പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് ജോലി; വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ്

Update: 2021-06-21 05:50 GMT

തിരുവനന്തപുരം: പെരിയ ഇരട്ടക്കൊലപാതക കേസിലെ പ്രതികളുടെ ഭാര്യമാര്‍ക്ക് കാസര്‍ഗോഡ് ജില്ലാ ആശുപത്രിയില്‍ വഴിവിട്ട നിയമനം നല്‍കിയതിനെ കുറിച്ച് വിശദമായ അന്വേഷണം നടത്തണമെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍. 450 അപേക്ഷകരില്‍ നിന്നും സിപിഎമ്മിന് താല്പര്യമുള്ളവരെ മാത്രം തിരഞ്ഞുപിടിച്ച് നിയമനം നടത്തിയത് നിയമന പ്രക്രിയ അപഹാസ്യമാക്കിയും, ഉദ്യോഗാര്‍ഥികളെ കബളിപ്പിച്ചുമാണ്. സംസ്ഥാനത്ത് സര്‍ക്കാര്‍ സ്ഥാപനങ്ങളിലേക്കുള്ള നിയമനങ്ങളില്‍ നടക്കുന്ന സ്വജനപക്ഷപാതത്തിനുള്ള ഒടുവിലത്തെ ഉദാഹരണമാണ് ജില്ലാ ആശുപത്രിയിലെ ഈ നിയമനം.

അക്രമരാഷ്ട്രീയത്തിന് കുട പിടിച്ചു കൊടുക്കുന്നത് കൂടിയാണ് ഈ നിയമനങ്ങള്‍. സിപിഎമ്മിനു വേണ്ടി കൊല നടത്തിയാല്‍ പ്രതികളെയും,അവരുടെ കുടുംബത്തെയും, പാര്‍ട്ടിയും സര്‍ക്കാരും എന്തുവിലകൊടുത്തും സംരക്ഷിക്കും എന്ന സന്ദേശമാണ് പാര്‍ട്ടി നല്‍കുന്നത്. ഇത് കൊലപാതക രാഷ്ട്രീയത്തിന് വെള്ളവും വളവും നല്‍കുന്ന നടപടിയാണ്. തദ്ദേശസ്വയംഭരണ വകുപ്പ് ഇടപെട്ട് ഈ നിയമനങ്ങള്‍ റദ്ദാക്കണമെന്നും അദ്ദേഹം വാര്‍ത്താക്കുറുപ്പില്‍ പറഞ്ഞു.

Tags:    

Similar News