ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ നീക്കാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവനില്‍

Update: 2022-11-12 09:12 GMT

തിരുവനന്തപുരം: സര്‍വകലാശാലകളുടെ ചാന്‍സലര്‍ സ്ഥാനത്തുനിന്ന് ഗവര്‍ണറെ മാറ്റാനുള്ള ഓര്‍ഡിനന്‍സ് രാജ്ഭവന് കൈമാറി. മുഖ്യമന്ത്രിയുടെ ഓഫിസില്‍നിന്ന് ഓര്‍ഡിനന്‍സ് അയച്ചെന്ന് രാജ്ഭവന്‍ സ്ഥിരീകരിച്ചു. ഇനി ഇതുസംബന്ധിച്ച് ഗവര്‍ണര്‍ എന്ത് നടപടി സ്വീകരിക്കുമെന്നത് നിര്‍ണായകമാണ്. നിയമവിദഗ്ധരുമായി ആലോചിച്ച് ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ തീരുമാനമെടുക്കും. ഓര്‍ഡിനന്‍സില്‍ ഗവര്‍ണര്‍ ഒപ്പുവച്ചില്ലെങ്കില്‍ നിയമസഭയില്‍ ബില്ല് കൊണ്ടുവരാനാണ് സര്‍ക്കാര്‍ നീക്കം. അടുത്ത ബുധനാഴ്ച ചേരുന്ന മന്ത്രിസഭായോഗം നിയസഭാസമ്മേളനത്തിന്റെ തിയ്യതി തീരുമാനിക്കും.

കഴിഞ്ഞയാഴ്ച ചേര്‍ന്ന മന്ത്രിസഭായോഗമാണ് 14 സര്‍വകലാശാലകളുടെയും ചാന്‍സലര്‍ സ്ഥാനത്ത് നിന്ന് ഗവര്‍ണറെ നീക്കാന്‍ തീരുമാനമെടുത്തത്. ചാന്‍സലറായി വിദ്യാഭ്യാസ വിദഗ്ധരെ നിയമിക്കാനാണ് നീക്കം നടത്തിയതെന്നാണ് സര്‍ക്കാര്‍ വാദം. വിവാദ ഓര്‍ഡിനന്‍സ് ഒടുവില്‍ ഗവര്‍ണറുടെ കോര്‍ട്ടിലെത്തിയിരിക്കുകയാണ്. ദിവസങ്ങള്‍ നീണ്ട ആശയക്കുഴപ്പങ്ങള്‍ക്കൊടുവിലാണ് ഓര്‍ഡിനന്‍സ് ഇന്ന് മുഖ്യമന്ത്രിയുടെ ഓഫിസ് രാജ്ഭവനിലേക്ക് അയച്ചത്.

ഓര്‍ഡിനന്‍സില്‍ ഒപ്പിടില്ലെന്നും രാഷ്ട്രപതിക്ക് അയക്കുമെന്നുമുള്ള നിലപാട് ഇതിനകം ഗവര്‍ണര്‍ വ്യക്തമാക്കിക്കഴിഞ്ഞതാണ്. എന്നാല്‍, ഓര്‍ഡിനന്‍സില്‍ രാജ്ഭവന്റെ തീരുമാനമെന്തായാലും പിന്നോട്ടില്ലെന്നാണ് സര്‍ക്കാര്‍ പറയുന്നത്. ആദ്യം ഓര്‍ഡിനന്‍സ്, പിന്നാലെ ബില്‍ അതാണ് സര്‍ക്കാര്‍ തീരുമാനം. സഭ ചേരാന്‍ തീരുമാനിച്ചാല്‍ പിന്നെ ഓര്‍ഡിനന്‍സിന്റെ പ്രസക്തിയില്ലാതാവും. സഭാസമ്മേളനം വിളിക്കും മുമ്പ് ഓര്‍ഡിനന്‍സ് രാഷ്ട്രപതിയുടെ പരിഗണനയ്ക്ക് ഗവര്‍ണര്‍ അയച്ചാല്‍ ബില്ലില്‍ പ്രതിസന്ധിയുണ്ടാവും.

Tags:    

Similar News