എഐഎംഐഎമ്മിനെ ബിജെപി ബി ടീമെന്ന് ആക്ഷേപിക്കുന്നതിനെതിരേ ഉവൈസി

Update: 2021-01-31 05:55 GMT

കലബുറാഗി: അഖിലേന്ത്യാ മജ്‌ലിസെ ഇത്തഹാദുല്‍ മുസ്‌ലിമീനെ ബിജെപിയുടെ ബി ടീമെന്ന് ആക്ഷേപിക്കുന്ന കോണ്‍ഗ്രസ്, തൃണമൂല്‍ നേതാക്കള്‍ക്കെതിരേ അസദുദ്ദീന്‍ ഉവൈസി. എഐഎംഐഎം ജനങ്ങളുടെ പാര്‍ട്ടിയാണെന്ന് അദ്ദേഹം പറഞ്ഞു. കലബുറാഗിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ഉവൈസി  കോണ്‍ഗ്രസ്, ടിഎംസി നേതാക്കള്‍ക്കെതിരേ പ്രതികരിച്ചത്.

''ബംഗാളില്‍ തിരഞ്ഞെടുപ്പ് പ്രഖ്യാപിച്ചശേഷം കോണ്‍ഗ്രസ്സും തൃണമൂലും നമ്മളെ ബിജെപിയുടെ ബി ടീമെന്ന് ആക്ഷേപിക്കുന്നു. മമതാ ബാനര്‍ജിയും അങ്ങനെ പറയാന്‍ തുടങ്ങിയിട്ടുണ്ട്. എന്നെക്കുറിച്ചാണോ അവര്‍ക്ക് ആകെ സംസാരിക്കാനുളളത്? ഞാന്‍ ജനങ്ങള്‍ക്കൊപ്പമാണ്''- ഉവൈസി പറഞ്ഞു.

''കര്‍ണാടകയില്‍ എന്താണ് സംഭവിച്ചത്. കോണ്‍ഗ്രസ് എംഎല്‍എമാര്‍ ബിജെപിയിലേക്ക് കൂറുമാറി. ഇങ്ങനെ ചെയ്യും  മുമ്പ് അവര്‍ എന്നോട് ചോദിച്ചിരുന്നോ? എല്ലാവരും ബിജെപിയില്‍ ചേരുന്നു. നിങ്ങളത് കാണുന്നില്ല. ഇപ്പോഴവര്‍ മന്ത്രിമാരാണ്.  ഇതിനെക്കുറിച്ച് കോണ്‍ഗ്രസ്സോ മറ്റുള്ളവരോ സംസാരിക്കുന്നില്ല. പകരം എഐഎംഐഎമ്മിനെ കുറിച്ചാണ് സംസാരിക്കുന്നത്. അവര്‍ പറയുന്നു നാം  ബിജെപിയുടെ ബി ടീമാണെന്ന്. അവര്‍ നമ്മുടെ പാര്‍ട്ടിയിലേക്ക് വരുമ്പോള്‍ എംഎല്‍എമാര്‍ വഴിതെറ്റിയെന്ന് ആക്ഷേപിക്കുന്നു''- അദ്ദേഹം കൂട്ടിച്ചേര്‍ത്തു.

കോണ്‍ഗ്രസ്, തൃണമൂല്‍ കോണ്‍ഗ്രസ് നേതാക്കള്‍ എഐഎംഐഎമ്മിനെ ബിജെപിയുടെ ബി ടീമാണെന്നാണ് വിശേഷിപ്പിക്കുന്നത്.

ജനുവരി 30ാം തിയ്യതി നടന്ന അതേ റാലിയില്‍ ഉവൈസി നാഥുറാം ഗോഡ്‌സെയെ സ്വതന്ത്ര ഇന്ത്യയിലെ ആദ്യ രക്ഷസാക്ഷിയെന്നാണ് വിശേഷിപ്പിച്ചത്. 

ബീഹാര്‍ തിരഞ്ഞെടുപ്പില്‍ ഉവൈസിയുടെ പാര്‍ട്ടി മികച്ച പ്രകടനം കാഴ്ചവച്ചിരുന്നു. അന്ന് അഞ്ച് സീറ്റുകളാണ് എഐഎംഐഎം നേടിയത്.  ബംഗാളിലും തമിഴ്‌നാട്ടിലും മത്സരിക്കാനുളള തീരുമാനം ഉവൈസി എടുത്തതിനെത്തുടര്‍ന്നാണ് ആക്ഷേപം ശക്തിപ്പെട്ടത്.


Tags:    

Similar News