പാര്‍ത്ഥാ ചാറ്റര്‍ജിയുടെ അറസ്റ്റ്: പാര്‍ട്ടി ഇടപെടില്ല; അന്വേഷണം സമയബന്ധിതമായിരിക്കണമെന്ന് തൃണമൂല്‍

Update: 2022-07-24 12:35 GMT

കൊല്‍ക്കത്ത: അറസ്റ്റിലായ ബംഗാള്‍ മന്ത്രി പാര്‍ത്ഥ ചാറ്റര്‍ജിക്കെതിരായ എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് കേസില്‍ സമയബന്ധിതമായി അന്വേഷണം നടത്തണമെന്ന് തൃണമൂല്‍ കോണ്‍ഗ്രസ് ഞായറാഴ്ച ആവശ്യപ്പെട്ടു, ഏതെങ്കിലും നേതാക്കള്‍ എന്തെങ്കിലും തെറ്റ് ചെയ്തിട്ടുണ്ടെങ്കില്‍ പാര്‍ട്ടി അതില്‍ രാഷ്ട്രീയമായി ഇടപെടില്ലെന്നും നേതാക്കള്‍ അറിയിച്ചു.

സര്‍ക്കാര്‍, എയ്ഡഡ് സ്‌കൂളുകളിലെ അധ്യാപക നിയമന അഴിമതിയുമായി ബന്ധപ്പെട്ട പണമിടപാട് സംബന്ധിച്ച അന്വേഷണത്തിന്റെ ഭാഗമായി ജൂലൈ 22ന് ഇഡി ഉദ്യോഗസ്ഥര്‍ ബംഗാളിലെ വിവിധ സ്ഥലങ്ങളില്‍ പരിശോധന നടത്തിയിരുന്നു. നേരത്തെ വിദ്യാഭ്യാസവകുപ്പിന്റെ ചുമതല വഹിച്ചിരുന്ന വ്യവസായ മന്ത്രി ചാറ്റര്‍ജിയുടെ സഹായിയായ ഒരു സ്ത്രീയുടെ വീട്ടിലും പരിശോധന നടന്നു. അവിടെനിന്ന് 20 കോടി രൂപ പണമായി കണ്ടെത്തിയതോടെയാണ് പാര്‍ത്ഥാ ചാറ്റര്‍ജി അറസ്റ്റിലായത്.

അതേസമയം പണം സൂക്ഷിച്ച യുവതിയുമായി പാര്‍ട്ടിക്ക് ബന്ധമില്ലെന്ന് തൃണമൂല്‍ വക്താവ് കുനാല്‍ ഘോഷ് മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു.

'കേസില്‍ സമയബന്ധിതമായ അന്വേഷണം പാര്‍ട്ടി ആവശ്യപ്പെടുന്നു,' അദ്ദേഹം പറഞ്ഞു. ചില കേസുകളില്‍ കേന്ദ്ര ഏജന്‍സികളുടെ അന്വേഷണം വര്‍ഷങ്ങളായി തുടരുകയാണെന്നും അദ്ദേഹം ഓര്‍മിപ്പിച്ചു.

കോടികളുടെ ശാരദ ചിട്ടി ഫണ്ട് കേസ് 2014 മുതല്‍ സിബിഐ അന്വേഷിക്കുന്നുണ്ട്, അതേസമയം 2016ലെ തിരഞ്ഞെടുപ്പിന് മുന്നോടിയായി പുറത്തുവന്ന നാരദ ടേപ്പ് കേസും ഇതുവരെ അവസാനിപ്പിച്ചിട്ടില്ല.

'നിയമം അതിന്റേതായ വഴിക്ക് പോകും, തൃണമൂല്‍ കോണ്‍ഗ്രസ് ഇടപെടില്ല, എത്ര വലിയ നേതാവ് പിടിയിലായാലും' -ഘോഷ് പറഞ്ഞു.