പാലത്തായി കേസ്: സര്‍ക്കാര്‍ പ്രതിയെ സംരക്ഷിക്കുന്നുവെന്ന് കെ മുരളീധരന്‍ എം.പി

Update: 2020-09-02 11:41 GMT

കണ്ണൂര്‍: പാലത്തായി കേസില്‍ സര്‍ക്കാര്‍ എന്തിനാണ് ആര്‍എസ്എസ് അധ്യാപകനെ രക്ഷിക്കാന്‍ താല്‍പര്യപ്പെടുന്നതെന്നു വ്യക്തമാക്കണമെന്ന് കെ മുരളീധരന്‍ എം.പി. പാലത്തായി ബാലികാ പീഡനക്കേസില്‍ സിപിഎം-ബിജെപി-സര്‍ക്കാര്‍ ഗൂഡാലോചനയില്‍ പ്രതിഷേധിച്ച് യൂത്ത് കോണ്‍ഗ്രസിന്റെ നേതൃത്വത്തില്‍ സ്റ്റേഡിയം കോര്‍ണറില്‍ നടത്തിയ സത്യഗ്രഹ സമരം ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം. കുട്ടിയെ പീഡിപ്പിച്ചതും പോര, ഇപ്പോള്‍ കുട്ടിക്ക് മാനസിക വിഭ്രാന്തിയാണെന്നു പ്രചരിപ്പിക്കാനും ശ്രമിക്കുകയാണ്. മനോനില തെറ്റിയ ഒരാള്‍ മാത്രമേ ഇപ്പോള്‍ കേരളത്തിലുള്ളൂ, അത് മുഖ്യമന്ത്രി പിണറായി വിജയനാണ്. മാനസിക വിഭ്രാന്തിയുടെ വേറെ തലത്തിലാണ് പിണറായി വിജയനുള്ളതെന്നും അദ്ദേഹം പറഞ്ഞു.

    സ്വന്തം നിയോജക മണ്ഡലത്തിലെ ഒരു പെണ്‍ക്കുട്ടിയുടെ മാനം കാക്കാന്‍ മന്ത്രി ശൈലജയ്ക്ക് കഴിഞ്ഞില്ലെങ്കില്‍ രാജിവച്ച് പോയിക്കൂടേ. കേസിലെ കുട്ടിയുടെ മൊഴിയില്‍ വൈരുധ്യമുണ്ടെന്ന് ഐജി പറഞ്ഞതിനെ കുറിച്ചു വിശദീകരണം മുഖ്യമന്ത്രി ഇതുവരെയും തന്നിട്ടില്ല. മജിസ്‌ട്രേറ്റിനു മുന്നില്‍ നല്‍കിയ മൊഴി പുറത്തു പറഞ്ഞാലുള്ള നിയമ നടപടിയൊന്നും ഉണ്ടായിട്ടുമില്ലെന്ന് അദ്ദേഹം പറഞ്ഞു.

    യൂത്ത് കോണ്‍ഗ്രസ് ജില്ലാ പ്രസിഡന്റ് സുദീപ് ജയിംസ് അധ്യക്ഷത വഹിച്ചു. ഡിസിസി പ്രസിഡന്റ് സതീശന്‍ പാച്ചേനി, മാര്‍ട്ടിന്‍ ജോര്‍ജ്, ചന്ദ്രന്‍ തില്ലങ്കേരി, മുഹമ്മദ് ബ്ലാത്തൂര്‍, റിജില്‍ മാക്കുറ്റി, കെ കമല്‍ജിത്ത്, സന്ദീപ് പാണപ്പുഴ, വിനീഷ് ചുള്ളിയാന്‍, വി രാഹുല്‍, പ്രിനില്‍ മതുക്കോത്ത്, വി കെ ഷിബിന, ശ്രീജേഷ് കോയിലേരിയന്‍, ഷാജു കണ്ടമ്പേത്ത്, പി ഇംറാന്‍, സജേഷ് അഞ്ചരക്കണ്ടി, കെ സി മുഹമ്മദ് ഫൈസല്‍, രാജീവന്‍ എളയാവൂര്‍, ജോഷി കണ്ടത്തില്‍, വി പി അബ്ദുര്‍ റഷീദ്, പി മുഹമ്മദ് ഷമ്മാസ്, എം കെ വരുണ്‍, നികേത് നാറാത്ത്, ഫര്‍സിന്‍ മജീദ്, പി പി പ്രജീഷ് സംസാരിച്ചു.

Palathayi case: K Muraleedharan MP says government is protecting the accused





Tags:    

Similar News