാറാകുമെന്നും പി അബ്ദുല്‍ ഹമീദ് വാര്‍ത്താക്കുറുപ്പില്‍ വ്യക്തമാക്കി.

Tags:    

Similar News