പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റി ചിട്ടി തട്ടിപ്പ്; മുന്‍ പ്രസിഡന്റ് മൊഴി നല്‍കി

ക്രമക്കേടില്‍ സൊസൈറ്റി സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന കാര്യം അറിയില്ലെന്ന് സിപിഎം നെടുമ്പോയില്‍ ലോക്കല്‍ സെക്രട്ടറി കൂടിയായ എ പ്രിയന്‍ പറഞ്ഞു

Update: 2021-10-11 14:02 GMT

കണ്ണൂര്‍: പേരാവൂര്‍ ഹൗസ് ബില്‍ഡിങ് സൊസൈറ്റിയില്‍ നടന്ന കോടികളുടെ ചിട്ടി തട്ടിപ്പില്‍ മുന്‍ പ്രസിഡന്റ് എ പ്രിയന്‍ മൊഴി നല്‍കാനെത്തി. വിജിലന്‍സ്, പൊലീസ് അന്വേഷണങ്ങള്‍ സ്വാഗതം ചെയ്യുന്നുവെന്ന് അ്രദ്ദേഹം മാധ്യമങ്ങളോട് പറഞ്ഞു. കുടിശ്ശിക പിരിച്ചെടുത്താല്‍ നിക്ഷേപകര്‍ക്ക് പണം തിരിച്ചുനല്‍കാന്‍ ആകുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. സഹകരണ വകുപ്പ് നടത്തുന്ന അന്വേഷണത്തിന് ഹാജരാകാന്‍ രണ്ട് പ്രാവശ്യമായി ആവശ്യപ്പെട്ടിട്ടും സൊസൈറ്റി സെക്രട്ടറി പി വി ഹരിദാസ് എത്തിയില്ല. ഇനി വാറണ്ട് പുറപ്പെടുവിക്കും.


ക്രമക്കേടില്‍ സൊസൈറ്റി സെക്രട്ടറിക്ക് പങ്കുണ്ടോ എന്ന കാര്യം അറിയില്ലെന്ന് സിപിഎം നെടുമ്പോയില്‍ ലോക്കല്‍ സെക്രട്ടറി കൂടിയായ എ പ്രിയന്‍ പറഞ്ഞു. പണം തിരിച്ച് നല്‍കാം എന്ന് സിപിഎം പറഞ്ഞാല്‍ നിക്ഷേപകര്‍ക്ക് അത് വിശ്വസിക്കാമെന്നും അദ്ദേഹം വ്യക്തമാക്കി.


അതിനിടെ, പേരാവൂരില്‍ ഹൗസ് ബില്‍ഡിംഗ് സൊസൈറ്റിക്ക് മുന്നില്‍ നിക്ഷേപകര്‍ നിരാഹര സമരം തുടങ്ങി. പലതവണ ഒത്തുതീര്‍പ്പ് ചര്‍ച്ചകള്‍ നടത്തിയിട്ടും പണം തിരിച്ച് കിട്ടാതെ വന്നതോടെയാണ് നിക്ഷേപകര്‍ പേരാവൂരിലെ സൊസൈറ്റിക്ക് മുന്നില്‍ നിരാഹാരം തുടങ്ങിയത്. അഞ്ച് ദിവസം നീണ്ടു നില്‍ക്കുന്ന റിലേ സത്യഗ്രഹത്തില്‍ സമരസമിതി കണ്‍വീനര്‍ സിബി മേച്ചേരി ആദ്യദിവസം കിടന്നു. 432 പേരില്‍ നിന്നായി തട്ടിയെടുത്ത അഞ്ച് കോടിയിലേറെ രൂപ തിരികെ കിട്ടും വരെ സമരം തുടരുമെന്ന് സമരസമിതി അറിയിച്ചു.


Tags:    

Similar News