പന്തീരാങ്കാവ് മാവോവാദി കേസ്: ശാസ്ത്രീയ പരിശോധനാ ഫലം വേഗത്തിലാക്കാന്‍ എന്‍ഐഎ

ഫോറന്‍സിക് പരിശോധനക്കായി പെയിന്റും ബാനറും അയച്ചിട്ടുണ്ട്. എന്നാല്‍ ഒരു വര്‍ഷമായിട്ടും ഇതിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല.

Update: 2020-11-02 13:13 GMT

കോഴിക്കോട്: പന്തീരാങ്കാവ് മാവോവാദി കേസില്‍ സംസ്ഥാന പോലീസിനു ലഭിച്ച തെളിവുകളുടെ ശാസ്ത്രീയ പരിശോധനാഫലം വേഗത്തിലാക്കാന്‍ എന്‍ഐഎ ഡിജിപിക്കു കത്ത് നല്‍കി. ഫോറന്‍സിക് പരിശോധനാഫലം മാവോവാദി ബന്ധം തെളിയിക്കാവുന്ന നിര്‍ണായക രേഖയാവുമെന്നാണ് എന്‍ഐഎ കരുതുന്നത്. യുഎപിഎ വിടാതെ ജാമ്യത്തിലിറങ്ങിയ അലനും താഹക്കുമെതിരേ എന്‍ഐഎ ഹൈക്കോടതിയെ സമീപിച്ചിരുന്നു. എന്നാല്‍, ഇവരുടെ ജാമ്യം റദ്ദാക്കിയിട്ടില്ല. യുവാക്കളില്‍ ഒരാളുടെ വീട്ടില്‍നിന്നു ലഭിച്ച പെയിന്റാണ് നിര്‍ണായകമായ തെളിവായി കാണിക്കുക എന്നറിയുന്നു. ഈ പെയിന്റ് ഉപയോഗിച്ചാണ് ഇവര്‍ മാവോവദി അനുകൂല ബാനര്‍ എഴുതിയത് എന്നാണ് എന്‍ഐഎ പറയുന്നത്.

ഫോറന്‍സിക് പരിശോധനക്കായി പെയിന്റും ബാനറും അയച്ചിട്ടുണ്ട്. എന്നാല്‍ ഒരു വര്‍ഷമായിട്ടും ഇതിന്റെ പരിശോധനാ ഫലം ലഭിച്ചിട്ടില്ല. കഴിഞ്ഞ വര്‍ഷം നവംബര്‍ രണ്ടിനായിരുന്നു സിപിഎം പ്രവര്‍ത്തകരായ അലന്‍ ഷുഹൈബിനെയും താഹാ ഫസലിനെയും പന്തീരാങ്കാവ് പോലീസ് അറസ്റ്റ് ചെയ്തത്. മാവോവാദി ബന്ധം ആരോപിച്ച് പിന്നീടു പോലീസ് യുഎപിഎ ചുമത്തുകയും ചെയ്തു. യുഎപിഎ ചുമത്തിയതിനാല്‍ കേന്ദ്ര ആഭ്യന്തര മന്ത്രാലയം ഇടപെടുകയും ദേശീയ അന്വേഷണ ഏജന്‍സി (എന്‍ഐഎ) കേസ് ഏറ്റെടുക്കുകയുമായിരുന്നു. അന്വേഷണത്തിനൊടുവില്‍ ഏപ്രിലില്‍ എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചു. അലന്‍ ഒന്നാംപ്രതിയും താഹ രണ്ടാം പ്രതിയുമായാണ് കുറ്റപത്രം തയാറാക്കിയത്. മൂന്നാംപ്രതി ഉസ്മാന്‍ ഒളിവിലാണ്.

Tags:    

Similar News