നെല്‍കൃഷിക്ക് തൊഴിലുറുപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കണമെന്ന്

വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡുകളിലായി പരന്നു കിടക്കുന്ന തൊണ്ണൂറ് ഏക്കര്‍ പാടശേഖരത്തില്‍ ചിങ്ങമാസം ആരംഭിക്കുന്നതോടെ മുണ്ടകന്‍ കൃഷി ഇറക്കേണ്ട സമയമാണ്.

Update: 2020-08-14 15:48 GMT

മാള: നെല്‍കൃഷിക്ക് തൊഴിലുറുപ്പ് തൊഴിലാളികളുടെ സേവനം ലഭ്യമാക്കാന്‍ നടപടി സ്വീകരിക്കണമെന്ന് പാലക്കാട്ടുപാടം ഏല നെല്ലുല്‍പാദക സമൂഹം ഭാരവാഹികള്‍ ആവശ്യപ്പെട്ടു. വെള്ളാങ്കല്ലൂര്‍ ഗ്രാമപഞ്ചായത്തിലെ ആറ്, ഏഴ്, എട്ട്, ഒന്‍പത് വാര്‍ഡുകളിലായി പരന്നു കിടക്കുന്ന തൊണ്ണൂറ് ഏക്കര്‍ പാടശേഖരത്തില്‍ ചിങ്ങമാസം ആരംഭിക്കുന്നതോടെ മുണ്ടകന്‍ കൃഷി ഇറക്കേണ്ട സമയമാണ്. കഴിഞ്ഞ വര്‍ഷങ്ങളിലെല്ലാം വെള്ളാങ്കല്ലൂര്‍ ബ്ലോക്ക് പഞ്ചായത്തിന്റെ കീഴിലുള്ള ഹരിത കര്‍മ്മ സേന 30 ഏക്കര്‍ സ്ഥലത്ത് കൃഷി ചെയ്തിരുന്നു.

ബാക്കി 60 ഏക്കര്‍ സ്ഥലത്ത് ഇതര സംസ്ഥാന തൊഴിലാളികളുമാണ് കൃഷി പണി ചെയ്തിരുന്നത്. ആഘോഷത്തോടു കൂടി തുടങ്ങിയ ഹരിത കര്‍മ്മസേന ഇപ്പോള്‍ പിരിച്ചു വിട്ട നിലയിലാണ്. കൊവിഡിന്റെ പശ്ചാത്തലത്തില്‍ ഇതര സംസ്ഥാന തൊഴിലാളികള്‍ അവരുടെ നാട്ടിലേക്ക് പോയിരിക്കുകയുമാണ്. മുണ്ടകന്‍ കൃഷി ഇറക്കേണ്ട സമയത്ത് പാടത്ത് പണിക്ക് ആളെ കിട്ടാത്ത അവസ്ഥയിലാണ് നെല്‍കര്‍ഷകര്‍. സര്‍ക്കാര്‍ ഇടപെട്ട് തൊഴിലുറുപ്പ് തൊഴിലാളികളെ പാടത്ത് കൃഷിപ്പണിക്ക് നിയോഗിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.

Tags:    

Similar News