പഹല്‍ഗാം ആക്രമണം; കുറ്റപത്രം സമര്‍പ്പിച്ച് എന്‍ഐഎ

സാജിദ് ജാട്ടാണ് ആക്രമണത്തിന്റെ മുഖ്യ സൂത്രധാരനെന്ന് കുറ്റപത്രത്തില്‍

Update: 2025-12-15 15:27 GMT

ശ്രീനഗര്‍: പഹല്‍ഗാമില്‍ വിനോദസഞ്ചാരികളുള്‍പ്പടെ 26 പേരുടെ ജീവനെടുത്ത ആക്രമണത്തില്‍ കുറ്റപത്രം സമര്‍പ്പിച്ച് ദേശീയ അന്വേഷണ ഏജന്‍സി. എട്ടു മാസത്തിനു ശേഷമാണ് പ്രത്യേക എന്‍ഐഎ കോടതിയില്‍ കുറ്റപത്രം സമര്‍പ്പിച്ചത്. പാകിസ്താന്‍ കേന്ദ്രീകരിച്ച് പ്രവര്‍ത്തിക്കുന്ന ലഷ്‌കറെ ത്വയ്ബ, അതിന്റെ പോഷക സംഘടനയായ ദ റെസിസ്റ്റന്‍സ് ഫ്രണ്ട് എന്നീ സംഘടനകള്‍ ഉള്‍പ്പെടെ ഏഴു പ്രതികള്‍ക്കെതിരെയാണ് എന്‍ഐഎ കുറ്റപത്രം സമര്‍പ്പിച്ചിരിക്കുന്നത്. ലഷ്‌കറെ ത്വയ്ബ ആസൂത്രണം ചെയ്ത ആക്രമണം ടിആര്‍എഫ് വഴി നടപ്പാക്കിയെന്നാണ് ഇതില്‍ പറയുന്നത്. കഴിഞ്ഞ ഏപ്രില്‍ 22നാണ് പഹല്‍ഗാമില്‍ ഭീകരാക്രമണം നടന്നത്.

ഓപറേഷന്‍ മഹാദേവിലൂടെ സേന വധിച്ച സുലൈമാന്‍ ഷാ, ഹംസ, ജിബ്രാന്‍ എന്നിവരാണ് മുഖ്യപ്രതികള്‍. പാക് കേന്ദ്രീകൃത ഗൂഢാലോചനയാണ് നടന്നതെന്നും സാജിദ് ജാട്ടാണ് മുഖ്യസൂത്രധാരനെന്നും കുറ്റപത്രത്തില്‍ പറയുന്നു. 1,567 പേജുള്ള കുറ്റപത്രത്തില്‍ ആറു പ്രതികളാണുള്ളത്. 350 പ്രദേശവാസികളെ ഉള്‍പ്പെടെ രണ്ടായിരത്തോളം പേരെ എന്‍ഐഎ ചോദ്യം ചെയ്തിരുന്നു. അറസ്റ്റിലായ പര്‍വേസ് അഹമദും, ബഷീര്‍ അഹമ്മദും ആക്രമണം നടത്തിയവെരെ കുറിച്ച് ചോദ്യം ചെയ്യലില്‍ വിശദാംശങ്ങള്‍ നല്‍കിയെന്ന് എന്‍ഐഎ വ്യക്തമാക്കി. ഇവരുടെ മൊഴികളും തെളിവുകളോടൊപ്പം കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ടെന്നാണ് വിവരം. രാജ്യത്തിനെതിരേ യുദ്ധം പ്രഖ്യാപിച്ചതിനുള്ള കുറ്റങ്ങളും പ്രതികള്‍ക്കെതിരേ എന്‍ഐഎ ചുമത്തിയിട്ടുണ്ട്. ജമ്മുവിലെ എന്‍ഐഎ കോടതിയിലാണ് കുറ്റപത്രം സമര്‍പ്പിച്ചത്.

Tags: