പങ്കാളിത്ത പെന്‍ഷന്‍ പദ്ധതി; സിപിഐ സംഘടന പ്രക്ഷോഭത്തിലേക്ക്

Update: 2021-09-16 06:29 GMT

തിരുവനന്തപുരം: പങ്കാളിത്തപെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കണമെന്നാവശ്യപ്പെട്ട് സിപിഐയുടെ സര്‍ക്കാര്‍ ജീവനക്കാരുടെ സംഘടന പ്രക്ഷോഭത്തിലേക്ക്. പെന്‍ഷന്‍ പദ്ധതി പുനപരിശോധിക്കുന്നതിനെക്കുറിച്ച് പഠിച്ച സമിതിയുടെ റിപോര്‍ട്ട് ആവശ്യപ്പെട്ടിട്ടും നല്‍കിയില്ലെന്ന് സിപിഐ സംഘടനയായ ജോയിന്റ് കൗണ്‍സില്‍ ആരോപിക്കുന്നു. വിവരാവകാശപ്രകാരം ചോദിച്ചിട്ടും സംഘടനക്ക് റിപോര്‍ട്ട് നല്‍കിയില്ല. റിപോര്‍ട്ട് പ്രസിദ്ധപ്പെടുത്തണമെന്ന് ജോയിന്റ് കൗണ്‍സില്‍ ആവശ്യപ്പെട്ടു.


2013 ഏപ്രില്‍ ഒന്ന് മുതല്‍ ജോലിയില്‍ പ്രവേശിച്ചവര്‍ക്ക് പങ്കാളിത്ത പെന്‍ഷനാണ് ഉള്ളത്. ഈ പദ്ധതി പിന്‍വലിക്കുന്നതിനെക്കുറിച്ച് പഠിക്കാന്‍ ഒന്നാം പിണറായി സര്‍ക്കാര്‍ പ്രത്യേകസമിതിയെ നിയമിച്ചിരുന്നു. റിട്ട ജില്ലാ ജഡ്ജി എസ് സതീഷ് ചന്ദ്രബാബുന്റെ നേതൃത്വത്തിലുള്ള സമിതി കഴിഞ്ഞ ഏപ്രില്‍ 30 ന് റിപോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. എന്നാല്‍ ഭരണപക്ഷ സംഘടനയായിട്ടു പോലും ഇതിന്റെ കോപ്പി ജോയിന്റ് കൗണ്‍സിലിന് നല്‍കിയില്ല. പങ്കാളിത്ത പെന്‍ഷന്‍ പിന്‍വലിക്കുമെന്ന് പറഞ്ഞ് 2016ല്‍ അധികാരത്തിലെത്തിയ ഒന്നാം പിണറായി സര്‍ക്കാര്‍ രണ്ട് വര്‍ഷത്തിന് ശേഷമാണ് സമിതി തന്നെ രൂപീകരിച്ചത്. സമിതി റിപോര്‍ട്ട് ലഭിച്ചിട്ടും ഒരു നടപടിയുമെടുത്തില്ല എന്നും ജോയിന്റ് കൗണ്‍സില്‍ ആരോപിക്കുന്നു.




Tags:    

Similar News