ഡല്‍ഹിയിലെ കോണ്‍ഗ്രസിന്റെ സമ്പൂര്‍ണ പരാജയം: പി സി ചാക്കോ രാജിവെച്ചു

ഡല്‍ഹിയുടെ ചുമതലയില്‍ നിന്നാണ് രാജി. നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റുപോലും നേടാന്‍ കഴിയാതെ കോണ്‍ഗ്രസ് ദയനീയമായാണ് പരാജയപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് പി സി ചാക്കോ രാജിവെച്ചത്.

Update: 2020-02-12 08:36 GMT

ന്യൂഡല്‍ഹി: ഡല്‍ഹി നിയമസഭ തിരഞ്ഞെടുപ്പില്‍ കോണ്‍ഗ്രസ് സമ്പൂര്‍ണ പരാജയം നേരിട്ടതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് എഐസിസി ജനറല്‍ സെക്രട്ടറി പി സി ചാക്കോ രാജിവെച്ചു. ഡല്‍ഹിയുടെ ചുമതലയില്‍ നിന്നാണ് രാജി. നിയമസഭ തിരഞ്ഞെടുപ്പില്‍ ഒറ്റ സീറ്റുപോലും നേടാന്‍ കഴിയാതെ കോണ്‍ഗ്രസ് ദയനീയമായാണ് പരാജയപ്പെട്ടത്. ഇതിന്റെ ഉത്തരവാദിത്തം ഏറ്റെടുത്താണ് പി സി ചാക്കോ രാജിവെച്ചത്.

നേരത്തെ കോണ്‍ഗ്രസിന്റെ വീഴ്ചകള്‍ എണ്ണിപ്പറഞ്ഞ് പി സി ചാക്കോ രംഗത്തുവന്നിരുന്നു. അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ഷീലാ ദീക്ഷിത് മുഖ്യമന്ത്രിയായിരുന്ന കാലത്താണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വീഴ്ച ആരംഭിച്ചതെന്ന് ചാക്കോ കുറ്റപ്പെടുത്തിയിരുന്നു.

2013ലാണ് ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെ വീഴ്ച ആരംഭിക്കുന്നത്. അന്ന് ഷീലാദീക്ഷിത് ആയിരുന്നു മുഖ്യമന്ത്രി. തിരഞ്ഞെടുപ്പ് രാഷ്ട്രീയത്തിലേക്ക് കടന്നുവന്ന ആംആദ്മി പാര്‍ട്ടി കോണ്‍ഗ്രസ് വോട്ടുബാങ്ക് ഒന്നടങ്കം കൊണ്ടുപോയി. ഇത് തിരിച്ചുപിടിക്കാന്‍ കോണ്‍ഗ്രസിന് സാധിച്ചില്ല. ഇതിപ്പോഴും ആംആദ്മി പാര്‍ട്ടിയുടെ കയ്യില്‍ തന്നെയാണെന്നും പി സി ചാക്കോ പറഞ്ഞു. കോണ്‍ഗ്രസ് വീണ്ടും സമ്പൂര്‍ണ പരാജയം ഏറ്റുവാങ്ങിയ പശ്ചാത്തലത്തിലാണ് കോണ്‍ഗ്രസിന്റെ തിരഞ്ഞെടുപ്പ് ചുമതല വഹിച്ച പി സി ചാക്കോയുടെ പ്രതികരണം.

Tags: