പാട്യാല സംഘര്‍ഷം: രണ്ട് പേര്‍ക്ക് പരിക്ക്; ശനിയാഴ്ച പുലര്‍ച്ചവരെ നിരോധനാജ്ഞ

Update: 2022-04-29 12:27 GMT

പാട്യാല: പഞ്ചാബിലെ പാട്യാലയില്‍ ഖാലിസ്ഥാന്‍ അനുകൂലികളും ശിവസേന അംഗങ്ങളും ഏറ്റുമുട്ടിയതിനെത്തുടര്‍ന്ന് നഗരത്തില്‍ നിരോധനാജ്ഞ പ്രഖ്യാപിച്ചു. നാളെ രാവിലെ ആറ് മണിവരെയാണ് നിരോധനാജ്ഞ പ്രാബല്യത്തിലുണ്ടാവുക. നഗരത്തിലെ കാളിക്ഷേത്രത്തിന് സമീപമാണ് രണ്ട് വിഭാഗങ്ങള്‍ തമ്മില്‍ ഏറ്റുമുട്ടല്‍ നടന്നത്. സംഘര്‍ഷത്തില്‍ രണ്ട് പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്.

സംഘര്‍ഷാവസ്ഥ നിയന്ത്രിക്കാന്‍ പോലിസിനെ വിന്യാസിപ്പിച്ചിരിക്കുകയാണ്. സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമാണെന്ന് ഐജി രാകേഷ് അഗര്‍വാള്‍ അറിയിച്ചു. പാട്യാലയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണെന്നും നിയമം കയ്യിലെടുത്ത് സംഘര്‍ഷാവസ്ഥയുണ്ടാക്കാന്‍ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി ഭഗവന്ത് മാന്‍ ട്വീറ്റ് ചെയ്തു.

ശിവസേന ബാല്‍താക്കറെ വിഭാഗവും സിഖ് വിഭാഗവും തമ്മിലാണ് ഏറ്റുമുട്ടലുണ്ടായത്. ശിവസേനക്കാര്‍ ഖാലിസ്ഥാന്‍ മൂര്‍ദാബാദ് എന്ന് മുദ്രാവാക്യം മുഴക്കിയതാണ് പ്രകോപനമായത്. രണ്ട് വിഭാഗവും വാളുകള്‍ എടുത്തുവീശി.

 ഖാലിസ്ഥാന്‍ വാദം പടരാന്‍ അനുവദിക്കില്ലെന്ന് ശിവസേനാ പ്രവര്‍ത്തകര്‍ പറഞ്ഞു. ശിവസേനക്കാര്‍ക്ക് പ്രകടനം നടത്താന്‍ പോലിസ് അനുമതിയുണ്ടായിരുന്നില്ല.

''പാട്യാലയില്‍ നടന്നത് നിര്‍ഭാഗ്യകരമായ സംഭവമാണ്. ഞാന്‍ ഡിജിപിയോട് സംസാരിച്ചിരുന്നു. പ്രദേശത്ത് സമാധാനം പുനഃസ്ഥാപിച്ചു. സ്ഥിതിഗതികള്‍ നിരീക്ഷിച്ചുവരികയാണ്. സമാധാനം ഇല്ലാതാക്കാന്‍ ആരെയും അനുവദിക്കില്ല. പഞ്ചാബില്‍ സമാധാനം നിലനിര്‍ത്തുന്നതിനാണ് പ്രധാന പരിഗണന'' മുഖ്യമന്ത്രി ട്വീറ്റ് ചെയ്തു. 

സമാധാനം പുനഃസ്ഥാപിക്കാന്‍ ജില്ലാ ഭരണകൂടം തദ്ദേശവാസികളുടെ സഹായം അഭ്യര്‍ത്ഥിച്ചു. ജനങ്ങള്‍ ചര്‍ച്ചയിലൂടെ പ്രശ്‌നം പരിഹരിക്കണമെന്ന് ജില്ലാ അധികൃതര്‍ അഭ്യര്‍ത്ഥിച്ചു. 

Tags: