പള്ളിയോടം മറിഞ്ഞ് മൂന്നുപേരെ കാണാതായി; വിദ്യാര്‍ഥിയുടെ മൃതദേഹം കണ്ടെത്തി

Update: 2022-09-10 06:43 GMT

ആലപ്പുഴ: പമ്പയാറ്റില്‍ പള്ളിയോടം മറിഞ്ഞ് മൂന്നുപേരെ കാണാതായി. ആറന്‍മുള ഉത്രട്ടാതി വള്ളംകളിയില്‍ പങ്കെടുക്കുന്നതിനായി നീറ്റിലിറക്കിയ ചെന്നിത്തല പള്ളിയോടമാണ് അപകടത്തില്‍പ്പെട്ടത്. ചെന്നിത്തല സൗത്ത് പരിയാരത്ത് സതീശന്റെ മകന്‍ ആദിത്യന്‍, രാകേഷ് എന്നിവരും മറ്റൊരാളെയുമാണ് കാണാതായത്. ഇവര്‍ക്കായി തിരച്ചില്‍ നടക്കുകയാണ്. പ്ലസ്ടു വിദ്യാര്‍ഥിയായ ആദിത്യ (16) ന്റെ മൃതദേഹം പിന്നീട് കണ്ടെത്തി.

രാവിലെ എട്ടരയോടെ വലിയ പെരുമ്പുഴ കടവിലായിരുന്നു അപകടം. പമ്പയാറ്റിലെ നീരൊഴുക്ക് ശക്തമാണെന്നും ഇത് രക്ഷാപ്രവര്‍ത്തനത്തിന് തടസ്സമാവുന്നുണ്ടെന്നും സജി ചെറിയാന്‍ എംഎല്‍എ പറഞ്ഞു. കൂടുതല്‍ ആളുകള്‍ കയറിയതല്ല അപകടത്തിന് കാരണമെന്ന് സജി ചെറിയാന്‍ കൂട്ടിച്ചേര്‍ത്തു. അപകടം സംഭവിക്കുമ്പോള്‍ വള്ളത്തില്‍ അമ്പതോളം പേരാണുണ്ടായിട്ടുണ്ട്.

പളളിയോടത്തിലേക്ക് കുട്ടികള്‍ ചാടിക്കയറിയതായി പ്രദേശവാസികള്‍ പറയുന്നു. അച്ഛന്‍കോവിലാറ്റില്‍ ചുറ്റിയ ശേഷമാണ് പള്ളിയോളം ആറന്മുളയ്ക്ക് പുറപ്പെടുന്നത്. ആറന്‍മുളയിലേക്ക് പുറപ്പെടാനിരിക്കെയായിരുന്നു അപകടം. ആദ്യം ഒരാളെ മാത്രം കാണായി എന്നായിരുന്നു വാര്‍ത്തകള്‍ വന്നത്. പിന്നീടാതാണ് രണ്ടുപേരെ കൂടി കാണാതായതായി നാട്ടുകാര്‍ അറിയിച്ചത്. എംഎല്‍എമാരായ രമേശ് ചെന്നിത്തല, സജി ചെറിയാന്‍ എന്നിവരും സ്ഥലത്തുണ്ട്.

Tags:    

Similar News