ഓക്‌സിജന്‍ ക്ഷാമം: നൂതന സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് പോപുലര്‍ ഫ്രണ്ട്

Update: 2021-06-05 10:41 GMT

കോഴിക്കോട്: കൊവിഡ് മഹാമാരിയുടെ രണ്ടാം തരംഗത്തില്‍ ആശുപത്രികളില്‍ അടിക്കടിയുണ്ടാവുന്ന ഓക്‌സിജന്‍ ക്ഷാമത്തിന് പരിഹാരമായി നൂതനസാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്ത് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ. ഒരു ഓക്‌സിജന്‍ സിലിണ്ടറില്‍ നിന്നും നാല് യൂണിറ്റുകള്‍ രൂപപ്പെടുത്തി ഓക്‌സിജന്‍ വിതരണം വിപുലപ്പെടുത്തുന്ന തികച്ചും സുരക്ഷിതമായ സാങ്കേതിക വിദ്യയാണ് പോപുലര്‍ ഫ്രണ്ട് ഓഫ് ഇന്ത്യ കമ്മ്യൂണിറ്റി ഡവലപ്‌മെന്റ് വിഭാഗം വികസിപ്പിച്ചെടുത്തതെന്ന് സംസ്ഥാന സെക്രട്ടറി പി പി റഫീഖ് അറിയിച്ചു.

ഇതുവഴി ഓക്‌സിജന്‍ ലഭിക്കാതെ രോഗികള്‍ ബുദ്ധിമുട്ടുന്ന ദയനീയാവസ്ഥയ്ക്ക് ഒരു പരിധി വരെ പരിഹാരമുണ്ടാക്കാന്‍ കഴിയും. കൂടാതെ രോഗിക്ക് ആവശ്യമായ അളവില്‍ ഓക്‌സിജന്റെ വിതരണം ക്രമീകരിക്കാവുന്ന സംവിധാനവും ഈ യൂനിറ്റില്‍ ഒരുക്കിയിട്ടുണ്ട്. രോഗിക്ക് നല്‍കിയ ഓക്‌സിജന്റെ അളവ് എത്രയാണെന്നും മനസിലാക്കാന്‍ കഴിയും. ഓക്‌സിജന്‍ നല്‍കുന്നത് ക്രമീകരിക്കുന്നതിനായി റെഗുലേറ്ററില്‍ പ്രത്യേക സ്പീഡ് കണ്‍ട്രോളറും ഘടിപ്പിച്ചിട്ടുണ്ട്.

നിലവില്‍ ആശുപത്രികളില്‍ ഒരു ഓക്‌സിജന്‍ സിലിണ്ടറില്‍ നിന്നും ഒരു രോഗിക്ക്മാത്രമാണ് ഓക്‌സിജന്‍ നല്‍കാന്‍ കഴിയുന്നത്. മറ്റ് രോഗികള്‍ സിലിണ്ടറിനായി കാത്തുകിടക്കേണ്ട സ്ഥിതിയുണ്ട്. പുതിയ സംവിധാനം വരുന്നതോടെ നിലവിലെ പ്രതിസന്ധിക്ക് ഏറെക്കുറെ പരിഹാരമാവും. ഒരു സിലിണ്ടറില്‍ നിന്നും കൂടുതല്‍ രോഗികള്‍ക്ക് ഓക്‌സിജന്‍ ലഭ്യമാക്കുന്ന ഈ സാങ്കേതിക വിദ്യ ആരോഗ്യ വകുപ്പിന്റെ അനുമതിയോടെ ആശുപത്രികള്‍ക്ക് കൈമാറും. ഓക്‌സിജന്‍ ക്ഷാമം നേരിടുന്ന ആശുപത്രികള്‍ക്കാവും മുന്‍ഗണന നല്‍കുക. സംസ്ഥാനത്തൊട്ടാകെ പോപുലര്‍ ഫ്രണ്ട് നടത്തുന്ന സേവനപ്രവര്‍ത്തനങ്ങളുടെ ഭാഗമായാണ് ഇത്തരമൊരു സാങ്കേതിക വിദ്യ വികസിപ്പിച്ചെടുത്തത്.

പോപുലര്‍ ഫ്രണ്ട് രാജസ്ഥാന്‍ സംസ്ഥാന ഘടകത്തിന്റെ നേതൃത്യത്തില്‍ രൂപം കൊടുത്ത സമാന സ്വഭാവത്തിലുള്ള സംവിധാനം ഷാപുരയിലെ മെഡിക്കല്‍ സംഘം പരിശോധിക്കുകയും സുരക്ഷിതമാണെന്ന് കണ്ടെത്തുകയും ചെയ്തിരുന്നു. ഭില്‍വാര ജില്ലയിലെ പല ആശുപത്രികളിലും

ഈ ഓക്സിജന്‍ റെഗുലേറ്റര്‍ ഇപ്പോള്‍ ഉപയോഗിച്ചുവരുന്നുണ്ട്. കൊവിഡ് കാലത്ത് സംഘടന നടത്തിവരുന്ന സേവന പ്രവര്‍ത്തനങ്ങള്‍ക്കിടയിലാണ് ജനങ്ങളുടെ ആവശ്യം പരിഗണിച്ച് പുതിയ സാങ്കേതിക വികസിപിച്ചെടുത്തതെന്ന് പി പി റഫീഖ് പറഞ്ഞു.

Tags: