പാലത്തായി പോക്‌സോ കേസില്‍ വസ്തുതകള്‍ മറച്ച് വീണ്ടും പി ജയരാജന്റെ മലക്കം മറിച്ചില്‍
മാധ്യമം ദിനപത്രത്തില്‍ പാലത്തായിയെക്കുറിച്ച് ഇന്നു പ്രസിദ്ധീകരിച്ച ലേഖനത്തിലാണ് പ്രതിഷേധങ്ങളെ വര്‍ഗീയവത്കരിച്ചും കേസ് അട്ടിമറിയെ വെള്ള പൂശിയുമുള്ള പി ജയരാജന്റെ പരാമര്‍ശങ്ങള്‍
പി സി അബ്ദുല്ല
കോഴിക്കോട്: ബിജെപി നേതാവ് പ്രതിയായ പാലത്തായി ബാലികാ പീഡനക്കേസ് അട്ടിമറിയില്‍ പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും മുഖം രക്ഷിക്കാനുള്ള പുതിയ പുറപ്പാടില്‍ വസ്തുതകളെ വളച്ചൊടിച്ചും മലക്കം മറിഞ്ഞും സിപിഎം നേതാവ് പി ജയരാജന്‍ വീണ്ടും രംഗത്ത്. മാധ്യമം ദിനപത്രത്തില്‍ പാലത്തായിയെക്കുറിച്ച് ഇന്നു പ്രസിദ്ധീകരിച്ച സിപിഎം മുന്‍ ജില്ലാ സെക്രട്ടറിയുടെ ലേഖനത്തിലാണ് പ്രതിഷേധങ്ങളെ വര്‍ഗീയവത്കരിച്ചും കേസ് അട്ടിമറിയെ വെള്ള പൂശിയുമുള്ള പരാമര്‍ശങ്ങള്‍. ബിജെപി നേതാവായ പ്രതി പദ്മരാജന്റെ ജാമ്യത്തെ അനുകൂലിച്ച് സര്‍ക്കാരും ക്രൈംബ്രാഞ്ചും കഴിഞ്ഞ ദിവസം ഹൈക്കോടതിയില്‍ നിലപാടെടുത്തത് സിപിഎമ്മിനെ കൂടുതല്‍ പ്രതിരോധത്തിലാക്കിയ പശ്ചാത്തലത്തിലാണ് വാസ്തവങ്ങളെ കരിമ്പടം കൊണ്ടു മൂടാനുള്ള ജയരാജന്റെ വിഫലശ്രമം.
യുപിയിലെ യോഗിയുടെ പോലിസിന്റെ വഴിയേ കേരളത്തില്‍ പിണറായിയുടെ പോലിസും ആര്‍എസ്എസിന് ദാസ്യപ്പണി ചെയ്യുന്നു എന്ന പൊതുവികാരം സിപിഎമ്മിനെ കാര്യമായി അലോസരപ്പെടുത്തുന്നുവെന്ന മറച്ചുവക്കാനാവാത്ത യാഥാര്‍ഥ്യം കൂടി ജയരാജന്‍െ ലേഖനത്തില്‍ മറ നീങ്ങുന്നുണ്ട്.
ഇരയുടെ മൊഴിയിലെ സാങ്കേതിക വൈരുധ്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് ജയരാജന്‍ ക്രൈംബ്രാഞ്ച് നടപടികളെയും പോക്‌സോ ഒഴിവാക്കിയുള്ള കുറ്റപത്രത്തെയും ന്യായീകരിക്കുന്നത്. പീഡിപ്പിക്കപ്പെട്ട പെണ്‍കുട്ടിക്ക് മാനസികമായി കരുത്തു പകരാനാണ് മനശാസ്ത്രജ്ഞരെയും കൗണ്‍സിലര്‍മാരെയും നിയോഗിച്ചതെന്ന് ലേഖനത്തില്‍ പറയുന്നു. എന്നാല്‍, കണ്ണൂര്‍ ജില്ലാ ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റി പോലും അറിയാതെ നിയമവിരുദ്ധമായാണ് പെണ്‍കുട്ടിയെ മനശ്ശാസ്ത്ര പരിശോധനകള്‍ക്ക് വിധേയമാക്കിയതെന്നതും പ്രതിയുടെ താല്‍പര്യപ്രകാരമുള്ള അത്തരം റിപോര്‍ട്ടുകള്‍ ഉണ്ടാക്കിയെടുത്താണ് ക്രൈംബ്രാഞ്ച് കേസ് അട്ടിമറിച്ചതെന്നുമുള്ള ഗൗരവതരമായ ആരോപണങ്ങള്‍ ജയരാജന്‍ ലേഖനത്തില്‍ മറച്ചുവയ്ക്കുകയാണ്.
പതിനൊന്നു വയസുള്ള പെണ്‍കുട്ടി സ്വമേധയാ നല്‍കുന്ന മൊഴിയില്‍ പിഴവുകളുണ്ടാവുന്നത് സ്വാഭാവികമാണെന്ന് ലേഖനത്തില്‍ ഒരിടത്ത് പറയുന്ന ജയരാജന്‍ മൊഴിയിലെ വൈരുധ്യമാണ് കേസ് ഈ നിലയിലാവാന്‍ കാരണമെന്നും പറയുന്നു. എഫ്‌ഐആറിലെ പോക്‌സോ വകുപ്പുകള്‍ ഒഴിവാക്കി നിസ്സാരമായ ജുവനൈല്‍ കുറ്റങ്ങള്‍ കുറ്റപത്രത്തില്‍ ഉള്‍പ്പെടുത്തിയതിനെ സിപിഎം നേതാവ് ന്യായീകരിക്കുന്നതും ഇരയുടെ മൊഴിയിലെ ''സ്വാഭാവികമായി സംഭവിക്കാവുന്ന'' പിഴവുകള്‍ മറച്ചു വച്ചാണ്.
പാലത്തായി കേസിലെ ബിജെപി നേതാവിന്റെ ജാമ്യം ന്യായീകരിച്ച് ലേഖനത്തില്‍ പി ജയരാജന്‍ ഉയര്‍ത്തുന്ന വാദവും വിചിത്രം. പോക്‌സോ നിയമം നിലവില്‍ വന്ന ശേഷം കേരളത്തില്‍ 20,000ത്തോളം കേസുകള്‍ രജിസ്റ്റര്‍ ചെയ്തുവെന്നും അതില്‍ 99 ശതമാനം കേസുകളിലും ജാമ്യം ലഭിച്ചുവെന്നുമാണ് സിപിഎം നേതാവ് പറയുന്നത്. കേരളത്തില്‍ ഇതേവരെ രജിസ്റ്റര്‍ ചെയ്യപ്പെട്ട പോക്‌സോ കേസുകളിലൊന്നില്‍ പോലും സംഭവിക്കാത്ത അസാധാരണവും ആസൂത്രിതവുമായ അട്ടിമറികള്‍ അരങ്ങേറിയതാണ് പാലത്തായി കേസിനെ മറ്റു കേസുകളില്‍ നിന്ന് വ്യത്യസ്തമാക്കുന്നതെന്ന അടിസ്ഥാന വസ്തുതയാണ് ഇതുവഴി ജയരാജന്‍ മറച്ചു പിടിക്കാന്‍ ശ്രമിച്ചത്. മറ്റു കേസുകളുമായുള്ള സാമാന്യവത്കരണത്തിലൂടെ സര്‍ക്കാരിന്റെയും പോലിസിന്റെയും ബിജെപി വിധേയത്വവും വീഴ്ചകളും ബോധപൂര്‍വ്വം മറച്ചു വക്കാനാണ് ജയരാജന്റെ നീക്കം.
പാലത്തായി ബാലികാ പീഡനക്കേസില്‍ ഇതിനകം നടന്ന അട്ടിമറികളൊന്നും കേരളത്തില്‍ സമാനമായ മറ്റു കേസുകളില്‍ സംഭവിക്കാത്തതാണ്. ജയരാജന്‍ ലേഖനത്തില്‍ എണ്ണിപ്പറഞ്ഞതും അല്ലാത്തതുമായ ഒരു ബാലികാപീഡനക്കേസിലും എഫ്‌ഐആറില്‍ ഉള്‍പ്പെടുത്തിയ പോക്‌സോ വകുപ്പുകള്‍ കുറ്റപത്രത്തില്‍ നിന്ന് ഒഴിവാക്കിയിട്ടില്ല. പാലത്തായി കേസിലല്ലാതെ പ്രമാദമായതും അല്ലാത്തതുമായ ഒരു പോക്‌സോ കേസിലും ഇതേവരെ അന്വേഷണ ഘട്ടത്തില്‍ ഇരയുടെ മൊഴി കളവാണെന്ന് ഒരു അന്വേഷണ ഉദ്യോഗസ്ഥനും പരസ്യമായി പറഞ്ഞിട്ടില്ല. സംസ്ഥാനത്ത് ചൈല്‍ഡ് വെല്‍ഫയര്‍ കമ്മിറ്റികള്‍ നിലവില്‍ വന്ന ശേഷം ഇതുവരെ ഡബ്ല്യുസിസിയെ ഒഴിവാക്കിയും അനുമതി ഇല്ലാതെയും പാലത്തായി അല്ലാത്ത ഒരു കേസിലും ഇരയെ മാനസിക പരിശോധനകള്‍ക്ക് വിധേയമാക്കിയിട്ടില്ല. പോക്‌സോ നിയമവും കൂടുതല്‍ കര്‍ക്കശമായ കോടതി നിബന്ധനകളും നിലവില്‍ വന്ന ശേഷം പീഡിപ്പിക്കപ്പെട്ട ഒരു പ്രായപൂര്‍ത്തിയാവാത്ത പെണ്‍കുട്ടിയേയും പാലത്തായി പെന്‍കുട്ടിയെ പോലെ നിരന്തരം പോലിസ് സ്റ്റേഷനുകളില്‍ വിളിച്ചുവരുത്തി പോലിസ് യൂണിഫോമില്‍ ചോദ്യം ചെയ്ത് പീഡിപ്പിച്ചിട്ടില്ല.
പാലത്തായി കേസിലല്ലാതെ ഒരു പോക്‌സോ കേസിലും അന്വേഷണത്തിന്റെ പ്രാഥമിക ഘട്ടത്തില്‍ തന്നെ വൈദ്യ പരിശോധനാ റിപോര്‍ട്ടും എഫ്‌ഐആറിലെ മറ്റു വിവരങ്ങളും പ്രതിയെ അറസ്റ്റ് ചെയ്യുന്നതിനു മുന്‍പ് പ്രതി ഭാഗം അഭിഭാഷകന് ചോര്‍ത്തി നല്‍കിയിട്ടില്ല. പാലത്തായി ഒഴികെ, വനിതാ ശിശു ക്ഷേമ മന്ത്രിയുടെ മണ്ഡലത്തില്‍ നടന്ന ഒരു ബാലികാ പീഡനക്കേസിലും പോലിസിന്റെ കണ്‍വെട്ടത്തുണ്ടായിരുന്ന പ്രതിയെ അറസ്റ്റ് ചെയ്യാന്‍ ഒരു മാസത്തിലേറെ ജനങ്ങള്‍ തെരുവില്‍ സമരം ചെയ്യേണ്ടി വന്നിട്ടില്ല.
പാലത്തായി കേസിനെ മറ്റു കേസുകളുമായി കൂട്ടിക്കുഴച്ച് പാര്‍ട്ടിയുടെയും സര്‍ക്കാരിന്റെയും പോലിസിന്റെയും ആര്‍എസ്എസ് വിധേയത്വം മറക്കാന്‍ പി ജയരാജന്‍ പണിപ്പെടുമ്പോള്‍ ഉത്തരം ലഭിക്കേണ്ട ചോദ്യങ്ങള്‍ പിന്നെയും ഏറെയുണ്ട്. പാലത്തായി കേസിലല്ലാതെ മറ്റേതെങ്കിലും ബാല പീഡനക്കേസില്‍ സര്‍ക്കാര്‍ അഭിഭാഷകന്‍ ഹൈക്കോടതിയില്‍ പരസ്യമായും രേഖാ മൂലവും ഇരയെ അപകീര്‍ത്തിപ്പെടുത്തിയ സംഭവം യോഗിയുടെ യുപിയില്‍ പോലും സംഭവിക്കാത്തതാണ്. പോക്‌സോ കേസിന്റെ വ്യവസ്ഥകള്‍ മുഴുവന്‍ കാറ്റില്‍ പറത്തി പ്രതിയെ ന്യായീകരിച്ചും ഇരയെ അവഹേളിച്ചും ഒരു ഉന്നത പോലിസ് മേധാവി പരസ്യമായി രംഗത്തുവന്നത് പിണറായി വിജയനെന്ന പോലിസ് മന്ത്രിയുടെ കാലത്തല്ലാതെ കേട്ടു കേള്‍വിയില്ലാത്തതാണ്. ഇതുമായി ബന്ധപ്പെട്ട് ആ പോലിസുദ്യോഗസ്ഥനെതിരായി പ്രവഹിച്ച ആയിരക്കണക്കിനു പരാതികളില്‍ നടപടിയെടുക്കാതിരുന്നതും ഈ സര്‍ക്കാരാണ്.
പാലത്തായി കേസില്‍ നിലവില്‍ വന്ന ആക്ഷന്‍ കമ്മിറ്റിയുടെ കണ്‍വീനര്‍ സിപിഎം ഏരിയാ സെക്രട്ടറി ബിജു ആണെന്നതാണ് കേസില്‍ സിപിഎമ്മിന്റെ 'ആത്മാര്‍ഥത'ക്ക് തെളിവായി ജയരാജന്‍ ലേഖനത്തില്‍ ഉയര്‍ത്തിക്കാട്ടുന്നത്. കേസില്‍ പോക്‌സോ ഒഴിവാക്കിയ ക്രൈംബ്രാഞ്ച് നടപടിയെ ആദ്യം സ്വാഗതം ചെയ്തത് ജയരാജന്റെ സ്വന്തം ബിജുവാണ്. പ്രതി പിടിയിലായ ശേഷമുള്ള കേസ് അട്ടിമറിയുടെ ഓരോ ഘട്ടങ്ങളിലും 'മാവിലായിക്കാര' നായി മിണ്ടാട്ടം മുട്ടി നിന്ന ബിജു അദ്ദേഹത്തിന്റെയും ആക്ഷന്‍ കമ്മിറ്റിയുടേയും നിരന്തര മൗനത്തിലൂടെ ആര്‍ക്കാണ് ദാസ്യപ്പണി ചെയ്തതെന്നത് ജയരാജന്‍ മറച്ചുപിടിച്ചാലും മൂടിവയ്ക്കാനാവാത്ത യാഥാര്‍ഥ്യമായി പാലത്തായി കേസിന്റെ നാള്‍വഴികളില്‍ മായാതെ ബാക്കിയാവും. സ്വന്തം വനിതാ സംഘടന നടത്തിയ പ്രതിഷേധ പരിപാടിയുടെ പടം തന്നെ മാധ്യമം, ജയരാജന്റെ പാലത്തായി ലേഖനത്തോടൊപ്പം ചേര്‍ത്തത് വിരോധാഭാസമായി തോന്നി.

