ഡോളര്‍കടത്തില്‍ രണ്ടാം ദിവസവും സഭാ ബഹിഷ്‌കരണം; സഭയ്ക്ക് പുറത്ത് അഴിമതി വിരുദ്ധ മതില്‍ തീര്‍ത്ത് പ്രതിപക്ഷം

സഭയിലാണെങ്കില്‍ മുഖ്യമന്ത്രിക്ക് ശരിയായ മറുപടി പറയേണ്ടി വരും. ഒരു റേഡിയോ വിശദീകരണം നല്‍കാനാണ് മുഖ്യമന്ത്രി ഉദ്ദേശിക്കുന്നതെന്നും പ്രതിപക്ഷം

Update: 2021-08-13 04:47 GMT

തിരുവനന്തപുരം: മുഖ്യമന്ത്രിക്കെതിരേ ഡോളര്‍കടത്ത് ആരോപണമുന്നയിച്ച് സഭ രണ്ടാം ദിവസവും ബഹിഷ്‌കരിച്ച് പ്രതിപക്ഷം. സഭ ബഹിഷ്‌കരിച്ച് പ്രതിപക്ഷം പുറത്ത് അഴിമതി വിരുദ്ധ മതില്‍ തീര്‍ത്തിരിക്കുകയാണ്.  ചോദ്യോത്തരവേളയില്‍ തന്നെ മുഖ്യമന്ത്രിക്കെതിരേ ബാനറുയര്‍ത്തി പ്രതിപക്ഷം പ്രതിഷേധം തുടങ്ങിയിരുന്നു. എന്നാല്‍, സഭയ്്ക്കുള്ളില്‍ ബാനര്‍ ഉയര്‍ത്തരുതെന്ന് സ്പീക്കര്‍ ആവിശ്യപ്പെട്ടു. ഡോളര്‍ കടത്തില്‍ മുഖ്യമന്ത്രി മറുപടി പറയണമെന്ന് പ്രതിപക്ഷനേതാവ് ആവശ്യപ്പെട്ടു. അതേസമയം, സഭയ്ക്കുള്ളില്‍ മറുപടി പറഞ്ഞാല്‍ അത് സഭ രേഖകളില്‍ ഇടം പിടിക്കും എന്നതിനാല്‍ സര്‍ക്കാര്‍ മറുപടി പറയില്ല എന്ന ഉറച്ച നിലപാടിലാണ്. നിയമസഭ സമ്മേളനം ഇന്ന് അവസാനിക്കാനിരിക്കേയാണ് പ്രതിഷേധം.

ഡോളര്‍ കടത്തില്‍ മറുപടി പറയാന്‍ ധൈര്യമില്ലാതെ മുഖ്യമന്ത്രി മൗനം തുടരുകയാണെന്ന് ധര്‍ണയില്‍ പ്രതിപക്ഷ നേതാവ് പറഞ്ഞു. ഡോളര്‍ കടത്തില്‍ ജനങ്ങള്‍ക്കിടയില്‍ ആശങ്കയുണ്ടായിട്ടുണ്ട്. എന്നിട്ടും മുഖ്യമന്ത്രി സഭയില്‍ മറുപടി പറയുന്നില്ല. ഇത് ഭയം കൊണ്ടാണ്. സഭയിലാണെങ്കില്‍ ശരിയായ മറുപടി പറയേണ്ടി വരും. ഒരു റേഡിയോ വിശദീകരണം നല്‍കാനാണ് സര്‍ക്കാര്‍ ഉദ്ദേശിക്കുന്നത്.

സര്‍ക്കാരിനെ വിമര്‍ശിക്കുന്നത് നിഷേധിച്ചപ്പോഴാണ് ഇന്നലെ പ്രതിപക്ഷത്തിന് നിയമസഭ പ്ലാറ്റ് ഫോം ബഹിഷ്‌കരിക്കേണ്ടിവന്നത്. മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്നത് അഴിമതിയാണ്. ഈ അഴിമതിക്കെതിരേ സഭയ്ക്ക് പുറത്ത് അഴിമതി വിരുദ്ധ മതില്‍ തീര്‍ക്കുകയാണ്. ഇത് ഒരു പ്രതീകാത്മക സമരമാണ്.

തട്ടിപ്പ് കേസ് പ്രതിയുടെ മൊഴി അടിസ്ഥാനമാക്കിയാണ് മുന്‍ മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടിക്കെതിരേ കേസെടുത്തത്. ഇപ്പോള്‍ മുഖ്യമന്ത്രിക്കെതിരേ ഉയര്‍ന്നതും സമാന കേസാണ്. അന്ന് കേസെടുത്ത സര്‍ക്കാര്‍ ഇന്ന് എന്തുകൊണ്ടാണ് മൗനം പാലിക്കുന്നത്. ഇത് ഇരട്ടനീതിയാണെന്നും പ്രതിപക്ഷ നേതാവ് മാധ്യമങ്ങളോട് പറഞ്ഞു.

Tags:    

Similar News