സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ച യുവതിയെ ഭര്‍ത്താവ് തലമുണ്ഡനം ചെയ്തതായി പരാതി

ലാഹോര്‍ സ്വദേശിയായ അസ്മ അസീസാണ് മുണ്ഡനം ചെയ്ത തലയും മര്‍ദ്ദനമേറ്റ പാടുകളുമായി സാമൂഹിക മാധ്യമത്തിലൂടെ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി മുന്നോട്ട് വന്നത്.

Update: 2019-04-04 11:21 GMT

ഇസ്‌ലാമാബാദ്: ഭര്‍ത്താവിന്റെയും സുഹൃത്തുക്കളുടെയും മുന്നില്‍ നൃത്തം ചെയ്യാന്‍ വിസമ്മതിച്ചതിന് തന്നെ ഭര്‍ത്താവ് ക്രൂരമര്‍ദ്ദനത്തിനിരയാക്കി തലമുണ്ഡനം ചെയ്തതായി പാകിസ്താനി വനിത. ലാഹോര്‍ സ്വദേശിയായ അസ്മ അസീസാണ് മുണ്ഡനം ചെയ്ത തലയും മര്‍ദ്ദനമേറ്റ പാടുകളുമായി സാമൂഹിക മാധ്യമത്തിലൂടെ ഭര്‍ത്താവിനെതിരേ ഗുരുതര ആരോപണവുമായി മുന്നോട്ട് വന്നത്.

വീഡിയോ സാമൂഹിക മാധ്യമങ്ങളില്‍ വൈറലായതോടെ വ്യവസ്ഥാപിതമായി മാറ്റം ആവശ്യമാണെന്ന് സംഭവത്തില്‍ ഇടപെട്ട ആനംസ്റ്റി ഇന്റര്‍നാഷണല്‍ ട്വീറ്റ് ചെയ്തു. മാര്‍ച്ച് 26നാണ് രണ്ടുദിവസങ്ങള്‍ക്ക് മുമ്പ് ഭര്‍ത്താവില്‍ നിന്നു താന്‍ നേരിട്ട പീഡനങ്ങളെ കുറിച്ച് ഇവര്‍ വീഡിയോ പോസ്റ്റ് ചെയ്യുന്നത്.

ലാഹോറിലെ അപ്മാര്‍ക്കറ്റ് ഹൗസിങ് അതോറിറ്റിയിലാണ് അസ്മയും ഭര്‍ത്താവ് മിയാന്‍ ഫൈസലും താമസിക്കുന്നത്. വീട്ടില്‍ സന്ദര്‍ശനത്തിനെത്തിയ ഫൈസലിന്റെ സുഹൃത്തുക്കള്‍ക്ക് മുന്നില്‍ നൃത്തം ചെയ്യണമെന്ന നിര്‍ദേശം നിരാകരിച്ചതോടെയാണ് യുവതിക്കെതിരേ അതിക്രമം അരങ്ങേറിയത്.

ജോലിക്കാരുടെ മുന്നില്‍ വെച്ച് അയാള്‍ എന്റെ വസ്ത്രം വലിച്ചൂരി. ജോലിക്കാര്‍ എന്നെ ബലമായി പിടിച്ചുവെച്ചു. അയാള്‍ എന്റെ തലമുടി വടിച്ചെടുക്കുകയും കത്തിച്ചുകളയും ചെയ്തു. എന്റെ വസ്ത്രത്തില്‍ നിറയെ രക്തമായിരുന്നു. എന്നെ ഒരു പൈപ്പില്‍ ബന്ധിച്ചു. ഫാനില്‍ നിന്ന് തൂക്കിയിട്ടു. എന്നെ നഗ്‌നയാക്കി തൂക്കിലേറ്റുമെന്ന് ഭീഷണിപ്പെടുത്തി.' അസ്മ പറയുന്നു.

സംഭവത്തെ തുടര്‍ന്ന് പോലീസില്‍ പരാതിപ്പെട്ടെങ്കിലും പോലീസ് നടപടിയെടുക്കാന്‍ തയ്യാറായില്ലെന്നും അസ്മ കുറ്റപ്പെടുത്തുന്നുണ്ട്. സംഭവത്തില്‍ ഫൈസലിനെയും സഹായി റഷീദ് അലിയെയും പോലിസ് അറസ്റ്റ് ചെയ്തിട്ടുണ്ട്.

Tags:    

Similar News