പെരിന്തല്‍മണ്ണ ദുരന്തം; മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ അനുശോചനം രേഖപ്പെടുത്തി

Update: 2021-06-17 10:03 GMT

പെരിന്തല്‍മണ്ണ: പെരിന്തല്‍മണ്ണ ഊട്ടി റോഡിലുള്ള കിഴക്കേതില്‍ കോംപ്ലക്‌സില്‍ പ്രവര്‍ത്തിക്കുന്ന സി കെ ടോയ്‌സ് എന്ന സ്ഥാപനത്തില്‍ ഇന്നലെ രാത്രി ഉണ്ടായ തീ പിടുത്തത്തില്‍ പെരിന്തല്‍മണ്ണ മര്‍ച്ചന്റ്‌സ് അസോസിയേഷന്‍ കടുത്ത നടുക്കവും ദു:ഖവും രേഖപ്പെടുത്തി. കോടിക്കണക്കിന് രൂപയുടെ നഷ്ടമാണ് സംഭവിച്ചിട്ടുള്ളത്. അതോടപ്പം തന്നെ സ്ഥാപന ഉടമ ബാലചന്ദ്രന്റെ കുടുംബത്തിലുണ്ടായ ദാരുണമായ ദുരന്തത്തിലും അസോസിയേഷന്‍ ദു:ഖം രേഖപ്പെടുത്തി.

കേരള മനസാക്ഷിയെ ഞെട്ടിച്ച ഈ സംഭവത്തിനുപിന്നില്‍ പ്രവര്‍ത്തിച്ചവരെ എത്രയും പെട്ടെന്ന് കണ്ടു പിടിക്കണമെന്നും മാതൃകാപരമായി ശിക്ഷിക്കണമെന്നും യോഗം ആവശ്യപ്പെട്ടു. സംഭവസ്ഥലവും വീടും സംഘടനാ നേതാക്കള്‍ സന്ദര്‍ശിച്ച് അവരുടെ ദു:ഖത്തിലും പങ്കുചേര്‍ന്നു. സംഭവത്തെ തുടര്‍ന്ന് ചേര്‍ന്ന അടിയന്തിര യോഗത്തില്‍ പ്രസിഡന്റ് ചമയം ബാപ്പു അദ്ധ്യക്ഷത വഹിച്ചു. സെക്രട്ടറി ഷാലിമാര്‍ ഷൗക്കത്ത്, സിപി മുഹമ്മദ് ഇക്ബാല്‍, സിപി ഉമ്മര്‍, പി പി സൈതലവി, ടാലന്റ് ലത്തീഫ്, ഗഫൂര്‍ വള്ളൂരാന്‍, ഹാരീസ് ഇന്ത്യന്‍, ഷൈജല്‍, കാജ മൊഹിയുദീന്‍, ഫസല്‍ മലബാര്‍ തുടങ്ങിയവര്‍ സംസാരിച്ചു.

പ്രേമാഭ്യര്‍ഥന നിരസിച്ച കാരണത്താല്‍ ബാലചന്ദ്രന്റെ മകള്‍ ദൃശ്യയെ ഒരു ചെറുപ്പക്കാരന്‍ കുത്തിക്കൊലപ്പെടുത്തിയിരുന്നു. രാവിലെ ഏഴരയോടെ വീടിന്റെ രണ്ടാം നിലയിലെ റൂമില്‍ കയറിയ അക്രമി കത്തി കൊണ്ട് ദൃശ്യയെ കുത്തിക്കൊലപ്പെടുത്തുകയായിരുന്നു. കട കത്തിച്ചതിനു പിന്നിലും വിനീഷ് ആണെന്നാണ് പോലിസ് കരുതുന്നത്.

Tags: