സമാധാന ചര്‍ച്ച: 200 താലിബാന്‍ തടവുകാരെ അഫ്ഗാനിസ്താന്‍ മോചിപ്പിച്ചു

തടവുകാരുടെ മോചനം പുനരാരംഭിച്ചതിനെ മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പ്രശംസിച്ചു. അഫ്ഗാനിസ്ഥാന്റെ സമാധാനത്തിലേക്കുള്ള ക്രിയാത്മക നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു.

Update: 2020-09-02 10:50 GMT

കാബൂള്‍: സമാധാന ചര്‍ച്ചകള്‍ക്ക് മുന്നോടിയായി രണ്ടു ദിവസം കൊണ്ട് 200 തടവുകാരെ അഫ്ഗാന്‍ അധികൃതര്‍ മോചിപ്പിച്ചതായി താലിബാന്‍ വക്താവ് എഎഫ്പി വാര്‍ത്താ ഏജന്‍സിയോട് പറഞ്ഞു. ഇതിനു പകരമായി താലിബാന്‍ നാല് അഫ്ഗാന്‍ കമാന്‍ഡോകളെ വിട്ടയച്ചു. രാജ്യത്ത് 19 വര്‍ഷമായി തുടരുന്ന സംഘര്‍ഷം അവസാനിപ്പിക്കുന്നതിനുള്ള ചര്‍ച്ചകള്‍ക്ക് മുമ്പുള്ള ഒരു വ്യവസ്ഥയാണ് താലിബാന്‍ തടവുകാരുടെ മോചനം.

''ഡസന്‍ കണക്കിന് തടവുകാരെ'' തിങ്കളാഴ്ച വിട്ടയച്ചതായി പേരു വെളിപ്പെടുത്താത്ത മുതിര്‍ന്ന അഫ്ഗാന്‍ ഉദ്യോഗസ്ഥന്‍ പറഞ്ഞു. ശേഷിക്കുന്ന തടവുകാര്‍ ഏതാനും ദിവസങ്ങള്‍ക്കുള്ളില്‍ തന്നെ മോചിതരാവും. ഇതിനു ശേഷം ദിവസങ്ങള്‍ക്കുള്ളില്‍ ഖത്തറില്‍ സമാധാന ചര്‍ച്ചകള്‍ ആരംഭിക്കുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

തടവുകാരുടെ മോചനം പുനരാരംഭിച്ചതിനെ മുന്‍ അഫ്ഗാന്‍ പ്രസിഡന്റ് ഹമീദ് കര്‍സായി പ്രശംസിച്ചു. അഫ്ഗാനിസ്ഥാന്റെ സമാധാനത്തിലേക്കുള്ള ക്രിയാത്മക നടപടിയാണ് ഇതെന്നും അദ്ദേഹം പറഞ്ഞു. കഴിഞ്ഞ ഫെബ്രുവരിയില്‍ യുഎസും താലിബാനും ഉണ്ടാക്കിയ സമാധാന കരാറിന്റെ ഭാഗമായി 5,000 താലിബാന്‍ തടവുകാരെ വിട്ടയച്ചിരുന്നു. 

Tags:    

Similar News