പാനൂര്‍ ബോംബ് സ്‌ഫോടനം: മുഖ്യസൂത്രധാരന്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറി

Update: 2024-04-08 05:22 GMT

കണ്ണൂര്‍: പാനൂര്‍ ബോംബ് സ്‌ഫോടനത്തിന്റെ മുഖ്യസൂത്രധാരന്‍ ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയെന്ന് പോലിസ്. കുന്നോത്ത് പറമ്പ് യൂണിറ്റ് സെക്രട്ടറി ഷിജാലിനാണ് മുഖ്യസൂത്രധാരന്‍. ഇയാള്‍ക്കായി തിരച്ചില്‍ ഊര്‍ജിതമാക്കിയിട്ടുണ്ട്. അറസ്റ്റിലായ അമല്‍ ബാബുവിനും ഡിവൈഎഫ്‌ഐ ഭാരവാഹിയാണ്. അതേസമയം പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്ന അശ്വന്ത്, വിനോദ് എന്നിവരുടെ അറസ്റ്റ് ഇന്ന് രേഖപ്പെടുത്തും.

ബോബ് നിര്‍മാണത്തിലും സ്ഫോടനത്തിലും പാര്‍ട്ടിക്ക് യാതൊരു ബന്ധവുമില്ലെന്ന് സിപിഎം ആവര്‍ത്തിക്കുമ്പോഴാണ് ഇപ്പോഴും ഡിവൈഎഫ്‌ഐയില്‍ ഭാരവാഹിത്വം ഉള്ള ആളുകള്‍ പ്രതിപ്പട്ടികയില്‍ ഉള്‍പ്പെടുകയും അവരുടെ അറസ്റ്റ് അടക്കം രേഖപ്പെടുത്തുകയും ചെയ്തത്. അറസ്റ്റിലായ സായൂജ് ഡിവൈഎഫ്‌ഐ യൂണിറ്റ് സെക്രട്ടറിയാണ്.

കഴിഞ്ഞ വ്യാഴാഴ്ച രാത്രി ഒരുമണിയോടെയാണ് സ്‌ഫോടനം ഉണ്ടായത്. ബോംബ് നിര്‍മാണത്തിനിടെയാണ് സ്‌ഫോടനം നടന്നതെന്നാണ് പോലിസ് എഫ്‌ഐആറില്‍ പറയുന്നത്. പരിക്കേറ്റ് ചികിത്സയില്‍ കഴിയുന്നവര്‍ക്കെതിരേയും പോലിസ് കേസെടുത്തിരുന്നു. ഗുരുതരമായി പരിക്കേറ്റ പാനൂര്‍ മുളിയത്തോട് സ്വദേശി ഷെറിന്‍ കാട്ടിന്റവിട കോഴിക്കോട് മെഡിക്കല്‍ കോളേജില്‍ ചികിത്സയിലിരിക്കെ മരിച്ചിരുന്നു.

കൈപ്പത്തി തകര്‍ന്ന വിനീഷ് വലിയ പറമ്പത്ത് ആശുപത്രിയില്‍ ചികിത്സയിലാണ്. വിനീഷും മരിച്ച ഷെറിനും സിപിഎം പ്രവര്‍ത്തകരാണ്. വിനീഷിന്റെ വീടിന്റെ അടുത്തുള്ള കട്ടക്കളത്തില്‍ വെച്ചാണ് സ്ഫോടനമുണ്ടായത്. അതേസമയം സ്‌ഫോടനത്തില്‍ സിപിഎം പ്രവര്‍ത്തകര്‍ക്ക് പങ്കില്ലെന്നാണ് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍ വ്യക്തമാക്കിയിരുന്നു. എന്നാല്‍ സംഭവം തിരഞ്ഞെടുപ്പ് പ്രചരണ ആയുധമാക്കിയിരിക്കുകയാണ് കോണ്‍ഗ്രസ്. തിരഞ്ഞെടുപ്പ് കാലത്ത് സിപിഎം പ്രവര്‍ത്തകരെ കൊണ്ട് ബോംബ് ഉണ്ടാക്കുന്നുവെന്ന് പ്രതിപക്ഷ നേതാവ് വിഡി സതീശന്‍ ആരോപിച്ചിരുന്നു.






Tags:    

Similar News