ഫോണ്‍ ചോര്‍ത്തല്‍; പാര്‍ലമെന്റില്‍ ചര്‍ച്ച ചെയ്യണമെന്ന് ഇ ടി. മുഹമ്മദ് ബഷീര്‍ എം.പി

Update: 2021-07-28 13:04 GMT

ന്യൂഡല്‍ഹി: പെഗാസസ് സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് പ്രമുഖ വ്യക്തികളുടെ ഫോണ്‍ സംഭാഷണം ചോര്‍ത്തിയ സംഭവത്തില്‍ കേന്ദ്ര സര്‍ക്കാര്‍ സംശയത്തിന്റെ നിഴലിലാണെന്നും പാര്‍ലമെന്റില്‍ ഈ വിഷയത്തിന് സര്‍ക്കാര്‍ മറുപടി പറയണമെന്നും മുസ് ലിം ലീഗ് പാര്‍ലമെന്റ് പാര്‍ട്ടി ലീഡര്‍ ഇ ടി. മുഹമ്മദ് ബഷീര്‍ എം.പി

വിജയ് ചൗക്കില്‍ രാഹുല്‍ ഗാന്ധിയുടെ നേതൃത്വത്തില്‍ യു.പി.എ നേതാക്കള്‍ നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ പങ്കെടുത്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.

സോഫ്റ്റ്‌വെയര്‍ ഉപയോഗിച്ച് സുപ്രിംകോടതി ജഡ്ജ്, കേന്ദ്ര മന്ത്രിമാര്‍, പ്രതിപക്ഷ നേതാക്കള്‍, മാധ്യമ പ്രവര്‍ത്തകര്‍, അഭിഭാഷകര്‍, ഉന്നത ഉദ്യോഗസ്ഥര്‍, സാമൂഹ്യ പ്രവര്‍ത്തകര്‍ തുടങ്ങിയവരുടെ ഫോണ്‍ വിവരങ്ങളാണ് ചോര്‍ത്തിയതായി അറിയുന്നത്. ഇത് ഒരു ഫോണ്‍ ചോര്‍ത്തലില്‍ മാത്രം ഒതുങ്ങുന്നതല്ല. രാജ്യ സുരക്ഷയെ തന്നെ ബാധിക്കുന്ന കാര്യമാണ്.

രാജ്യത്തെ അപകീര്‍ത്തിപ്പെടുത്താനുള്ള അന്താരാഷ്ട്ര ഗൂഢാലോചനയുടെ ഭാഗമാണ് ഇതെന്ന രൂപത്തിലേക്ക് മാറ്റാനാണ് സര്‍ക്കാര്‍ ശ്രമം. പെഗാസസ് സോഫ്റ്റ്‌വെയര്‍ രാജ്യത്ത് ഉപയോഗിച്ചിട്ടുണ്ടോ എന്ന കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ വ്യക്തമായ മറുപടി നല്‍കേണ്ടതുണ്ട്.

ഈ വിഷയത്തിന്റെ ഗൗരവം ലഘൂകരിക്കാനാണ് സര്‍ക്കാര്‍ ശ്രമിക്കുന്നത് എന്നു മാത്രമല്ല ഇതെല്ലാം കെട്ടുക്കഥകളാണ് എന്ന രീതിയിലാണ് പ്രതികരിക്കുന്നത്. ഈ നിലപാട് തന്നെ ദുരൂഹത വര്‍ദ്ധിപ്പിക്കുന്നതാണ്.

ഇതിന്റെ നിജസ്ഥിതി അറിയുന്നത് വരെ രാജ്യം തന്നെ മുള്‍മുനയിലാണ്.

സര്‍ക്കാര്‍ ഇക്കാര്യത്തില്‍ ജുഡീഷ്യറിയുടെ മേല്‍നോട്ടത്തില്‍ യുദ്ധകാലാടിസ്ഥാനത്തില്‍ അനേഷണം നടത്തണം.

ഈ വിഷയത്തില്‍ പ്രതിപക്ഷ കക്ഷികളോടപ്പം പാര്‍ലമെന്റില്‍ മുസ്‌ലിം ലീഗ് എംപി മാര്‍ ശക്തമായ നിലപാട് സ്വീകരിക്കും. രാഹുല്‍ ഗാന്ധി ഉള്‍പ്പെടെ യു.പി.എ നേതാക്കളും കേരളത്തില്‍ നിന്നുള്ള എംപിമാരും വര്‍ത്താസമ്മേളനത്തില്‍ പങ്കെടുത്തു.