പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസ്: വിദേശത്തേക്ക് കടക്കാന്‍ രാഹുലിനെ സഹായിച്ച പോലിസുകാരന്‍ ഒളിവില്‍

Update: 2024-05-25 05:27 GMT

കോഴിക്കോട്: പന്തീരാങ്കാവ് ഗാര്‍ഹികപീഡനക്കേസില്‍ മുഖ്യപ്രതി രാഹുലിനെ വിദേശത്തേക്ക് രക്ഷപ്പെടാന്‍ സഹായിച്ച പന്തീരാങ്കാവ് പോലിസ് സ്‌റ്റേഷനിലെ സിവില്‍ പോലിസ് ഓഫിസര്‍ കെ ടി ശരത് ലാലും ഒളിവിലെന്ന് അന്വേഷണസംഘം. ജോലിയില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്ത ഇയാളെ ചോദ്യംചെയ്യുന്നതിനായി അന്വേഷണസംഘം നോട്ടിസ് നല്‍കിയിരുന്നെങ്കിലും ഹാജരായിട്ടില്ല. ഇതിനിടെ കഴിഞ്ഞദിവസം ശരത് ലാല്‍ ജില്ലാ സെഷന്‍സ് കോടതിയില്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കി. അപേക്ഷ വെള്ളിയാഴ്ച പരിഗണിച്ചെങ്കിലും വീണ്ടും പരിഗണിക്കുന്നതിനും കോടതി വാദംകേള്‍ക്കാനും 31ലേക്ക് മാറ്റി.

അന്ന് ഇതുസംബന്ധിച്ച് പോലിസ് റിപോര്‍ട്ട് നല്‍കണമെന്ന് കോടതി നിര്‍ദേശിച്ചു. അഭിഭാഷകരായ കെപി മുഹമ്മദ് ആരിഫ്, പികെ നീതു എന്നിവര്‍ മുഖേനയാണ് ശരത്‌ലാല്‍ മുന്‍കൂര്‍ജാമ്യാപേക്ഷ നല്‍കിയത്. ഒന്നാംപ്രതിയെ രക്ഷപ്പെടാന്‍ താന്‍ സഹായിച്ചെന്ന ആരോപണം ശരിയല്ലെന്നാണ് മുന്‍കൂര്‍ജാമ്യാപേക്ഷയിലെ വാദം.

യുവതിയുടെ രഹസ്യമൊഴി വ്യാഴാഴ്ച മജിസ്‌ട്രേറ്റിനു മുന്നില്‍ രേഖപ്പെടുത്തിയിരുന്നു. പ്രതിയായ രാഹുലിന്റെ മാതാവ് രണ്ടാംപ്രതി ഉഷാകുമാരി, സഹോദരി മൂന്നാംപ്രതി കാര്‍ത്തിക എന്നിവരുടെ മുന്‍കൂര്‍ജാമ്യാപേക്ഷ പ്രിന്‍സിപ്പല്‍ ജില്ലാ സെഷന്‍സ് ജഡ്ജി 27ന് പരിഗണിക്കും. മാതാവ് ഉഷാകുമാരി കോഴിക്കോട് മെഡിക്കല്‍ കോളജില്‍ ചികിത്സയിലായിരുന്നെങ്കിലും കഴിഞ്ഞദിവസം വൈകീട്ടോടെ ഡിസ്ചാര്‍ജ് ചെയ്തു.പോലിസ് വീട് പൂട്ടിയശേഷം താക്കോലുമായി പോയതിനാല്‍ വളരെ ബുദ്ധിമുട്ടിയെന്നും ആശുപത്രിയില്‍ക്കഴിയുന്ന സമയം വീട്ടില്‍നിന്ന് വസ്ത്രംപോലും എടുക്കാന്‍ സാധിച്ചില്ലെന്നുംകാണിച്ച് മനുഷ്യാവകാശ കമ്മിഷനും വനിതാകമ്മിഷനും മാതാവും സഹോദരിയും പരാതി നല്‍കി.

Tags:    

Similar News