പാലക്കാട്ട് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു; രണ്ടുപേര്‍ അറസ്റ്റില്‍

സംഭവത്തില്‍ ഒകരംപള്ളി സ്വദേശികളായ ശ്രീകേഷ്, ഗിരീഷ് എന്നിവരാണ് പിടിയിലായത്, കഴിഞ്ഞ മാസം 17നാണ് സംഭവം

Update: 2025-12-30 04:00 GMT

പാലക്കാട്: എലപ്പുള്ളി തേനാരിയില്‍ ഒകരംപള്ളത്ത് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചു. സംഭവത്തില്‍ രണ്ടുപേര്‍ പിടിയില്‍. ഒകരംപള്ളം സ്വദേശി വിപിനാണ് മര്‍ദനമേറ്റത്. ഒകരംപളളം സ്വദേശികളായ ശ്രീകേഷ്(24), ആലാമരം സ്വദേശി ഗിരീഷ് എന്നിവരേയാണ് കസബ പോലിസ് അറസ്റ്റ് ചെയ്തത്. ഇരുവരും വിപിന്റെ സുഹൃത്തുക്കളാണ്. ബന്ധുക്കളുടെ മുന്നില്‍ വച്ചാണ് യുവാവിനെ പോസ്റ്റില്‍ കെട്ടിയിട്ട് മര്‍ദിച്ചത്. കഴിഞ്ഞ മാസം 17നാണ് സംഭവം നടന്നത്. വാളയാര്‍ അട്ടപ്പള്ളത്ത് ഇതരസംസ്ഥാന തൊഴിലാളി ആള്‍ക്കൂട്ട മര്‍ദനത്തിനിരയായ അതേ ദിവസമാണ് വിപിന്‍ ആക്രമണത്തിനിരയായത്.

ശ്രീകേഷിന്റെ വീട്ടില്‍ നടന്ന ആക്രമണത്തില്‍ വിപിന് പങ്കുണ്ടെന്ന് ആരോപിച്ചായിരുന്നു മര്‍ദനം. പ്രതികളെ റിമാന്‍ഡ് ചെയ്തു. ഡിസംബര്‍ ഒന്‍പതിന് ശ്രീകേഷിന്റെ വീട് ആക്രമിക്കപ്പെട്ടിരുന്നു. സുഹൃത്തായിരുന്നു ആക്രമണത്തില്‍ പ്രതി. പ്രതിക്കൊപ്പം അന്ന് വിപിനും വീട്ടിലെത്തിയിരുന്നുവെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം. അതേസമയം, വിപിന്‍ ശ്രീകേഷിന്റെ വീട്ടുപരിസരത്ത് പോയിട്ടില്ലെന്ന് പോലിസ് കണ്ടെത്തി. മര്‍ദനമേറ്റതില്‍ വിപിന്‍ പോലിസില്‍ പരാതി നല്‍കിയിരുന്നില്ല. പിന്നീട് പോലിസ് ഇടപെട്ട് പരാതി എഴുതിവാങ്ങുകയും പ്രതികളെ അറസ്റ്റ് ചെയ്യുകയുമായിരുന്നു.

Tags: