പയ്യോളി: സഹപാഠിയുടെ മക്കള്‍ക്ക് തണലേകി പൂര്‍വ്വവിദ്യാര്‍ത്ഥി കൂട്ടായ്മ

Update: 2021-05-26 07:37 GMT

പയ്യോളി: ചെറുപ്രായത്തില്‍ മാതാപിതാക്കളെ നഷ്ടപെട്ട സഹപാഠിയുടെ മക്കളെ ചേര്‍ത്ത് പിടിച്ച് പൂര്‍വ്വ വിദ്യാര്‍ത്ഥി വാട്‌സപ്പ് കൂട്ടായ്മ. പയ്യോളി അയനിക്കാട് മമ്പറം ഗേറ്റിന് സമീപം പരേതരായ കരിയാറ്റി പുറത്ത് പ്രസന്നന്‍ - ലൗന ദമ്പതികളുടെ മക്കളായ സൂര്യ കിരണിനും സൂര്യഗായത്രിക്കും വേണ്ടിയാണ് പ്രസന്നന്റെ സഹപാഠികള്‍ ഒത്തുചേര്‍ന്ന് സഹായ പദ്ധതി രൂപവത്ക്കരിച്ച് കൈമാറിയത്. പ്രസന്നന്‍ പഠിച്ചിറങ്ങിയ അയനിക്കാട് അയ്യപ്പന്‍കാവ് യു.പി. സ്‌കൂളിലെയും പയ്യോളി ഗവ. ഹയര്‍സെക്കണ്ടറി സ്‌കൂളിലെയും പൂര്‍വ്വ വിദ്യാര്‍ത്ഥികളുടെ വാട്‌സാപ്പ് കൂട്ടായ്മയകള്‍ സംയുക്തമായാണ് 75,000 രൂപ സമാഹരിച്ച് നല്‍കിയത്.

രണ്ട് മക്കളുടെയും ഭാവി കണക്കിലെടുത്ത് കൊണ്ട് തുക ഇവരുടെ പേരില്‍ ഇരിങ്ങല്‍ സര്‍വ്വീസ് സഹകരണ ബാങ്കില്‍ സ്ഥിരനിക്ഷേപമായാണ് സഹായപദ്ധതി നടപ്പാക്കിയത്.

ഒമ്പതാം ക്ലാസ് വിദ്യാര്‍ത്ഥിയായ സൂര്യകിരണിനും ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിനിയായ സൂര്യഗായത്രിക്കും യഥാക്രമം നാലും രണ്ടും വയസ്സില്‍ 2011 ല്‍ മാതാവ് ലൗനയെയാണ് ആദ്യം നഷ്ടപ്പെട്ടത്. 2016 ല്‍ ഹൃദയഘാതം മൂലം പിതാവ് പ്രസന്നനും മരണപ്പെട്ടതോടെ ഇരുവരും അനാഥരായെങ്കിലും പ്രസന്നന്റെ സഹോദരന്‍ പ്രദീപനും ഭാര്യ രജനിയും മക്കളുടെ സംരക്ഷണമേറ്റടുത്തു.

അതിനിടയില്‍ നാട്ടുകാര്‍ കമ്മിറ്റി രൂപീകരിച്ച് സുമനസ്സുകളുടെ സഹായത്താല്‍ 2021 ഫെബ്രുവരിയില്‍ കുട്ടികള്‍ക്ക് വീട് നിര്‍മ്മിച്ച് കൈമാറുകയും ചെയ്തിരുന്നു.

തുകയുടെ സമര്‍പ്പണം സന്തോഷ് തിക്കോടി നിര്‍വ്വഹിച്ചു. സന്തോഷ് പൊക്കാട്ട് അധ്യക്ഷത വഹിച്ചു. സിറാസ്, അനീഷ്, രൂപേഷ്, ശ്രീജിത്ത്, മജേഷ് എന്നിവര്‍ സംസാരിച്ചു. ശ്യാം കിഷന്‍ സ്വാഗതവും വി.കെ. അനീഷ് നന്ദിയും പറഞ്ഞു.