നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചുവരുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍

Update: 2026-04-04 05:59 GMT

തിരുവനന്തപുരം: നൂറിലധികം സീറ്റുമായി യുഡിഎഫ് തിരിച്ചുവരുമെന്ന് പ്രതിപക്ഷനേതാവ് വി ഡി സതീശന്‍. ജനവികാരം തിരിച്ചറിയാം. സര്‍ക്കാരിനെതിരെ ജനവികാരമുണ്ട്. ചരിത്രത്തിലാദ്യമായി എന്തുചെയ്യണമെന്ന നിര്‍ദേശമായ ഗവേഷണ തുല്യമായ പ്രവര്‍ത്തനങ്ങളാണ് യുഡിഎഫ് നടത്തുന്നത്. ബദല്‍ പദ്ധതികളാണ് മുന്നിലുള്ളത്. സംസ്ഥാനത്തിന്റെ മുഖച്ഛായ തന്നെ മാറ്റുന്ന പദ്ധതിയാണ് മുന്നിലുണ്ട്. സമഗ്രമായ മാറ്റങ്ങള്‍ സംസ്ഥാനത്ത് കൊണ്ടുവരും എന്നും വി ഡി സതീശന്‍ പറഞ്ഞു.

എസ്ഡിപിഐ, പിഡിപി, ആര്‍എസ്എസ് പിന്തുണകളെക്കുറിച്ച് മുഖ്യമന്ത്രി മിണ്ടുന്നില്ലെന്ന് വി ഡി സതീശന്‍ പറഞ്ഞു. 'എസ്ഡിപിഐ തീവ്രവാദ സംഘടനയെന്നാണ് പാര്‍ട്ടി കോണ്‍ഗ്രസില്‍ വായിച്ചത്. തിരഞ്ഞെടുപ്പില്‍ അവരുമായി കൂട്ടുചേര്‍ന്ന് മല്‍സരിക്കുകയാണ്. കാപട്യമേ നിന്റെ പേരോ പിണറായി എന്ന് ചോദിക്കേണ്ടി വരികയാണ്. പാര്‍ട്ടി കോണ്‍ഗ്രസ് തീരുമാനത്തെപ്പോലും കാറ്റില്‍പ്പറത്തികൊണ്ടാണ് പിണറായി നീങ്ങുന്നത്', വി ഡി സതീശന്‍ പറഞ്ഞു.

തിരഞ്ഞെടുപ്പ് ഫലം സംബന്ധിച്ച് പുറത്തുവരുന്ന സര്‍വ്വേകള്‍ തട്ടിക്കൂട്ട് ആണെന്നും വി ഡി സതീശന്‍ പറഞ്ഞു. 'പെയ്ഡ് സര്‍വ്വേകളാണ് ഭൂരിഭാഗവും. പാര്‍ലമെന്റ് തെരഞ്ഞെടുപ്പിലും അങ്ങനെയായിരുന്നു. വി കെ ശ്രീകണ്ഠനും ഹൈബി ഈഡനും ഷാഫി പറമ്പിലും പരാജയപ്പെടുമെന്നായിരുന്നു സര്‍വ്വേകള്‍. യഥാര്‍ഥ ജനവികാരം സര്‍വ്വേകളില്‍ പ്രതിഫലിക്കില്ലെന്നും അദ്ദേഹം പറഞ്ഞു.

Tags: